ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റിലെ അനശ്വരമായ ഒരു ജയത്തിന് ഇന്ന് 50 വയസ്. കരുത്തരായ വെസ്റ്റിൻഡീസിനെ ഇന്ത്യ ആദ്യമായി ഒരു ടെസ്റ്റ് മൽസരത്തിൽ തോൽപിച്ചിട്ട് അരനൂറ്റാണ്ട് കാലമാകുന്നു. ആ ജയത്തിന് ഇരട്ടി മധുരമുണ്ടായിരുന്നു. കാരണം, വെസ്റ്റിൻഡീസ് മണ്ണിലായിരുന്നു ഇന്ത്യ ആ ജയം കുറിച്ചത്. ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിൻ ക്വീൻസ് പാർക്ക് ഓവലിൽ നടന്ന ടെസ്റ്റിലായിരുന്നു ഇന്ത്യ വിൻഡീസിനെ ഏഴു വിക്കറ്റിന് തോൽപിച്ചത്. ചരിത്രത്തിലാദ്യമായി ഇന്ത്യ വെസ്റ്റിൻഡീസിൽ ജയം നേടുന്നത് അന്നാദ്യം. 1971 മാർച്ച് 10നാണ് ചരിത്രം കുറിച്ച ആ ജയം. 1970–71ലെ ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിലാണ് ഇന്ത്യ വിജയിച്ചത്.

1970കളിലും 80കളിലും അതിശക്തരായി വാണിരുന്ന വെസ്റ്റിൻഡീസിന്റെ തോൽവി താരതമ്യേന നിസാരക്കാരായ ഇന്ത്യയോടായിരുന്നു. ലോകക്രിക്കറ്റിലെ പ്രതാപികളായിരുന്നു അന്ന് വിൻഡീസ്. ക്രിക്കറ്റിലെ രാജാക്കൻമാരായ ഒരു കൂട്ടം താരങ്ങളുടെ നിരയുമായാണ് വിൻഡീസ് സ്വന്തം മണ്ണിൽ പോരാട്ടത്തിനെത്തിയത്. സർ ഗാരി സോബേഴ്സ് നായകൻ. രോഹൻ കനിഹായ്, ക്ലൈവ് ലോയ്ഡ്, ചാൾസ് ഡേവിസ്, റോയ് ഫ്രെഡറിക്സ്, ജാക്കി നൊറ‌ിഗാ എന്നിവരുെട നീണ്ട നിര. അജിത് വഡേക്കർ നയിച്ച ഇന്ത്യൻ ടീമിൽ അശോക് മങ്കദ്, സലിം ദുറാനി, ദിലീപ് സർദേശായ്, എക്നാഥ് സോൾക്കർ, അബിദ് അലി. അരങ്ങേറ്റക്കാരനായി സുനിൽ ഗാവസ്കർ. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിൻ ത്രയം എസ്. വെങ്കട്ടരാഘവൻ, ബിഷൻ സിങ് ബേദി, ഇ. എ. എസ്. പ്രസന്ന എന്നിവർ ആ ടീമിന് ബലമേകി.

ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ സ്പിൻ ത്രയത്തിനുമുന്നിൽ വിൻഡീസ് പതറി: ഒന്നാം ദിവസം തന്നെ 214 റൺസിന് എല്ലാവരും പുറത്ത്. പ്രസന്ന നാലും ബേദി മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മങ്കദും ഗാവസ്കറും ചേർന്ന് മികച്ച തുടക്കം നൽകി. ഗാവസ്കർ 65 റൺസും സോൾക്കർ 55 റൺസും നേടി. 112 റൺസുമായി സർദേശായി മികച്ച പ്രകടനം നടത്തി. ഇന്ത്യൻ ഇന്നിങ്സ് 352ന് അവസാനിച്ചു. 

രണ്ടാം ഇന്നിങ്സിൽ 1/150 എന്ന സ്കോറിൽ വിൻഡീസ് നിൽക്കെ മൽസരം സമനിലയിലേക്ക് എന്നാണ് കരുതിയത്. എന്നാൽ 80 റൺസുമായി ഉറച്ചുനിന്ന റോയ് ഫെഡറിക്സ് റൺ ഔട്ടായതോടെ കളി ഇന്ത്യയ്ക്ക് അനുകൂലമായി. പിന്നീട് വിൻഡീസ് നിര ഒന്നാകെ വീണു. പിടിച്ചുനിന്നത് ഡേവിസ് മാത്രം (74). വിൻഡീസ് നേടിയത് 261 റൺസ്.

ഇക്കുറി വെങ്കട്ടരാഘവൻ 5 വിക്കറ്റുകൾ പിഴുതു. ഇന്ത്യയ്ക്ക് ജയിക്കാൻ 124 റൺസ് മതിയായിരുന്നു. ഗാവസ്കർ രണ്ടാം ഇന്നിങ്സിലും മികച്ച ബാറ്റിങ് പുറത്തെടുത്തു: പുറത്താവാതെ 67 റൺസ്. മൂന്നു വിക്കറ്റ് നഷ്ടമായെങ്കിലും ഇന്ത്യ 49–ാം ഓവറിൽ വിജയിച്ചു. ഇന്ത്യൻ കായികലോകത്തിന് മികച്ച ജയം സമ്മാനിച്ച ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അഭിനന്ദിച്ച് ഉടൻ സന്ദേശം അയയ്ക്കുകയും ചെയ്തു. 

1971നു മുൻപ് ഇന്ത്യ വെസ്റ്റിൻഡീസിനെ നേരിട്ടത് 5 പരമ്പരകളിലാണ്: 1948–49, 1952–53, 1958–59, 1961–62, 1966–67. ഈ പരമ്പരകളിലെ ഒരു മത്സരം പോലും ഇന്ത്യയ്ക്ക് ജയിക്കാനായില്ല. എല്ലാ പരമ്പരകളും വിൻഡീസാണ് ജയിച്ചത് (1–0, 1–0, 3–0, 5–0, 2–0). വിൻഡീസിനെതിരെ ഒരു ജയം നേടാൻ‍ ഇന്ത്യയ്ക്ക് 22 വർഷത്തെ കാത്തിപ്പുവേണ്ടിവന്നു. നാളിതുവരെ നടന്നത് 22 ഇന്ത്യ –വെസ്റ്റിൻഡീസ് പരമ്പകൾ. ഇന്ത്യ 10 പരമ്പരകൾ നേടിയപ്പോൾ വിൻഡീസ് 12 എണ്ണത്തിൽ വിജയിച്ചു. രണ്ട് പരമ്പരകൾ സമനിലയിൽ പിരിഞ്ഞു

English Summary: India's first test win over West Indies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com