കോവിഡ് പരിശോധനയ്ക്കിടെ ‘വേദന’കൊണ്ട് പുളഞ്ഞ് സച്ചിൻ: പ്രാങ്ക് വിഡിയോ
Mail This Article
റായ്പുർ∙ റോഡ് സേഫ്റ്റി വേൾഡ് സീരീസിന്റെ ഭാഗമായി ഛത്തിസ്ഗഡിലെ റായ്‌പുരിലാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഇപ്പോൾ. കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തെ തുടർന്ന നിർത്തിവച്ച പരമ്പര കഴിഞ്ഞ ആഴ്ച വീണ്ടും പുനരാരംഭിക്കുകയായിരുന്നു. മാർച്ച് 5ന് ഇന്ത്യ ലെജൻഡ്സും ബംഗ്ലദേശ് ലെജൻഡ്സും തമ്മിലുള്ള മത്സരത്തോടെയായിരുന്നു തുടക്കം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പരമ്പര മുന്നോട്ടു പോകുന്നത്. ഇതിന്റെ ഭാഗമായി താരങ്ങൾക്ക് കോവിഡ് പരിശോധന ഉൾപ്പെടെ നടത്തുന്നുണ്ട്.
ചൊവ്വാഴ്ച, ഇംഗ്ലണ്ട് ലെജൻഡ്സിന് എതിരായ മത്സരത്തിന് മുൻപ് ഇന്ത്യ ലെജൻഡ്സ് ക്യാപ്റ്റനായ സച്ചിൻ തെൻഡുൽക്കർ, തനിക്ക് കോവിഡ് പരിശോധന നടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. സ്രവം ശേഖരിക്കുന്ന മെഡിക്കൽ സ്റ്റാഫിനെ ‘പ്രാങ്ക്’ ചെയ്യുന്ന വിഡിയോയാണ് സച്ചിൻ പങ്കുവച്ചത്. സ്രവം ശേഖരിച്ചശേഷം കടുത്ത വേദന അനുഭവപ്പെട്ട രീതിയിൽ താരം നിലവിളിക്കുന്നത് വിഡിയോയിൽ കാണാം.
മെഡിക്കൽ സ്റ്റാഫ് ആശങ്കയോടെ തിരിച്ചുവരുമ്പോൾ സച്ചിൻ ചിരിക്കുകയും ചെയ്യുന്നു. ‘ഞാൻ 200 ടെസ്റ്റുകളും 277 കോവിഡ് ടെസ്റ്റുകളും കളിച്ചു! മാനസികാവസ്ഥ ലഘൂകരിക്കാനുള്ള ഒരു ചെറിയ തമാശ. ഞങ്ങളെ സഹായിക്കുന്ന മെഡിക്കൽ സ്റ്റാഫുകൾക്ക് നന്ദി.’ – എന്ന അടിക്കുറിപ്പോടെയാണ് സച്ചിൻ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
പരമ്പര പുനരാരംഭിച്ചതിനുശേഷമുള്ള ആദ്യ മത്സരത്തിൽ ബംഗ്ലദേശ് ലെജൻഡ്സിനെ 10 വിക്കറ്റിനാണ് ഇന്ത്യ ലെജൻഡ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റു ചെയ്ത് ഇംഗ്ലണ്ട് 109 റൺസാണ് എടുത്തത്. 110 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 11 ഓവറിൽ ലക്ഷ്യം കണ്ടു. ഓപ്പണർമാരായ വീരേന്ദർ സേവാഗും സച്ചിൻ തെൻഡുൽക്കറുമാണ് ബംഗ്ലദേശ് ബോളർമാരെ തകർത്തത്. സേവാഗ് 10 ഫോറും 5 സിക്സും ഉൾപ്പെടെ 35 പന്തിൽനിന്ന് 80 റൺസാണ് അടിച്ചുകൂട്ടിയത്. സച്ചിൻ 26 പന്തിൽനിന്ന് 33 റൺസെടുത്തു.
English Summary: Sachin Tendulkar Pranks Medical Staff During Covid Test