ADVERTISEMENT

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അമ്പരപ്പിക്കുന്ന ഓൾറൗണ്ട് പ്രകടനത്തിലൂടെ ആരാധക മനസ്സുകൾ കീഴടക്കിയ ദക്ഷിണാഫ്രിക്കൻ താരം ലാൻസ് ക്ലൂസ്നർ ഇപ്പോൾ അഫ്ഗാനിസ്ഥാൻ ദേശീയ ടീം പരിശീലകനാണ്. എം.എസ്.ധോണിക്കും വിരാട് കോലിക്കുമൊക്കെ മുൻപേ ഫിനിഷറായി ക്രിക്കറ്റ് ലോകത്തു തിളങ്ങിയ ക്ലൂസ്നർ ‘മനോരമ’യോടു സംസാരിക്കുന്നു...

∙ ‘ടൈ’യിൽ കുരുങ്ങിയ ആ സെമിയുടെ ഓർമകൾ ഇപ്പോഴും വേട്ടയാടുന്നുണ്ടോ? അന്നു ജയിച്ചിരുന്നെങ്കിൽ?

എന്റെ കരിയറിലെ മറക്കാനാവാത്ത മത്സരമാണ് 1999 ലോകകപ്പിലെ ഓസ്ട്രേലിയയ്ക്കെതിരായ സെമി. ഗ്രൂപ്പ് ഘട്ടത്തിൽ സിംബാബ്‌വെയോടു തോറ്റതു മുതൽ ഞങ്ങൾ സമ്മർദത്തിലായിരുന്നു. നിർഭാഗ്യവശാൽ സെമി സമനിലയിലായി. ഞങ്ങൾ പുറത്തുമായി. അന്നു ജയിച്ചിരുന്നെങ്കിൽ ഞങ്ങൾ ലോകകപ്പ് നേടുമായിരുന്നുവെന്ന് പറയാൻ കഴിയില്ല. കാരണം, പാക്കിസ്ഥാൻ മികച്ച ടീമായിരുന്നു.

∙ബേസ്ബോൾ സ്റ്റൈൽ ബാക്ക് ലിഫ്റ്റ് പോലെയുള്ള ചില ഷോട്ടുകളുടെ ഉപജ്ഞാതാവായിരുന്നല്ലോ. ഇപ്പോഴത്തെ താരങ്ങളുടെ പരീക്ഷണങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

റിവേഴ്സ് സ്കൂപ്പുകളും സ്വിച്ച് ഹിറ്റുകളുമൊക്കെ ഇപ്പോൾ പതിവാണല്ലോ. എന്നാൽ, എല്ലാവരും ആ വഴിക്കു തിരിയുന്നത് അപകടമാണ്. കോപ്പി ബുക്ക് ഡ്രൈവുകളും സ്വീപ്പുകളും ക്രിക്കറ്റിന്റെ സൗന്ദര്യം വർധിപ്പിക്കും.

∙ ഐപിഎൽ പോലെയുള്ള ലീഗുകളിൽ കളിക്കാൻ പറ്റാതെ പോയതിൽ സങ്കടമുണ്ടോ?

ലോകകപ്പ് നേട്ടമാണ് എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടം. ഐപിഎലാകും എന്റെ നഷ്ടസ്വപ്നങ്ങളിൽ രണ്ടാമത്തേത്. 3 വർഷം മുൻപു മുംബൈ ഇന്ത്യൻസിന്റെ കോച്ചിങ് സ്റ്റാഫിൽ അംഗമാകാൻ ക്ഷണം ലഭിച്ചതാണ്. പക്ഷേ, അന്ന് വരാൻ പറ്റിയില്ല.

∙ ട്വന്റി20 ലീഗുകൾ വന്നതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം കുറഞ്ഞതായി തോന്നിയിട്ടുണ്ടോ?

എത്രയെത്ര ലീഗുകൾ വന്നാലും ടെസ്റ്റ് ക്രിക്കറ്റിലാണു സൗന്ദര്യം. ഒരു ടെസ്റ്റ് മത്സരം പൂർത്തിയാക്കാൻ എന്തുമാത്രം അധ്വാനമാണ് ആവശ്യമുള്ളത്. ഓരോ താരത്തിന്റെയും മികവു പൂർണമായി പരീക്ഷിക്കപ്പെടുന്നതു ടെസ്റ്റ് ക്രിക്കറ്റിലാണ്.

∙ അഫ്ഗാനിസ്ഥാൻ ടീമിനെപ്പറ്റിയുള്ള പ്രതീക്ഷകൾ പറയുമോ?

കോച്ചെന്ന നിലയിൽ പറയട്ടെ, ഞങ്ങളുടെ ടീം ഓരോ മത്സരത്തിൽനിന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഐസിസി ടൂർണമെന്റുകളിലെ മികച്ച പ്രകടനമാണ് ഇപ്പോഴത്തെ ലക്ഷ്യം.

∙ എം.എസ്. ധോണിയെയും വിരാട് കോലിയെയും കുറിച്ച് എന്താണ് അഭിപ്രായം

രാജ്യാന്തര ക്രിക്കറ്റിലെ ഇന്ത്യൻ ഇതിഹാസങ്ങളാണ് ഇരുവരും. ഫിനിഷർമാരെന്ന നിലയിൽ ഇവരുടെ പ്രകടനം ഞാൻ ആസ്വദിക്കാറുണ്ട്. ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങി വാലറ്റക്കാരെ വരെ കൂട്ടുപിടിച്ച് മത്സരം തീർക്കുന്നതിൽ മിടുക്കനാണ് എംഎസ്; ഏറെക്കുറെ എന്നെപ്പോലെതന്നെ! ടോപ് ഓർഡറിൽ ഇറങ്ങി അവസാനംവരെ പിടിച്ചുനിന്ന് മത്സരം ഫിനിഷ് ചെയ്യുന്നവരാണു കോലിയെപ്പോലെയുള്ളവർ. ഞാനും ധോണിയുമൊക്കെ അവസാനം ഇറങ്ങി, കിട്ടുന്ന ബോളർമാരെയെല്ലാം അടിച്ചുപറത്തുന്ന വെടിക്കെട്ടുകാരാണ്. ക്വാളിറ്റി ബോളർമാരെ തുടക്കംമുതൽ നേരിട്ട്, അവസാനംവരെ പിടിച്ചുനിൽക്കുന്ന കോലി സ്റ്റൈലുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങളുടെ ജോലി എളുപ്പമായിരുന്നു. ബാറ്റിങ് ഓർഡറിൽ നേരത്തേയിറങ്ങി പിടിച്ചുനിൽക്കണമെങ്കിൽ അതിനു വേറെ ‘ക്ലാസ്’ വേണം.

(സെലിബ്രിറ്റികളുടെ ആശംസാ വിഡിയോകൾ ലഭിക്കുന്ന GoNuts.com സൈറ്റിൽ ക്ലൂസ്നറും അംഗമാണിപ്പോൾ)

Content Highlights: Interview with South African cricketer Lance Klusener

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com