ADVERTISEMENT

മുംബൈ∙ ഐപിഎൽ 14–ാം സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരത്തിൽ വിവാദം സൃഷ്ടിച്ച് പഞ്ചാബ് കിങ്സിനെതിരെ ‘നേടാതെ പോയ’ ആ സിംഗിളിനെച്ചൊല്ലി സഞ്ജു സാംസൺ ഇപ്പോൾ ഖേദിക്കുന്നുണ്ടാകുമോ? ഡൽഹി ക്യാപിറ്റൽസിനെതിരായ ക്രിസ് മോറിസിന്റെ ബാറ്റിങ് പ്രകടനം കണ്ടശേഷം അതിനു സാധ്യതയുണ്ട്. ഐപിഎൽ താരലേലത്തിൽ റെക്കോർഡ് തുകയായ 16.25 കോടി രൂപ ലഭിച്ചതെന്തുകൊണ്ട് എന്ന് തെളിയിച്ച് തകർത്തടിച്ച മോറിസിന്റെയും നാട്ടുകാരനായ ഡേവിഡ് മില്ലറിന്റെയും മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. മൂന്നു വിക്കറ്റിനാണ് രാജസ്ഥാൻ ഡൽഹിയെ വീഴ്ത്തിയത്. ഡൽഹി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാൻ, രണ്ടു പന്തും മൂന്നു വിക്കറ്റും ബാക്കിനിർത്തിയാണ് ലക്ഷ്യം മറികടന്നത്.

നാല് ഓവറിൽ 15 റൺസ് വഴങ്ങി നിർണായകമായ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ഒരു സിക്സർ സഹിതം ഏഴു പന്തിൽ 11 റൺസുമായി മോറിസിനൊപ്പം വിജയത്തിലേക്ക് കൂട്ടുനിൽക്കുകയും ചെയ്ത ജയ്ദേവ് ഉനദ്കടാണ് കളിയിലെ കേമൻ.

ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 42 റൺസ് എന്ന നിലയിൽ തകർന്ന രാജസ്ഥാനെ ദക്ഷിണാഫ്രിക്കക്കാരായ ഡേവിഡ് മില്ലർ (43 പന്തിൽ 62), ക്രിസ് മോറിസ് (18 പന്തിൽ പുറത്താകാതെ 36) എന്നിവരുടെ ഇന്നിങ്സുകളാണ് രക്ഷപ്പെടുത്തിയത്. രാഹുൽ തെവാത്തിയ (17 പന്തിൽ 19), പന്തുകൊണ്ടും പിന്നീട് ബാറ്റുകൊണ്ടും തിളങ്ങിയ ജയ്ദേവ് ഉനദ്കട് (ഏഴു പന്തിൽ 11) എന്നിവരുടെ പിന്തുണയും രാജസ്ഥാൻ വിജയത്തിൽ നിർണായകമായി. രാജസ്ഥാൻ ഇന്നിങ്സിന് അടിത്തറയിട്ട ഡേവിഡ് മില്ലർ പുറത്തായശേഷം അവസാന രണ്ട് ഓവറിൽ അവർക്ക് വിജയത്തിലേക്ക് 27 റൺസാണ് വേണ്ടിയിരുന്നത്. 19–ാം ഓവറിൽ കഗീസോ റബാദയ്‌ക്കെതിരെയും 20–ാം ഓവറിൽ ടോം കറനെതിരെയും രണ്ടു വീതം പടുകൂറ്റൻ സിക്സറുകൾ പറത്തി മോറിസ് ടീമിനെ വിജയത്തിലെത്തിച്ചു.

ജോസ് ബട്‌ലർ (ഏഴു പന്തിൽ രണ്ട്), മനൻ വോഹ്റ (11 പന്തിൽ ഒൻപത്), സഞ്ജു സാംസൺ (മൂന്നു പന്തിൽ നാല്), ശിവം ദുബെ (ഏഴു പന്തിൽ രണ്ട്), റിയാൻ പരാഗ് (അഞ്ച് പന്തിൽ രണ്ട്) എന്നിവർ ക്ഷണനേരത്തിൽ പുറത്തായതോടെയാണ് ചേസിങ്ങിൽ രാജസ്ഥാൻ അഞ്ചിന് 42 റൺസെന്ന നിലയിൽ തകർന്നത്. അവിടെനിന്ന് ഡേവിഡ് മില്ലറും ക്രിസ് മോറിസും ചേർന്ന് അവിശ്വസനീയമായിട്ടാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. മില്ലർ 43 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതമാണ് 62 റൺസെടുത്തത്. മോറിസ് 18 പന്തിൽ നാലു പടുകൂറ്റൻ സിക്സറുകളുടെ അകമ്പടിയോടെ 36 റൺസും നേടി.

