ADVERTISEMENT

കാൻബറ ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ നടന്ന ഐപിഎൽ ക്യാംപെയിൻ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങും മുൻപ്, സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു: ‘അഭിനന്ദനങ്ങൾ നട്ടൂ.... ഓസ്ട്രേലിയയിൽ കാണാം’ – ഇന്ത്യൻ ദേശീയ ടീമിലേക്ക് വിളി ലഭിച്ച സൺറൈസേഴ്സ് താരം ടി.നടരാജനെ ഓസ്ട്രേലിയയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു വാർണർ. പക്ഷേ, ആരാധകർ കാത്തിരുന്ന ആ മുഖാമുഖം സംഭവിച്ചില്ല. ഐപിഎലിലെ തകർപ്പൻ പ്രകടനത്തിലൂടെ ‘യോർക്കർ കിങ്’ എന്ന് പേരെടുത്ത നടരാജൻ, തന്റെ പ്രിയ ക്യാപ്റ്റന്റെ അസാന്നിധ്യത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്. രണ്ടാം ഏകദിനത്തിനിടെ പരുക്കേറ്റ വാർണർ ടീമിനു പുറത്തായതോടെയാണ് ആരാധകർ കാത്തിരുന്ന മുഖാമുഖം നഷ്ടമായത്.

ഇരുപത്തൊൻപതിന്റെ ‘ചെറുപ്പത്തിൽ’ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് നടരാജന് ഓസ്ട്രേലിയൻ മണ്ണിൽ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റത്തിനും അവസരമൊരുങ്ങിയത്. ടീമിലേക്കുള്ള നാടകീയമായ വരവുപോലെ തികച്ചും നാടകീയമായിട്ടാണ് നടരാജന് കാൻബറ ഏകദിനത്തിലൂടെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. ആദ്യ രണ്ട് ഏകദിനങ്ങളിൽ മുഹമ്മദ് ഷമി–ജസ്പ്രീത് ബുമ്ര–നവ്ദീപ് സെയ്നി ത്രയം ക്ലിക്കാകാതെ പോയതോടെയാണ് മൂന്നാം ഏകദിനത്തിൽ തന്നെ നടരാജൻ അവസരം ലഭിച്ചത്. ഇതിൽ ഷമി, സെയ്നി എന്നിവർക്കു പകരം നടരാജനും ഷാർദുൽ താക്കൂറും ടീമിൽ ഇടംപിടിച്ചു.

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കുമ്പോൾ നെറ്റ് ബോളറായി മാത്രം സിലക്ടർമാർ ഉൾപ്പെടുത്തിയ താരമായിരുന്നു നടരാജൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നാലു ബോളർമാരെ നെറ്റ്സിൽ പന്തെറിയാൻ സിലക്ടർമാർ തിരഞ്ഞെടുത്തത്. പക്ഷേ, ആദ്യമായി ടീമിൽ ഇടം ലഭിച്ച തമിഴ്നാട്ടിൽനിന്നു തന്നെയുള്ള വരുൺ ചക്രവർത്തി പരുക്കേറ്റ് പുറത്തായതോടെയാണ് നടരാജന് നെറ്റ് ബോളറിൽനിന്ന് ടീമംഗമായി സ്ഥാനക്കയറ്റം ലഭിച്ചത്.

ഐപിഎൽ 13–ാം സീസണിൽ വിക്കറ്റ് വേട്ടയിൽ ആദ്യ പത്തിൽ നടരാജനുമുണ്ട്. 16 മത്സരങ്ങളിൽനിന്ന് സമ്പാദ്യം 16 വിക്കറ്റ്. തൊട്ടുമുന്നിൽ, ഒൻപതാം സ്ഥാനത്താണ് വരുൺ ചക്രവർത്തി. 13 മത്സരങ്ങളിൽനിന്ന് നേടിയത് 17 വിക്കറ്റ്. പോയ സീസണിൽ ഏറ്റവും കൂടുതൽ യോർക്കറുകൾ എറിഞ്ഞ താരമാരെന്ന ചോദ്യത്തിനും ഉത്തരം തേടി മറ്റെങ്ങും പോകേണ്ടതില്ല. ജസ്പ്രീത് ബുമ്ര, കഗീസോ റബാദ, ട്രെന്റ് ബോൾട്ട്, ആൻറിച് നോർട്യ, മുഹമ്മദ് ഷമി, ലുങ്കി എൻഗിഡി തുടങ്ങി ഒരുകൂട്ടം ലോകോത്തര പേസ് ബോളർമാർ മാറ്റുരച്ച ഐപിഎൽ 13–ാം സീസണിൽ, നടരാജൻ സ്വന്തമായൊരു വിലാസം സൃഷ്ടിച്ചത് യോർക്കറുകൾ എറിയുന്നതിലെ അസാമാന്യ മികവുകൊണ്ടാണ്.

പോരാട്ടങ്ങളേറെ കണ്ട സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകൻ ഡേവിഡ് വാർണർ നാട്ടിലേക്കു മടങ്ങും മുൻ‍പ് വാതോരാതെ സംസാരിച്ചതും നടരാജനെ കുറിച്ചാണ്. ഈ ഐപിഎലിന്റെ കണ്ടെത്തലാണ് നടരാജനെന്ന് വാർണർ പറഞ്ഞത് വെറുതെയല്ല. ഈ സീസണിൽ 377 പന്തുകളെറിഞ്ഞ നടരാജൻ വിട്ടുകൊടുത്തത് 504 റൺസാണ്. ഒരു ഓവറിൽ ശരാശരി 8.02 റൺസ്. 16 വിക്കറ്റും വീഴ്ത്തി. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ എലിമിനേറ്റർ പോരാട്ടത്തിൽ സാക്ഷാൽ എബി ഡിവില്ലിയേഴ്സിന്റെ മിഡിൽ സ്റ്റംപ് പിഴുത പന്ത് എങ്ങനെ മറക്കും? ഇനി അതേ മികവ് ഇന്ത്യൻ ജഴ്സിയിലും ആവർത്തിക്കാൻ നടരാജനാകുമോ എന്ന കാത്തിരിപ്പാണ്.

English Summary: T Natarajan makes his ODI debut at Canberra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com