അന്നു ‘യോയോ’ ഉണ്ടായിരുന്നെങ്കിൽ സച്ചിനും ഗാംഗുലിയും പാസാകില്ല: സേവാഗ്
Mail This Article
ന്യൂഡൽഹി∙ കഴിഞ്ഞ ഏതാനും വർഷമായി, ഫിറ്റ്നസ് നിർണയിക്കാൻ ബിസിസിഐ നടത്തുന്ന ‘യോയോ ടെസ്റ്റ്’ പാസാകുന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്ന്. പ്രമുഖ താരങ്ങൾ പോലും യോയോ ടെസ്റ്റ് പാസാകാതെ ടീമിനു പുറത്തായിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ഇടംലഭിച്ച വരുൺ ചക്രവർത്തി, രാഹുൽ തെവാത്തിയ എന്നിവർക്കാണ് ഏറ്റവുമൊടുവിൽ ‘യോയോ’ വില്ലനായത്. ടെസ്റ്റ് പാസാകാതിരുന്നതിനാൽ ഇരുവർക്കും കളിക്കാൻ സാധിച്ചില്ല. രണ്ടാം ശ്രമത്തിൽ തെവാത്തിയ ടെസ്റ്റ് പാസായി ടീമിനൊപ്പം ചേർന്നെങ്കിലും വരുൺ ആ കടമ്പ ഇനിയും കടന്നിട്ടില്ല.
എന്നാൽ യോയോ ടെസ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുകാണ് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വീരേന്ദർ സേവാഗ്. ഹാർദ്ദിക് പാണ്ഡ്യ ബോൾ ചെയ്യാൻ അൺഫിറ്റ് ആണെങ്കിൽ എന്തുകൊണ്ട് ട്വന്റി20 ടീമിൽ കളിക്കുന്നെന്നും വരുൺ ചക്രവർത്തിക്ക് എന്തുകൊണ്ട് അവസരം ലഭിക്കുന്നില്ലെന്നുമുള്ള ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് സേവാഗിന്റെ പ്രസ്താവന.
സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ തുടങ്ങിയവർ കളിക്കുന്ന സമയത്ത് യോയോ ടെസ്റ്റ് ഉണ്ടായിരുന്നെങ്കിൽ അവരും ഇത് പാസാകില്ലായിരുന്നെന്ന് സേവാഗ് പറഞ്ഞു. അക്കാലത്ത് നടത്തിയിരുന്ന ബീപ് ടെസ്റ്റിലെ പാസ് മാർക്കായ 12.5 സ്കോർ പോലും പലപ്പോഴും ഇവർ നേടിയിരുന്നില്ല. ഒരു കളിക്കാരന് 10 ഓവർ ഫീൽഡ് ചെയ്യാനും പന്തെറിയാനും കഴിയുമെങ്കിൽ, അതു മതിയാകും, മറ്റ് കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും സേവാഗ് പറഞ്ഞു.
English Summary: 'If yo-yo test existed in our time, Tendulkar, Ganguly, Laxman would never have passed it': Virender Sehwag