ADVERTISEMENT

ഹാമിൽട്ടൻ∙ കോവിഡിന്റെ പിടിയിൽനിന്ന് ഒരുതരത്തിൽ രക്ഷപ്പെട്ട് ന്യൂസീലൻഡിനെതിരെ ട്വന്റി20 പരമ്പര കളിക്കാനിറങ്ങിയ പാക്കിസ്ഥാന് തുടർച്ചയായ രണ്ടാം മത്സരത്തിലും കൂറ്റൻ തോൽവി. ഹാമിൽട്ടനിൽ നടന്ന രണ്ടാം ട്വന്റി20യിൽ ഒൻപത് വിക്കറ്റിനാണ് ന്യൂസീലൻഡ് പാക്കിസ്ഥാനെ വീഴ്ത്തിയത്. കരിയറിലെ ആദ്യ സെഞ്ചുറി വെറും ഒരു റണ്ണിന് നഷ്ടമായ വെറ്ററൻ താരം മുഹമ്മദ് ഹഫീസിന്റെ മികവിൽ പാക്കിസ്ഥാൻ ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം, നാലു പന്തും ഒൻപതു വിക്കറ്റും ബാക്കിനിർത്തി ന്യൂസീലൻഡ് മറികടന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസീലൻഡ് സ്വന്തമാക്കി. നാലു വിക്കറ്റ് വീഴ്ത്തി പാക്കിസ്ഥാൻ ഇന്നിങ്സിന് കടിഞ്ഞാണിട്ട ടിം സൗത്തിയാണ് കളിയിലെ കേമൻ.

തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ അർധസെഞ്ചുറിയുമായി പടനയിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടിം സീഫർട്ടാണ് ബാറ്റിങ്ങിൽ ന്യൂസീലൻഡിന്റെ വിജയശിൽപി. ഓപ്പണറായെത്തിയ സീഫർട്ട്, 63 പന്തിൽ എട്ടു ഫോറും മൂന്നു സിക്സും സഹിതം 84  റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ 42 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 57 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത രണ്ടാം വിക്കറ്റിൽ വെറും 95 പന്തിൽനിന്ന് 129 റൺസ് അടിച്ചെടുത്താണ് സീഫർട്ട് – വില്യംസൻ സഖ്യം ടീമിനെ വിജയത്തിലെത്തിച്ചത്. 22 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 21 റൺസെടുത്ത ഓപ്പണർ മാർട്ടിൻ ഗപ്ടിൽ മാത്രമാണ് കിവീസ് നിരയിൽ പുറത്തായത്. ഫഹീം അഷ്റഫാണ് ഗപ്ടിലിനെ പുറത്താക്കിയത്.

നേരത്തെ, 40–ാം വയസ്സിൽ ട്വന്റി20 കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ കണ്ടെത്തിയ മുഹമ്മദ് ഹഫീസിന്റെ മികവിലാണ് പാക്കിസ്ഥാൻ ആദ്യം ബാറ്റു ചെയ്ത് 163 റൺസെടുത്തത്. 57 പന്തുകൾ നേരിട്ട ഹഫീസ്, 10 ഫോറും അഞ്ച് സിക്സും സഹിതം 99 റൺസുമായി പുറത്താകാതെ നിന്നു. അവസാന പന്തിൽ സിക്സറടിച്ച് 99ൽ എത്തിയ ഹഫീസിന്, നിർഭാഗ്യം കൊണ്ടാണ് രാജ്യാന്തര ട്വന്റി20യിലെ കന്നി സെഞ്ചുറി നഷ്ടമായത്. ഹഫീസിനു പുറമെ പാക്ക് നിരയിൽ രണ്ടക്കം കടന്നത് ഓപ്പണർ മുഹമ്മദ് റിസ്‌വാൻ (20 പന്തിൽ 22), ഖുഷ്ദിൽ ഷാ (20 പന്തിൽ 14), ഇമാദ് വാസിം (അഞ്ച് പന്തിൽ പുറത്താകാതെ 10) എന്നിവർ മാത്രം. ന്യൂസീലൻഡിനായി ടിം സൗത്തി നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുതു.

English Summary: New Zealand vs Pakistan, 2nd T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com