ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ട്വന്റി20ക്കിടെ ഇന്ത്യൻ താരം വാഷിങ്ടൻ സുന്ദറും ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയും തമ്മിൽ തർക്കം. ഇംഗ്ലണ്ട് താരം ഡേവിഡ് മലാനെ സ്വന്തം ബോളിങ്ങിൽ ക്യാച്ചെടുത്തു പുറത്താക്കാനുള്ള സുവർണാവസരം ബെയർസ്റ്റോയുടെ ‘ഇടപെടലിൽ’ നഷ്ടമായതാണ് സുന്ദറിനെ ചൊടിപ്പിച്ചത്. തുടർന്ന് ഇരുവരും വാക്പോരിലേക്ക് വഴുതിയതോടെ അംപയർ നിതിൻ മേനോൻ ഇടപെട്ടു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇംഗ്ലണ്ട് ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഓപ്പണിങ് വിക്കറ്റിൽ ജോസ് ബട്‍ലർ – ജേസൺ റോയി സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. പിന്നീട് ഇരുവരും അടുത്തടുത്ത സ്കോറുകളിൽ പുറത്തായെങ്കിലും ജോണി ബെയർസ്റ്റോയും ഡേവിഡ് മലാനും ചേർന്ന് വീണ്ടും ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചു.

ഇതിനിടെയാണ് ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം നമ്പർ താരം കൂടിയായ മലാനെ പുറത്താക്കാൻ സുന്ദറിന് അവസരം ലഭിച്ചത്. സുന്ദർ എറിഞ്ഞ 14–ാം ഓവറിലെ ആറാം പന്ത് നേരിട്ടത് മലാൻ. അദ്ദേഹം ചിപ് ചെയ്ത പന്ത് ബോളറുടെ ഇടതുഭാഗത്തേക്കാണ് വന്നത്. സുന്ദർ ക്യാച്ചിനായി ശ്രമിച്ചെങ്കിലും അവിടെനിന്ന ജോണി ബെയർസ്റ്റോയുടെ ഹെൽമറ്റിലാണ് പന്ത് തട്ടിയത്. അനായാസ ക്യാച്ച് അവസരമായിരുന്നെങ്കിലും പന്ത് പിടിച്ചെടുക്കാനുള്ള സുന്ദറിന്റെ ശ്രമം തൊട്ടരികെ നിന്ന ബെയർസ്റ്റോ കാരണം നഷ്ടം. പന്തിന്റെ വരവുകണ്ട് തിരികെ ക്രീസിൽ കയറാനുള്ള ശ്രമത്തിലായിരുന്നു ബെയർസ്റ്റോ.

അനായാസ ക്യാച്ച് നഷ്ടമായതോടെയാണ് സുന്ദർ ബെയർസ്റ്റോയോട് അനിഷ്ടം പ്രകടിപ്പിച്ചത്. നിലത്തുവീണുപോയ പന്തെടുത്ത് സുന്ദർ ബെയർസ്റ്റോയുടെ അരികിലേക്ക് എത്തിയെങ്കിലും അപകടം മണത്ത അംപയർ നിതിൻ മേനോൻ ഓടിയെത്തി സുന്ദറിനെ സമാധാനിപ്പിച്ചു. താനൊന്നും ചെയ്തിട്ടില്ലെന്ന് ബെയർസ്റ്റോ ആംഗ്യം കാട്ടുന്നതും വിഡിയോയിൽ കാണാം.

English Summary: Washington Sundar, Jonny Bairstow engage in heated exchange; umpire Nitin Menon intervenes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com