അശ്വിൻ ഫെബ്രുവരിയിലെ താരം; ഇന്ത്യൻ ടീമിലേക്ക് വീണ്ടും ‘പ്ലെയർ ഓഫ് ദ് മന്ത്’ പുരസ്കാരം
Mail This Article
ദുബായ്∙ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ ഫെബ്രുവരിയിലെ ഐസിസി ‘പ്ലെയർ ഓഫ് ദ് മന്ത്’ പുരസ്കാരം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് അശ്വിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ടൂർണമെന്റിലെ മികച്ച വിക്കറ്റ് വേട്ടക്കാരനായ താരം, ഫെബ്രുവരിയിൽ മാത്രം 24 വിക്കറ്റുകളാണ് വീഴ്ത്തിയത്. മാത്രമല്ല, തന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറി കുറിക്കുകയും ചെയ്തു. ടെസ്റ്റ് കരിയറിൽ 400 വിക്കറ്റ് എന്ന നാഴികകല്ലും അശ്വിൻ പിന്നിട്ടു.
ഏകകണ്ഠമായാണ് അശ്വിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഐസിസി പ്രസ്താവനയിൽ അറിയിച്ചു. ഏറ്റവുമധികം ഫാൻസ് വോട്ടുകൾ ലഭിച്ചതും അശ്വിനാണ്. ‘പ്രതികൂല സാഹചര്യങ്ങളിൽ പോലും വിക്കറ്റ് നേടാനുള്ള അശ്വിന്റെ മികവ് ഇന്ത്യൻ ടീമിന് വളരെ സഹായകമായി. രണ്ടാം ടെസ്റ്റിൽ അശ്വിന്‍ നേടിയ സെഞ്ചുറി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.’ ഐസിസി വോട്ടിങ് അക്കാദമി വക്താവ് ഇയാൻ ബിഷപ് പറഞ്ഞു.
ഇംഗ്ലണ്ട് താരം ടമി ബ്യൂമോണ്ടാണ് ഫെബ്രുവരിയിലെ വനിതാ ക്രിക്കറ്റ് താരം. ന്യൂസിലൻഡിന് എതിരായ പരമ്പരയിൽ മൂന്നു ഏകദിനങ്ങളിലും അർധസെഞ്ചുറി നേടാനായതാണ് ടമിയെ പുരസ്കാരത്തിന് അർഹയാക്കിയത്. ഈ വർഷമാണ് ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരങ്ങൾ നൽകാൻ ആരംഭിച്ചത്. ഇന്ത്യൻ ബാറ്റ്സ്മാൻ ഋഷഭ് പന്തിനായിരുന്നു പ്രഥമ പുരസ്കാരം.
English Summary: Ravichandran Ashwin Wins ICC Men's Player Of The Month Award For February