ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുമായി വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ലെന്ന് വിശദീകരിച്ച് മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. തന്റെ പ്രശ്നം ജഡേജയല്ലെന്നും, ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ജഡേജയേപ്പോലുള്ള കളിക്കാരെ ടീമിൽ ഉൾപ്പെടുത്തുന്നതാണെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മഞ്ജരേക്കർ വെളിപ്പെടുത്തി. കളിക്കാർക്ക് ബാറ്റിങ്ങിലോ ബോളിങ്ങിലോ വ്യക്തമായ കഴിവു വേണമെന്ന് ചൂണ്ടിക്കാട്ടിയ മഞ്ജരേക്കർ, ഹാർദിക് പാണ്ഡ്യ ആയാലും ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ തന്റെ ടീമിൽ ഇടമുണ്ടാകില്ലെന്ന് വ്യക്തമാക്കി.

‘ഇതുവരെയുള്ള കരിയറിലും ജീവിതത്തിലുമായി ആർജിച്ചെടുത്ത അറിവും അനുഭവങ്ങളുമാണ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്റെ വീക്ഷണങ്ങളെയും ചിന്തകളെയും സ്വാധീനിക്കുന്നത്. ഒരു പ്രത്യേക മേഖലയിൽ കളിവുള്ള താരങ്ങളുണ്ടെങ്കിൽ അവരെ ടീമിൽ ഉൾപ്പെടുത്തുന്നതാണ് എപ്പോഴും നല്ലത്. ജഡേജയുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. അദ്ദേഹത്തേപ്പോലുള്ള താരങ്ങളെ ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ കളിപ്പിക്കുന്നതിനോടാണ് എതിർപ്പ്’ – മഞ്ജരേക്കർ വിശദീകരിച്ചു.

‘ഈ പറയുന്ന ഹാർദിക് പാണ്ഡ്യയ്ക്കു പോലും എന്റെ ടീമിൽ ഇടമുണ്ടാകില്ല എന്നതാണ് വാസ്തവം. അതുപോലുള്ള താരങ്ങൾ മിഥ്യാ ധാരണ സൃഷ്ടിക്കുന്നവരാണ്. യഥാർഥമല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് നമ്മെ തോന്നിക്കുന്നവർ. പക്ഷേ, ടെസ്റ്റ് ഫോർമാറ്റിൽ ജഡേജയുൾപ്പെടെയുള്ളവർക്ക് വലിയ റോളുണ്ടെന്ന് വിശ്വസിക്കുകയും അതു തുറന്നുപറയുകയും ചെയ്യുന്ന ആളുമാണ് ഞാൻ’ – മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.

2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനിടെ രവീന്ദ്ര ജഡേജയെ ‘പൊട്ടും പൊടിയും’ മാത്രം അറിയാവുന്ന കളിക്കാരനെന്നു വിശേഷിപ്പിച്ച് മഞ്ജരേക്കർ വിവാദത്തിൽ ചാടിയിരുന്നു. ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടുന്നതിനു മുന്നോടിയായിട്ടായിരുന്നു ഇത്. ഇതിനു ജഡേജ ട്വിറ്ററിലൂടെ തന്നെ ഉശിരൻ മറുപടി നൽകുകയും ചെയ്തു. പിന്നീട് സെമിയിൽ ഇന്ത്യൻ നിരയിൽ ഉജ്വല പ്രകടനവുമായി കളംനിറഞ്ഞും ജഡേജ മറുപടി നൽകി. ജഡേജ എപ്പിസോഡിനു പിന്നാലെ കമന്റേറ്റർ ഹർഷ ഭോഗ്‍ലെയുമായി ഉരസിയും മഞ്ജരേക്കർ വിവാദത്തിൽ ചാടി.

English Summary: ‘I have a problem with his kind of cricketers in white-ball cricket’: Sanjay Manjrekar on Ravindra Jadeja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com