ADVERTISEMENT

അഹമ്മദാബാദ് ∙ ഇംഗ്ലണ്ടിനെതിരെ പരമ്പര നഷ്ടത്തിന്റെ വക്കിൽ നിന്നു തുടർച്ചയായ രണ്ടാം വിജയത്തോടെ ടീം ഇന്ത്യയ്ക്ക് ട്വന്റി20 പരമ്പര. നിർണായകമായ അഞ്ചാമത്തെ മത്സരത്തിൽ 36 റൺസിനാണ് ഇന്ത്യ ജയിച്ചത്. പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിൽ രണ്ടെണ്ണം വീതം ഇരു ടീമുകളും ജയിച്ചിരുന്നു. സ്കോർ: ഇന്ത്യ 20 ഓവറിൽ 2ന് 224 റൺസ്. ഇംഗ്ലണ്ട് 20 ഓവറിൽ 8ന് 188 റൺസ്. ബാറ്റ്സ്മാൻമാർ തകർത്തടിച്ച പിച്ചിൽ അസാമാന്യ മികവോടെ പന്തെറിഞ്ഞ് ഇന്ത്യൻ വിജയത്തിന് അടിത്തറയൊരുക്കിയ ഭുവനേശ്വർ കുമാറാണ് കളിയിലെ കേമൻ. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി വീഴ്ത്തിയത് രണ്ടു വിക്കറ്റ്. ഇതിൽ 17 ഡോട് ബോളുകളുമുണ്ട്. ദ്വിരാഷ്ട്ര ട്വന്റി20 പരമ്പരകളിലെ ഉയർന്ന റൺസമ്പാദ്യവുമായി വിരാട് കോലി പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

സ്കോർ ബോർഡിൽ റണ്ണെത്തും മുൻപേ അപകടകാരിയായ ജേസൺ റോയിയെ പുറത്താക്കി ഭുവനേശ്വർ കുമാർ ഇന്ത്യ കാത്തിരുന്ന തുടക്കമാണ് സമ്മാനിച്ചത്. എന്നാൽ, രണ്ടാം വിക്കറ്റിൽ തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടു തീർത്ത് ഇംഗ്ലണ്ടിനെ കൈപിടിച്ചുയർത്തിയ ഡേവിഡ് മലൻ – ജോസ് ബട്‍ലർ സഖ്യം ഒരുവേള ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടി. ഇന്നിങ്സിലെ മൂന്നാം പന്തിൽത്തന്നെ ക്രീസിൽ ഒരുമിച്ച ഇരുവരും 13–ാം ഓവറിൽ വേർപിരിയുമ്പോഴേയ്ക്കും കൂട്ടിച്ചേർത്തത് 130 റൺസ്!

ഇന്ത്യ മത്സരത്തിൽനിന്ന് ഏറെക്കുറെ ഔട്ടായെന്ന് തോന്നിച്ച ഘട്ടത്തിൽ ബട്‌ലറിനെ പുറത്താക്കി ഭുവി തന്നെയാണ് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ബട്‍ലർ 34 പന്തിൽ രണ്ട് ഫോറും നാലു സിക്സും സഹിതം 52 റൺസെടുത്തു. മലൻ 46 പന്തിൽ ഒൻപത് ഫോറും രണ്ടു സിക്സും സഹിതം 68 റൺസും നേടി. 15–ാം ഓവറിൽ ആദ്യം ജോണി ബെയർസ്റ്റോയെയും (ഏഴു പന്തിൽ ഏഴ്) പിന്നാലെ മലനെയും പുറത്താക്കി ഷാർദുൽ താക്കൂറാണ് ഇംഗ്ലിഷ് പടയുടെ നടുവൊടിച്ചത്. ഒയിൻ മോർഗൻ (ഒന്ന്), ബെൻ സ്റ്റോക്സ് (12 പന്തിൽ 14), ക്രിസ് ജോർദാൻ (10 പന്തിൽ 11), ജോഫ്ര ആർച്ചർ (ഒന്ന്) എന്നിവർക്കൊന്നും കാര്യമായ സംഭാവനകൾ നൽകാനായില്ല. അവസാന ഓവറിലെ ഇരട്ട സിക്സർ സഹിതം സാം കറൻ മൂന്നു പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു.

നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറിനു പുറമെ നാല് ഓവറിൽ 45 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത താക്കൂറിന്റെ പ്രകടനവും ശ്രദ്ധേയമായി. ഹാർദിക് പാണ്ഡ്യ, ടി.നടരാജൻ എന്നിവർ ഓരോ വിക്കറ്റ് പിഴുതു. സ്പിന്നർമാരായ വാഷിങ്ടൻ സുന്ദർ, രാഹുൽ ചാഹർ എന്നിവർക്ക് വിക്കറ്റൊന്നും കിട്ടിയില്ല.

