ADVERTISEMENT

മുംബൈ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വമ്പൻമാരെ അട്ടിമറിച്ച് കരുത്തുകാട്ടിയ കേരളം, തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി പുറത്ത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ ഹരിയാനയോട് നാല് റൺസിനാണ് കേരളം തോറ്റത്. ഹരിയാന ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് നേടാനായത് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് മാത്രം. തുടർച്ചയായ അഞ്ചാം മത്സരത്തിലും ജയിച്ച ഹരിയാന 20 പോയിന്റുമായി നോക്കൗട്ടിൽ കടന്നു. കേരളം പുറത്തായി.

അവസാന ഓവർ വരെ ക്രീസിൽനിന്ന് കേരളത്തിന് വിജയപ്രതീക്ഷ സമ്മാനിച്ച സച്ചിൻ ബേബിയാണ് ടോപ് സ്കോറർ. 36 പന്തിൽ മൂന്നു ഫോറും ആറു സിക്സും സഹിതം 68 റൺസാണ് സച്ചിന്റെ സമ്പാദ്യം. ക്യാപ്റ്റൻ സഞ്ജു സാംസണും കേരളത്തിനായി അർധസെഞ്ചുറി നേടി. 31 പന്തുകൾ നേരിട്ട സഞ്ജു, അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 51 റൺസെടുത്തു. മുഹമ്മദ് അസ്ഹറുദ്ദീൻ (25 പന്തിൽ 35), റോബിൻ ഉത്തപ്പ (ഒൻപത് പന്തിൽ എട്ട്), വിഷ്ണു വിനോദ് (10 പന്തിൽ 10), സൽമാൻ നിസാർ (ഏഴു പന്തിൽ അഞ്ച്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. അക്ഷയ് ചന്ദ്രൻ (നാല്), ജലജ് സക്സേന (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു.

ഹരിയാനയ്ക്കായി സുമിത് കുമാർ രണ്ട് ഓവറിൽ 16 റൺസ് വഴങ്ങിയും അരുൺ ചപ്രാന നാല് ഓവറിൽ 49 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റെടുത്തു. യുസ്‌വേന്ദ്ര ചെഹലിനും ഒരു വിക്കറ്റ് ലഭിച്ചു.

∙ സഞ്ജു, സച്ചിൻ തിളങ്ങി

‌199 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ കേരളത്തിന് തുടക്കത്തിൽത്തന്നെ തിരിച്ചടിയേറ്റു. സ്കോർബോർഡിൽ 15 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ റോബിൻ ഉത്തപ്പ പുറത്ത്. ഒൻപത് പന്തിൽ രണ്ടു ഫോറുകൾ സഹിതം എട്ട് റൺസെടുത്ത ഉത്തപ്പയെ അരുൺ ചപ്രാനയുടെ പന്തിൽ രാഹുൽ തെവാത്തിയ ക്യാച്ചെടുത്ത് പുറത്താക്കി. ഇതിനു പിന്നാലെ അർധസെഞ്ചുറി കൂട്ടുകെട്ടുമായി മുഹമ്മദ് അസ്ഹറുദ്ദീൻ – സഞ്ജു സഖ്യം കേരളത്തെ 100ന് അടുത്തെത്തിച്ചു. 51 പന്തിൽനിന്ന് ഇരുവരും സ്കോർബോർഡിലെത്തിച്ചത് 81 റൺസ്!

സ്കോർ 96ൽ നിൽക്കെ സഞ്ജുവിനെ പുറത്താക്കി സുമിത് കുമാർ ഹരിയാന കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. 31 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 51 റൺസെടുത്ത സഞ്ജുവിനെ, മറ്റൊരു സിക്സിനുള്ള ശ്രമത്തിൽ യുസ്‌വേന്ദ്ര ചെഹൽ ക്യാച്ചെടുത്ത് പുറത്താക്കി. തൊട്ടുപിന്നാലെ വമ്പൻ ഷോട്ടിനുള്ള ശ്രമത്തിൽ അസ്ഹറുദ്ദീനും പുറത്തായതോടെ കേരളം പ്രതിരോധത്തിലായി. 25 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 35 റൺസെടുത്ത അസ്ഹറിനെ സുമിത് കുമാറിന്റെ പന്തിൽ ജയന്ത് യാദവ് ക്യാച്ചെടുത്ത് മടക്കി.

