ധോണിയെ സാക്ഷിയാക്കി ക്യാപ്റ്റൻസി പരീക്ഷയിലും ജയിച്ച് കയറി ഋഷഭ് പന്ത്!
Mail This Article
ഒടുവിൽ ക്യാപ്റ്റൻസി പരീക്ഷയിലും ഋഷഭ് പന്തിനു വിജയം. നായകനായി അരങ്ങേറിയ മത്സരത്തിൽത്തന്നെ ഡൽഹി ക്യാപിറ്റൽസിനെ വിജയത്തിലേക്കു നയിച്ച് ലോകക്രിക്കറ്റിലെ മെഗാ സ്റ്റാർ പദവിയിലേക്ക് ഉയരുകയാണ് ഈ ഇരുപത്തിമൂന്നുകാരൻ.
ചെന്നൈ ഉയർത്തിയ 189 റൺസെന്ന വൻലക്ഷ്യം ബാറ്റിങ് കരുത്തിൽ അനായാസം മറികടന്ന് പന്തും ക്യാപിറ്റൽസും വിജയശ്രീ കുറിക്കുമ്പോൾ കരഘോഷം മുഴക്കാതിരിക്കുന്നതെങ്ങനെ! മൂന്നാം നമ്പറിൽ ഇറങ്ങി ടീമിന്റെ വിജയറൺസ് കുറിച്ചാണ് പന്ത് മടങ്ങിയത്.
ആദ്യ മത്സരമായതിനാലാകണം പതിവു കളിചിരി ശൈലിക്കു പകരം അൽപം ടെൻഷനോടെയായിരുന്നു തുടക്കം. കളിയിലെ മാറ്റങ്ങൾക്കനുസരിച്ച് പന്തിന്റെ ശരീരഭാഷയും മാറിമറിഞ്ഞു. ചെന്നൈയുടെ ഓപ്പണർമാരെ തുടക്കത്തിൽത്തന്നെ മടക്കിയയച്ചതോടെ ആവേശത്തിലായ നായകൻ ചിലപ്പോഴൊക്കെ സമ്മർദത്തിലാകുന്നതും കണ്ടു.
പേസ് ബോളർമാരെ ഭേദപ്പെട്ട രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞതു നേട്ടമാണ്. പക്ഷേ, സ്പിന്നർമാരുടെ മോശം പ്രകടനം കാര്യങ്ങൾ അൽപം വിഷമകരമാക്കി. സ്ട്രൈക്ക് ബോളർ ആർ. അശ്വിനെ മൊയീൻ അലിയും സുരേഷ് റെയ്നയും അടിച്ചു പറത്തിയപ്പോൾ പന്തിന്റെ നിഷ്കളങ്ക മുഖം ആശങ്കയുടെ മൂടുപടമണിഞ്ഞു. ഡെത്ത് ഓവറുകളിൽ സാം കറനും രവീന്ദ്ര ജഡേജയും തകർത്തടിച്ചതും ചെറുക്കാനായില്ല. പേസർ ടോം കറനെ ഇളയ സഹോദരൻ സാം കറൻ തലങ്ങും തല്ലിയോടിച്ചപ്പോൾ കണ്ടുനിൽക്കുകയായിരുന്നു പന്ത്.
English Summary: Rishabh Pant's Debut as IPL Captain