ADVERTISEMENT

ക്രൈസ്റ്റ്ചർച്ച്∙ ഇംഗ്ലിഷ് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സിന്റെ പിതാവ് ജെറാർദ് സ്റ്റോക്സ് അന്തരിച്ചു. 65 വയസ്സായിരുന്നു. സ്വദേശമായ ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ വച്ചാണ് അന്ത്യം. ഒരു വർഷത്തോളമായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. ന്യൂസീലൻഡുകാരനായ ജെറാർദ് സ്റ്റോക്സ് രാജ്യാന്തര റഗ്ബി താരവും പരിശീലകനുമായിരുന്നു. പരിശീലക ജോലിയുടെ ഭാഗമായിട്ടാണ് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് താമസം മാറ്റിയത്. ഇതിന്റെ തുടർച്ചയായാണ് മകൻ ബെൻ, ഇംഗ്ലണ്ടിന്റെ താരമായത്. ജെറാർദ് സ്റ്റോക്സ് മുൻപു കളിച്ചിരുന്ന റഗ്ബി ടീമായ വർക്കിങ്ടൻ ടൗൺ മരണവാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വർഷം ക്രിസ്മസിനു തൊട്ടുമുൻപാണ് ജൊഹാനാസ്ബർഗിൽവച്ച് ജെറാർദ് സ്റ്റോക്സിനെ സുഖമില്ലാത്തതിനെ തുടർന്ന് ആദ്യമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീടാണ് ഇദ്ദേഹം അർബുദബാധിതനാണെന്ന് അറിയുന്നത്. പരിശീലക ജോലിയിൽനിന്ന് മാറിയ ശേഷം ജെറാർദ് സ്വദേശമായ ന്യൂസീലൻഡിലേക്ക് മടങ്ങിയിരുന്നു. പിതാവിന് സുഖമില്ലാതായതോടെ ബെൻ സ്റ്റോക്സ് സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്ത് ആറു മാസത്തോളം ന്യൂസീലന്‍ഡിൽ പിതാവിന്റെ അടുത്തായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ആറു മാസം നീണ്ട ഇടവേളയ്ക്കു ശേഷം ബെൻ സ്റ്റോക്സ് കളത്തിലേക്ക് തിരിച്ചെത്തിയത്. പിതാവിന്റെ അടുത്തായിരുന്നതിനാൽ ഐപിഎലിന്റെ ആദ്യത്തെ ഏതാനും ആഴ്ചകളിലും കളിച്ചിരുന്നില്ല.

ക്രിക്കറ്റ് കളത്തിലെ നേട്ടങ്ങൾ വലംകയ്യിലെ നടുവിരൽ മടക്കി ഉയർത്തിക്കാട്ടി പിതാവിന് സമർപ്പിക്കുന്ന ബെൻ സ്റ്റോക്സിന്റെ ആഘോഷം പലതവണ ശ്രദ്ധ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഐപിഎലിലും സമാനമായ ആഘോഷം അദ്ദേഹം പുറത്തെടുത്തിരുന്നു. കളിക്കുന്ന കാലത്ത് തുടർച്ചയായ പരുക്കുകൾ നിമിത്തം ജെറാർദ് സ്റ്റോക്സിന്റെ ഇടംകയ്യിലെ നടുവിരൽ മുറിച്ചുമാറ്റിയിരുന്നു. പിതാവിനോടുള്ള ആദരസൂചകമായാണ് ബെൻ സ്റ്റോക്സ് ഓരോ നേട്ടവും നടുവിരൽ മടക്കി ആഘോഷിക്കുന്നത്.

English Summary: Ben Stokes's father Gerard Stokes loses battle with brain cancer, dies at 65

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com