സ്കോർ 139ൽ നിൽക്കെ വിഷ്ണു വിനോദും വിക്കറ്റ് വലിച്ചെറിഞ്ഞു. 10 പന്തിൽ 10 റൺസെടുത്ത വിഷ്ണുവിനെ യു്സ്‌വേന്ദ്ര ചെഹൽ പുറത്താക്കി. ഇതിനു ശേഷമായിരുന്നു കേരളത്തിന് പ്രതീക്ഷ നൽകിയ സച്ചിൻ ബേബി – സൽമാൻ നിസാർ കൂട്ടുകെട്ട്. ഹരിയാന ബോളർമാരെ കടന്നാക്രമിച്ച ഇരുവരും സ്കോറുയർത്തി. എന്നാൽ അവസാന ഓവറുകളിൽ സച്ചിനും സഞ്ജുവും

∙ തകർത്തടിച്ച് ചൗഹാൻ, തെവാത്തിയ

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 198 റൺസെടുത്തത്. ഹരിയാനയ്ക്കായി ശിവം ചൗഹാൻ അർധസെഞ്ചുറി നേടി. 34 പന്തുകൾ നേരിട്ട ചൗഹാൻ, ആറു ഫോറും രണ്ടു സിക്സും സഹിതം 59 റൺസെടുത്തു. ഓപ്പണർ ചൈതന്യ ബിഷ്ണോയ് 29 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 45 റൺസുമെടുത്തു.

ഓപ്പണിങ് വിക്കറ്റിൽ വെറും 17 പന്തിൽനിന്ന് 31 റൺസ് അടിച്ചുകൂട്ടിയ ചൈതന്യ ബിഷ്ണോയ് – അരുൺ ചപ്രാന സഖ്യം ഹരിയാനയ്ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇടയ്ക്ക് വിക്കറ്റുകൾ നഷ്ടമായെങ്കിലും അവസാന ഓവറുകളിൽ തകർത്തടിച്ച രാഹുൽ തെവാത്തിയ – സുമിത് കുമാർ സഖ്യമാണ് ഹരിയാനയുടെ സ്കോർ 200ന് അടുത്തെത്തിച്ചത്. തെവാത്തിയ 26 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 41 റൺസോടെയും സുമിത് 10 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 21 റൺസോടെയും പുറത്താകാതെ നിന്നു. അരുൺ ചപ്രാന (ഏഴു പന്തിൽ 10), ഹിമാൻഷു റാണ (ഏഴു പന്തിൽ ആറ്), യാഷു ശർമ (0), രോഹിത് ശർമ (ഏഴു പന്തിൽ നാല്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

കേരളത്തിനായി ജലജ് സക്സേനയും സച്ചിൻ ബേബിയും ഒരിക്കൽക്കൂടി പന്തുകൊണ്ട് മികവുകാട്ടി. സക്സേന മൂന്ന് ഓവറിൽ 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. സച്ചിൻ ബേബി നാല് ഓവറിൽ 26 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് സ്വന്തമാക്കി. കെ.എം. ആസിഫിനും ഒരു വിക്കറ്റുണ്ട്. ശ്രീശാന്ത് മൂന്ന് ഓവർ ബോൾ ചെയ്ത് 31 റൺസ് വഴങ്ങി. വിക്കറ്റൊന്നും കിട്ടിയുമില്ല. എം.ഡി. നിധീഷ് നാല് ഓവറിൽ 48 റൺസ് വഴങ്ങി.

English Summary: Haryana vs Kerala, Elite Group E - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com