ADVERTISEMENT

ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഡേവിഡ് മലാന്റെ ഒന്നാം സ്ഥാനം ചോദ്യം ചെയ്യപ്പെടാതായിട്ടു നാളുകളായി. ട്വന്റി20 ചരിത്രത്തിൽ ഒരു ബാറ്റ്സ്മാന്റെ എക്കാലത്തെയും ഉയർന്ന റേറ്റിങ് പോയിന്റ് സ്വന്തമാക്കിയ ഇംഗ്ലിഷ് താരം പക്ഷേ, പഞ്ചാബ് കിങ്സിന്റെ ഭാഗമായത് ഒന്നരക്കോടി രൂപയ്ക്കാണ്.

ഇതേ ടീമിന്റെ പരിശീലക സ്ഥാനത്തുള്ള മുൻതാരം അനിൽ കുംബ്ലെയുടെ പ്രതിഫലമാകട്ടെ 4 കോടിയാണ്. ലോക ക്രിക്കറ്റിന്റെ ‘വാണിജ്യ തലസ്ഥാന’മായി ഐപിഎൽ മാറുമ്പോൾ ജാക്പോട്ട് അടിക്കുന്നതു താരങ്ങൾക്കു മാത്രമല്ല, മുൻ താരങ്ങൾക്കു കൂടിയാണ്. ഇതിഹാസ താരങ്ങളാണ് ഇക്കുറിയും വിവിധ ഐപിഎൽ ടീമുകളുടെ അമരത്ത്.

∙ മഹേള ജയവർധനെ

മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലകനായി മഹേള ജയവർധനയുടെ 5–ാം വരവാണിത്. ഇതുവരെ ടീം 3 തവണ ജേതാക്കളായി. ഇതോടെ ലീഗിലെ ഏറ്റവും മൂല്യമേറിയ തന്ത്രജ്ഞനെന്ന പരിവേഷവും ശ്രീലങ്കൻ മുൻ താരത്തിനുണ്ട്.

∙ റിക്കി പോണ്ടിങ്

ഡൽഹി ക്യാപിറ്റൽസിന്റെ മുഖഛായ‌ മാറ്റിയെഴുതിയതോടെ ഓസ്ട്രേലിയയുടെ ഇതിഹാസ നായകൻ റിക്കി പോണ്ടിങ് പ്ലേയിങ് കരിയറിനു സമാനമായ വിജയം ആഘോഷിക്കുകയാണ് ഐപിഎലിൽ. പോയ സീസണിൽ ആദ്യമായി ഫൈനൽ കളിച്ച ഡൽഹിയുടെ ‘മേക്ക് ഓവറിനു’ പിന്നിൽ പോണ്ടിങ് ആയിരുന്നു.

∙ അനിൽ കുംബ്ലെ

ഐപിഎലിൽ കളിച്ചും കളിപ്പിച്ചും ഏറെ പരിചയമുള്ള അനിൽ കുംബ്ലെയ്ക്ക് പഞ്ചാബ് കിങ്സിന്റെ ഹെഡ് കോച്ച് ആയി ഇതു 2–ാം സീസൺ. കഴിഞ്ഞ സീസണിൽ മോശം തുടക്കത്തിനു ശേഷം ടീമിനെ തകർപ്പൻ പ്രകടനങ്ങളിലേക്കു നയിച്ച കുംബ്ലെ മാജിക് ഇക്കുറി ടീമിനു കിരീടം സമ്മാനിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

∙ സ്റ്റീഫൻ ഫ്ലെമിങ്

ഐപിഎലിന്റെ തുടക്കം മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖങ്ങളിലൊന്നാണു ന്യൂസീലൻഡ് മുൻ ക്യാപ്റ്റനായ ഫ്ലെമിങ്. 2008ൽ കളിക്കാരനായെത്തി തൊട്ടടുത്ത വർഷം ടീമിന്റെ പരിശീലകവേഷമണിഞ്ഞ ഫ്ലെമിങ് 3 കിരീടജയങ്ങൾക്കാണു വിജയമന്ത്രമോതിയത്.

∙ ബ്രണ്ടൻ മക്കല്ലം

മിന്നൽപ്പിണർ ഇന്നിങ്സുമായി ഐപിഎലിന്റെ വരവ് ലോകത്തെ അറിയിച്ച ബ്രണ്ടൻ മക്കല്ലം ഇപ്പോൾ അതേ ടീമിന്റെ തന്ത്രങ്ങളുടെ അമരക്കാരൻ. കൊൽക്കത്തയ്ക്കൊപ്പമുള്ള ആദ്യ സീസൺ അത്ര ശോഭിച്ചില്ലെങ്കിലും മുൻ കിവീസ് താരത്തിന്റെ ഈ വരവിൽ കഥ മാറിയേക്കും.

∙ കുമാർ സംഗക്കാര

രാജസ്ഥാൻ റോയൽസിൽ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറാണു മുൻ ശ്രീലങ്കൻ നായകനായ കുമാർ സംഗക്കാര. ടീം തിരഞ്ഞെടുപ്പ് മുതൽ ഗെയിം പ്ലാൻ വരെ തീരുമാനിക്കാനുള്ള സ്വാതന്ത്യ്രമുണ്ട്.

∙ ട്രെവർ ബെയ്‌ലിസ്

കഴിഞ്ഞ സീസണിൽ ടോം മൂഡിക്കു പിൻഗാമിയായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹെഡ് കോച്ച് പദവിയിലെത്തിയ ബെ‌യ്‌ലിസ് രാജ്യാന്തര ക്രിക്കറ്റിലെ അറിയപ്പെടുന്ന താരമായിരുന്നില്ല. പക്ഷേ, പരിശീലകനെന്ന നിലയിൽ ലോകം ജയിച്ചാണു വരവ്. ഇംഗ്ലണ്ടിന്റെ ഏകദിന ലോകകപ്പ് നേട്ടത്തിനു പിന്നിൽ ട്രെവറിന്റെ തന്ത്രങ്ങളാണ്.

∙ സൈമൺ കാറ്റിച്ച്

ഗാരി കിർസ്റ്റന്റെ പകരക്കാരനായിട്ടാണു മുൻ ഓസീസ് താരം കാറ്റിച്ച് ബാംഗ്ലൂരിന്റെ മുഖ്യ പരിശീലകനായത്. ഡയറക്ടർ റോളിൽ മൈക്ക് ഹെസ്സനും കൂടി ചേരുന്നതാണു കാറ്റിച്ചിന്റെ ‘ബാംഗ്ലൂർ മിഷൻ.’

English Summary: Indian Premier League 2021 - Coaches of 8 Teams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com