ADVERTISEMENT

റൺസിന്റെ കമ്പക്കെട്ടിനു തീകൊളുത്താൻ പാകത്തിൽ ഓപ്പണിങ് മല്ലൻമാർ ഏറെയുള്ള ഹൈദരാബാദ് സൺറൈസേഴ്സ് ടീമിൽ ജേസൻ റോയിക്ക് എന്തു കാര്യം? കളിക്കാൻ അവസരം കിട്ടിയില്ലെങ്കിൽ ചൊടിച്ച് നാട്ടിലേക്ക് മടങ്ങിപ്പോകുന്ന ജേസൻ റോയ്, അവസരത്തിന്റെ കാര്യത്തിൽ ഒരു തീർച്ചയുമില്ലാഞ്ഞിട്ടുകൂടി കോവിഡ് ബയോ ബബിൾ കാലത്ത് ഇന്ത്യയിലേക്കുള്ള ഓഫർ സ്വീകരിക്കാൻ എന്തായിരിക്കും കാരണം? ഉത്തരം ഇന്ത്യയിൽ ഈ വർഷം അവസാനം നടക്കാൻ പോകുന്ന ട്വന്റി20 ലോകകപ്പ് എന്നു പൂരിപ്പിക്കേണ്ടി വരും.

ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ് ഐപിഎലിൽ കളിക്കാനില്ലെന്നു പറഞ്ഞതോടെയാണ് സൺറൈസേഴ്സ് ഹൈദരാബാദ് പകരക്കാരനെ തപ്പിയത്. എന്നാൽ ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ എന്ന സെറ്റായ, ഫോമിലെത്തിയാൽ അതീവ അപകടകാരികളായ കോംബോ ഓപ്പണിങ്ങിൽ ഉള്ളപ്പോൾ മറ്റൊരു വെടിക്കെട്ട് ഓപ്പണറെ ടീമിലെത്തിച്ചത് ആരാധകരിൽ പലരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. കെയ്ൻ വില്യംസണിനുപോലും പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പില്ലാത്ത ടീമാണ് സൺറൈസേഴ്സ് എന്നത് വേറെ കാര്യം.

ആരാധകരിൽ ഒരു വിഭാഗത്തിന്റെ സംശയം സൺറൈസേഴ്സ് കോച്ച് ട്രെവർ ബെയ്‌ലിസിന് പഴയ ശിഷ്യനോടുള്ള വാത്സല്യമാണോ സിലക്‌ഷനു പിന്നിലെന്നാണ്. 2015 മുതൽ 19 വരെ ഇംഗ്ലണ്ട് ടീമിന്റെ കോച്ചായിരുന്നു ബെയ്‌ലിസ്.

ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ മികവു കാട്ടണമെങ്കിൽ സ്പിന്നർമാരെ ‘അലക്കി’ വിടാൻ കഴിയണം. ഇംഗ്ലണ്ട് പോലൊരു ഗൺ ടീമിന്റെ ഓപ്പണർക്ക് അതിൽ മികവു വേണമെന്ന കാര്യത്തിൽ തർക്കമില്ലല്ലോ. സൺറൈസേഴ്സ് ക്യാംപിൽ റോയിക്ക് ലഭിക്കുന്നത് ട്വന്റി20യിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളായ റാഷിദ് ഖാനെയാണ്. കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും റാഷിദിനെ നെറ്റിൽ കളിച്ച് ‘ട്രിക്കുകൾ’ സ്വായത്തമാക്കാം. റാഷിദിനെ മെരുക്കിയാൽ മറ്റ് സ്പിന്നർമാരെ നേരിടുന്നത് എളുപ്പവുമാകും. ഒപ്പം മുജീബുർ റഹ്മാൻ ഉൾപ്പെടെയുള്ളവരുമുണ്ട്. റോയ് ഇത്തവണയും താരലേലത്തിൽ തിരഞ്ഞെടുക്കപ്പെടാതെ പോകുകയായിരുന്നു.

2017ൽ ഐപിഎലിൽ അരങ്ങേറിയ താരത്തിന് ഇതുവരെ 8 മത്സരങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചത്. മുൻപ് ഗുജറാത്ത് ലയൺസിനായും ഡൽഹി ക്യാപിറ്റൽസിനായും പാഡുകെട്ടിയിട്ടുണ്ട്. പലപ്പോഴും സ്ഫോടനാത്മക തുടക്കം കാഴ്ചവച്ചിട്ടും കൂടുതൽ അവസരം റോയിക്ക് ലഭിച്ചില്ല. അങ്ങനെ മുൻപൊരു സീസണിൽ നാട്ടിലേക്കു തിരിച്ചു പോയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇത്തവണ ഏതായാലും ഇംഗ്ലിഷുകാർ കരുതിത്തന്നെയാണ്.

ഇംഗ്ലണ്ടിന്റെ ട്വന്റി20 ക്യാപ്റ്റൻ ഒയിൻ മോർഗൻ, പ്രധാനതാരങ്ങളായ ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോഫ്ര ആർച്ചർ, ക്രിസ് ജോർദാൻ, മോയിൻ അലി, സാം കറൻ, ലിയാം ലിവിങ്സ്റ്റൺ എന്നിവരെല്ലാം ഐപിഎൽ ടീമുകളിലുണ്ട്.  സാഹചര്യങ്ങളുമായി പരമാവധി ഇണങ്ങി കളി കൂടുതൽ മെച്ചപ്പെടുത്തുക തന്നെയാണ് ഇവരുടെ ലക്ഷ്യം. ഒരുപക്ഷേ ഇത്തവണ ഇന്ത്യയിൽ ലോകകപ്പ് ഇല്ലായിരുന്നെങ്കിൽ ഇവരിൽ പലരും ബബിൾ നിയന്ത്രണങ്ങൾ സഹിച്ച് ഇവിടെയെത്തില്ലായിരുന്നുവെന്ന് ഉറപ്പ്!

English Summary: Jason Roy and IPL 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com