സിറാജിനെതിരെ വീണ്ടും വംശീയാധിക്ഷേപം; ഗാലറിയിൽനിന്ന് കാണികളെ ഇറക്കിവിട്ടു
Mail This Article
സിഡ്നി∙ ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് സിറാജിനെതിരെ വീണ്ടും വംശീയാധിക്ഷേപം. മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് ഓസീസ് ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. ബോളിങ് പൂർത്തിയാക്കിയശേഷം ബൗണ്ടറി ലൈനിനരികിലേക്ക് ഫീൽഡ് ചെയ്യാനായി നടന്നെത്തിയ സിറാജിനെ, സമീപത്ത് ഗാലറിയിലുണ്ടായിരുന്ന ചിലർ വംശീയ പരാമർശങ്ങളുമായി അപമാനിക്കുകയായിരുന്നു. സിറാജും ഇന്ത്യൻ ക്യാപ്റ്റൻ അജിൻക്യ രഹാനെയും അംപയറോട് പരാതിപ്പെട്ടതോടെ ആറോളം കാണികളെ സുരക്ഷാ ജീവനക്കാർ ഇടപെട്ട് ഗാലറിയിൽനിന്ന് ഇറക്കിവിട്ടു.
ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യൻ താരങ്ങളെ ലക്ഷ്യമിട്ട് ഗാലറിയിൽനിന്ന് വംശീയ പരാമർശങ്ങൾ ഉണ്ടാകുന്നത്. അധിക്ഷേപം പരിധി വിട്ടതോടെ ഇന്ത്യ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർക്കെതിരെ വംശീയാധിക്ഷേപമുണ്ടായെന്നായിരുന്നു പരാതി.
ഈ സംഭവത്തിൽ ഐസിസി അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തൊട്ടടുത്ത ദിവസവും അധിക്ഷേപം ആവർത്തിച്ചത്. ഇന്ത്യൻ താരങ്ങൾക്കെതിരെ വംശീയ പരാമർശങ്ങൾ ഉണ്ടാകുന്നതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വംശീയ പരാമർശം നടത്തുന്നവർക്ക് ഓസ്ട്രേലിയൻ ക്രിക്കറ്റിൽ സ്ഥാനമില്ലെന്നും അവർ വ്യക്തമാക്കി.
English Summary: Spectators removed from SCG following India's complaints