∙ ഇന്ത്യയ്ക്ക് കോലിയുണ്ട്, രോഹിത്തും!

നേരത്തെ, രോഹിത് ശർമയും വിരാട് കോലിയും ഒത്തുള്ള ഓപ്പണിങ് വിക്കറ്റ് ക്ലിക്കായതോടെയാണ് നിർണായകമായ അഞ്ചാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. ഇരുവരും തകർത്തടിച്ച് അർധസെഞ്ചുറിയും നേടിയതോടെ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ പടുത്തുയർത്തിയത് 224 റൺസ്. ട്വന്റി20യിൽ ലോക ഒന്നാം നമ്പർ ടീമായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഉയർന്ന സ്കോർ കൂടിയാണിത്. ഓപ്പണിങ് വിക്കറ്റിൽ വെറും 54 പന്തിൽനിന്ന് 94 റൺസടിച്ച വിരാട് കോലി – രോഹിത് ശർമ സഖ്യം തന്നെ ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്.

34 പന്തിൽനിന്ന് നാലു ഫോറും അഞ്ച് സിക്സും സഹിതം 64 റൺസടിച്ച രോഹിത് ശർമയുടെ മിന്നൽ പ്രകടനമാണ് ഓപ്പണിങ് വിക്കറ്റിലെ ഹൈലൈറ്റ്. 52 പന്തിൽനിന്ന് ഏഴു ഫോറും രണ്ട് സിക്സും സഹിതം 80 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോലിയുടെ ഇന്നിങ്സ് മത്സരത്തിലെ ഹൈലൈറ്റും. സൂര്യകുമാർ യാദവ് 17 പന്തിൽ 32 റൺസെടുത്തും ഹാർദിക് പാണ്ഡ്യ 17 പന്തിൽ പുറത്താകാതെ 39 റൺസെടുത്തും ഉറച്ച പിന്തുണ നൽകി. ഓപ്പണിങ് വിക്കറ്റിൽ കോലി – രോഹിത് സഖ്യം 54 പന്തിൽ 94 റൺസും രണ്ടാം വിക്കറ്റിൽ കോലി – സൂര്യകുമാർ സഖ്യം 26 പന്തിൽ 49 റൺസും പിരിയാത്ത മൂന്നാം വിക്കറ്റിൽ കോലി – പാണ്ഡ്യ സഖ്യം 40 പന്തിൽ 81 റൺസും നേടി.

ഓപ്പണിങ് വിക്കറ്റിൽ വിരാട് കോലിയിൽ നല്ലൊരു കൂട്ടാളിയെ കണ്ടെത്തിയ രോഹിത് തകർത്തടിച്ചതോടെയാണ് ഇന്ത്യൻ സ്കോർ ബോർഡിലേക്ക് റണ്ണൊഴുകിയത്. വെറും 32 പന്തിൽനിന്നാണ് ഇരുവരും ചേർന്ന് ഇന്ത്യയെ 50 കടത്തിയത്. ഇടയ്ക്ക് കോലി ‘ഒതുങ്ങിക്കൊടുത്തതോടെ’ കത്തിക്കയറിയ രോഹിത് 30 പന്തിൽനിന്ന് 50 കടന്നു. മൂന്നു ഫോറും നാലു സിക്സും സഹിതമാണിത്. അർധസെഞ്ചുറിക്കരികെ നൽകിയ ക്യാച്ച് അവസരം മാർക്ക് വുഡ് കൈവിട്ടത്, തകർപ്പൻ സിക്സറിലൂടെയാണ് രോഹിത് ആഘോഷിച്ചത്.

തൊട്ടടുത്ത ഓവറിൽ ബെൻ സ്റ്റോക്സിനെതിരെ തുടർച്ചയായ പന്തുകളിൽ സിക്സും ഫോറും നേടി കൂടുതൽ അപകടകാരിയായ രോഹിത്തിനെ, അതേ ഓവറിൽ സ്റ്റോക്സ് തന്നെ വീഴ്ത്തി. സ്റ്റോക്സിന്റെ പന്ത് സ്റ്റംപിലേക്ക് ‘വലിച്ചിട്ട്’ പുറത്താകുമ്പോൾ നാലു ഫോറും അഞ്ച് സിക്സും സഹിതം 34 പന്തിൽ 64 റൺസായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.

