ADVERTISEMENT

മുംബൈ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ കർഷക സമരവുമായി ബന്ധപ്പെട്ട് പ്രതികരിച്ചതിനു പിന്നാലെ റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവയോടു ‘മാപ്പു പറഞ്ഞ്’ മലയാളികൾ. നേരത്തേ സച്ചിന്റെ പേരിൽ ഷറപ്പോവയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചതിൽ മാപ്പാക്കണം എന്നാണ് ആരാധകരുടെ ആവശ്യം.

2015ലായിരുന്നു സച്ചിനെ അറിയില്ലെന്നു പറഞ്ഞതിന്റെ പേരിൽ മരിയ ഷറപ്പോവയ്ക്കെതിരെ ആരാധകർ തിരിഞ്ഞത്. അന്ന് അവരുടെ സമൂഹമാധ്യമ അക്കൗണ്ടൗകളിൽ വ്യാപകമായി മലയാളികളുൾപ്പെടെയുള്ള ക്രിക്കറ്റ് ആരാധകർ പ്രതിഷേധിച്ചിരുന്നു. കർഷക സമരവുമായി ബന്ധപ്പെട്ട് സച്ചിന്റെ പ്രതികരണം വിവാദമായതോടെയാണ് മലയാളികൾ വീണ്ടും ഷറപ്പോവയെ തേടിയെത്തിയത്.

താരത്തോടു മാപ്പു ചോദിക്കുന്നതായും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു വരണമെന്നും ചിലർ അഭ്യർഥിച്ചു. കൊറോണ ഭീഷണിയൊഴിഞ്ഞാൽ തൃശൂർ പൂരം കാണാൻ വരാൻ ഷറപ്പോവയെ ക്ഷണിച്ചവർ വരെയുണ്ട്. നിങ്ങൾ സച്ചിനെക്കുറിച്ചു പറഞ്ഞതു ശരിയായിരുന്നു. നിങ്ങൾ കരുതുന്നതുപോലെ വല്യഗുണമൊന്നുമില്ലാത്തയാളാണ് സച്ചിനെന്നും ചിലർ ഷറപ്പോവയുടെ അക്കൗണ്ടിൽ എഴുതി.

നിങ്ങളാണ് ശരി, മറിയേട്ടത്തി ക്ഷമിക്കണം.. നിങ്ങൾ കാലത്തിന് മുന്നേ നടന്ന ആളാണെന്ന് തിരിച്ചറിയാൻ വൈകി പോയി.. മാപ്പ്– ഒരു മലയാളി ഷറപ്പോവയുടെ ചിത്രത്തിന് താഴെ പ്രതികരിച്ചു.  പുറത്തുനിന്നുള്ളവർ ഇന്ത്യയിലെ വിഷയത്തില്‍ ഇടപെടേണ്ടെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. രാജ്യത്തിന്റെ പരമാധികാരത്തിൽ‌ വിട്ടുവീഴ്ചയുണ്ടാകരുത്. പുറത്തുനിന്നുള്ളവർ കാഴ്ചക്കാരായാൽ മതി.

ഇന്ത്യയുടെ പ്രശ്നത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. തീരുമാനങ്ങളെടുക്കാനും അറിയാം. ഒറ്റ രാജ്യമെന്ന നിലയിൽ ഐക്യത്തോടെ നിൽക്കാം– സച്ചിൻ ട്വിറ്ററിൽ കുറിച്ചു. സച്ചിന്റെ ട്വീറ്റിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭൂരിഭാഗം താരങ്ങളും സമാനമായ പ്രസ്താവനകളുമായെത്തി.

English Summary: Sachin Tendulkar's Farmer Protest Tweet Triggers "Sorry, Sharapova" Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com