ആറാം വിക്കറ്റിൽ രാഹുൽ തെവാത്തിയയെ കൂട്ടുപിടിച്ച് 33 പന്തിൽനിന്ന് 47 റൺസ് കൂട്ടിച്ചേർത്താണ് മില്ലർ രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്. തെവാത്തിയയും മില്ലറും 14 റൺസിന്റെ ഇടവേളയിൽ പുറത്തായെങ്കിലും പിരിയാത്ത എട്ടാം വിക്കറ്റിൽ വെറും 23 പന്തിൽനിന്ന് 46 റൺസടിച്ചുകൂട്ടിയാണ് മോറിസ് – ഉനദ്കട് സഖ്യം രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. അവസാന ഓവറിൽ വിജയത്തിലേക്ക് വേണ്ടിയിരുന്ന 12 റൺസ് തകർപ്പൻ രണ്ടു സിക്സറുകളോടെയാണ് മോറിസ് രാജസ്ഥാന് സമ്മാനിച്ചത്.

ഡൽഹിക്കായി ആവേശ് ഖാൻ‌ നാല് ഓവറിൽ 32 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്സ് നാല് ഓവറിൽ 22 റൺസ് വഴങ്ങിയും കഗീസോ റബാദ നാല് ഓവറിൽ 30 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

∙ ഡൽഹിക്കായി ‘പന്തടിച്ചു’

നേരത്തെ, ക്യാപ്റ്റൻ ഋഷഭ് പന്ത് മാത്രം ക്യാപ്റ്റന്റെ ഇന്നിങ്സുമായി ഒരറ്റത്ത് കരുത്തുകാട്ടിയെങ്കിലും രാജസ്ഥാൻ ബോളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെട്ട ഡൽഹി ക്യാപിറ്റൽസ് എതിരാളികൾക്കു മുന്നിൽ ഉയർത്തിയത് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 147 റൺസെടുത്തത്.

32 പന്തിൽ ഒൻപതു ഫോറുകളോടെ 51 റൺസെടുത്ത ഋഷഭ് പന്താണ് ഡൽഹിയുടെ ടോപ് സ്കോറർ. പന്തിനു പുറമെ ഡൽഹി നിരയിൽ രണ്ടക്കം കണ്ടത് അരങ്ങേറ്റ മത്സരം കളിച്ച ലളിത് യാദവ് (24 പന്തിൽ 20), ടോം കറൻ (16 പന്തിൽ 21), ക്രിസ് വോക്സ് (11 പന്തിൽ പുറത്താകാതെ 15) എന്നിവർ മാത്രം. സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചപ്പോൾ, രാജസ്ഥാൻ പഞ്ചാബ് കിങ്സിനോട് തോറ്റിരുന്നു.

നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ജയ്ദേവ് ഉനദ്കടിന്റെ ബോളിങ്ങാണ് ഡൽഹിയെ തകർത്തുകളഞ്ഞത്. ഓപ്പണർമാരായ പൃഥ്വി ഷാ (അഞ്ച് പന്തിൽ രണ്ട്), ശിഖർ ധവാൻ (11 പന്തിൽ ഒൻപത്), അജിൻക്യ രഹാനെ (എട്ട് പന്തിൽ എട്ട്) എന്നിവരാണ് ഉനദ്കടിനു മുന്നിൽ കീഴടങ്ങിയത്. മാർക്കസ് സ്റ്റോയ്നിസിനെ മുസ്താഫിസുർ റഹ്മാൻ പൂജ്യത്തിന് പുറത്താക്കിയതും ഡൽഹിക്ക് തിരിച്ചടിയായി.

ഒരു ഘട്ടത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിൽ തകർന്ന ഡൽഹിയെ, അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ഋഷഭ് പന്ത് – ലളിത് യാദവ് സഖ്യമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 35 പന്തിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 51 റൺസാണ്. അവസാന ഓവറുകളിൽ ടോം കറൻ (16 പന്തിൽ 21), ക്രിസ് വോക്സ് (11 പന്തിൽ പുറത്താകാതെ 15), രവിചന്ദ്രൻ അശ്വിൻ (നാലു പന്തിൽ ഏഴ്), കഗീസോ റബാദ (നാലു പന്തിൽ പുറത്താകാതെ ഒൻപത്) എന്നിവർ ചേർന്നാണ് ഡൽഹിയെ 150ന് അടുത്തെത്തിച്ചത്.

മുസ്താഫിസുർ മത്സരത്തിലാകെ നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ക്രിസ് മോറിസ് മൂന്ന് ഓവറിൽ 27 റൺസ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും സ്വന്തം ബോളിങ്ങിൽ ഋഷഭ് പന്തിനെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കിയ റിയാൻ പരാഗിനും നൽകണം കയ്യടി.

English Summary: Rajasthan Royals vs Delhi Capitals, 7th Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com