രോഹിത്തിനു പകരമെത്തിയ സൂര്യകുമാർ യാദവ് അതിലും തിടുക്കത്തിലായിരുന്നു. ആദിൽ റഷീദിനെതിരെ ഇരട്ട സിക്സറുകളുമായാണ് സൂര്യ വരവറിയിച്ചത്. നേരിട്ട ആദ്യ നാലു പന്തിൽ സമ്പാദ്യം 14 റൺസ്! ഒരു ഓവറിന്റെ ഇടവേളയ്ക്കു ശേഷം ക്രിസ് ജോർദാനെതിരെ ഹാട്രിക് ഫോറുമായി സൂര്യകുമാർ 30 പിന്നിട്ടു. അധികം വൈകാതെ സൂര്യകുമാർ പുറത്തായി. വെറും 17 പന്തിൽനിന്ന് മൂന്നു ഫോറും രണ്ട് സിക്സും സഹിതം 32 റൺസെടുത്ത സൂര്യയെ, ആദിൽ റഷീദിന്റെ പന്തിൽ ജേസൺ റോയ് ക്യാച്ചെടുത്തു പുറത്താക്കി. പക്ഷേ, ആ വിക്കറ്റിനു പിന്നിലെ സമ്പൂർണ അധ്വാനവും ക്രിസ് ജോർദാന്റേതും! വൈഡ് ലോങ് ഓണിലേക്ക് സൂര്യ ഉയർത്തിവിട്ട പന്ത് ഓടിയെത്തിയ ജോർദാൻ ഒറ്റക്കയ്യിൽ ഒതുക്കിയതാണ്. പക്ഷേ ഓട്ടം ബൗണ്ടറി കടക്കുമെന്ന് തോന്നിയപ്പോൾ സമീപത്തുനിന്ന ജേസൺ റോയിക്ക് പന്ത് എറിഞ്ഞുകൊടുത്തു. അധ്വാനം ജോർദാന്റേതെങ്കിലും റോയിക്ക് അനായാസ ക്യാച്ച്! വെറും 26 പന്തിൽനിന്ന് കോലി – സൂര്യ സഖ്യം കൂട്ടിച്ചേർത്തത് 49 റൺസ്!

‘അതുക്കും മേലെ’യായിരുന്നു ഇന്ത്യയുടെ അടുത്ത കൂട്ടുകെട്ട്. ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നിവർക്കു പകരം സ്ഥാനക്കയറ്റം നേടിയെത്തിയ ഹാർദിക് പാണ്ഡ്യയുടെ തുടക്കം പതുക്കെയായിരുന്നു. നിലയുറപ്പിച്ചതോടെ കത്തിക്കയറിയ പാണ്ഡ്യ – കോലി സഖ്യമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ ഉറപ്പാക്കിയത്. ഇതിനിടെ കോലി രാജ്യാന്തര ട്വന്റി20യിലെ 28–ാം അർധസെഞ്ചുറി കുറിച്ചു. 36 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സും സഹിതമാണ് കോലി 50 കടന്നത്. തൊട്ടുപിന്നാലെ 3–ാം വിക്കറ്റിൽ കോലി – പാണ്ഡ്യ സഖ്യം 28 പന്തിൽ 50 പിന്നിട്ടു. 18.2 ഓവറിൽ ഇന്ത്യ 200 കടന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ കോലി – പാണ്ഡ്യ സഖ്യം 40 പന്തിൽനിന്ന് 81 റൺസാണ് അടിച്ചെടുത്തത്. കോലി 52 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 80 റൺസോടെയും പാണ്ഡ്യ 17 പന്തിൽ നാലു ഫോറും രണ്ട് സിക്സും സഹിതം 39 റൺസോടെയും പുറത്താകാതെ നിന്നു.

∙ ക്യാപ്റ്റനെന്ന നിലയിൽ ട്വന്റി20യിൽ 50+ സ്കോറുകൾ

12 വിരാട് കോലി

11 കെയ്ൻ വില്യംസൻ

10 ആരോൺ ഫിഞ്ച്

9 ഒയിൻ മോർഗൻ

8 ഫാഫ് ഡുപ്ലേസി

∙ ക്യാപ്റ്റനെന്ന നിലയിൽ ട്വന്റി20യിൽ കൂടുതൽ റൺസ്

1464 വിരാട് കോലി*

1462 ആരോൺ ഫിഞ്ച്

1383 കെയ്ൻ വില്യംസൻ

1321 ഒയിൻ മോർഗൻ

1273 ഫാഫ് ഡുപ്ലേസി

English Summary: India vs England, 5th T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com