ADVERTISEMENT

മുംബൈ∙ ഒടുവിൽ സഞ്ജു സാംസൺ ആവേശമെല്ലാം അടക്കിവച്ച് ടീമിനെ മുന്നിൽനിന്നു നയിക്കുന്ന ‘നല്ല’ ക്യാപ്റ്റനായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎൽ പോരാട്ടത്തിൽ ക്ഷമയുടെ നേർരൂപമായി ക്രീസിൽനിന്ന് ബോളർമാർ സമ്മാനിച്ച മുൻതൂക്കം കളയാതെ സൂക്ഷിച്ച സഞ്ജുവിന്റെ മികവിൽ രാജസ്ഥാൻ റോയൽസിന് ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറു വിക്കറ്റിനാണ് രാജസ്ഥാൻ തോൽപ്പിച്ചത്. ഈ സീസണിൽ അഞ്ച് മത്സരങ്ങളിൽ രാജസ്ഥാന്റെ രണ്ടാമത്തെ മാത്രം ജയമാണിത്. അത്രതന്നെ മത്സരങ്ങളിൽ കൊൽക്കത്തയുടെ നാലാം തോൽവിയും.

ഒരറ്റത്തു വിക്കറ്റുകൾ നിലംപൊത്തുമ്പോഴും മറുവശത്ത് അക്ഷോഭ്യനായി ക്രീസിൽനിന്ന സഞ്ജുവാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. സഞ്ജു 41 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 42 റൺസുമായി പുറത്താകാതെ നിന്നു. ഡേവിഡ് മില്ലർ 23 പന്തിൽ മൂന്നു ഫോറുകൾ സഹിതം പുറത്താകാതെ 24 റൺസെടുത്ത് വിജയക്കുതിപ്പിൽ സഞ്ജുവിന് കൂട്ടുനിന്നു.

ഒരു അർധസെഞ്ചുറി കൂട്ടുകെട്ടു പോലും പിറക്കാതെ പോയ ഇന്നിങ്സിനൊടുവിലാണ് രാജസ്ഥാന്റെ വിജയമെന്നതും ശ്രദ്ധേയം. സ‍ഞ്ജു, മില്ലർ എന്നിവർക്കു പുറമെ സീസണിലാദ്യമായി അവസരം ലഭിച്ച യുവ ഓപ്പണർ യശ്വസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവരുടെ ഇന്നിങ്സുകളും രാജസ്ഥാൻ വിജയത്തിൽ നിർണായകമായി. ജയ്സ്വാൾ 17 പന്തിൽ അഞ്ച് ഫോറുകളോടെ 22 റൺസെടുത്തു. ദുബെ 18 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 22 റൺസെടുത്തും പുറത്തായി. രാജസ്ഥാൻ നിരയിൽ നിരാശപ്പെടുത്തിയത് ഓപ്പണർ ജോസ് ബട്‍ലർ (ഏഴു പന്തിൽ അഞ്ച്), രാഹുൽ തെവാത്തിയ (എട്ടു പന്തിൽ അഞ്ച്) എന്നിവർ മാത്രം.

കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി നാല് ഓവറിൽ 32 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ശിവം മാവി നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. പ്രസിദ്ധ് കൃഷ്ണയ്ക്കും ഒരു വിക്കറ്റ് ലഭിച്ചു. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങിയ സുനിൽ നരെയ്ന്റെ പ്രകടനവും ശ്രദ്ധേയമായി.

‘എറിഞ്ഞൊതുക്കി’ രാജസ്ഥാൻ

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത, നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 133 റൺസ്. 26 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 36 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ക്രിസ് മോറിസാണ് കൊൽക്കത്തയെ തകർത്തത്. തകർപ്പൻ ക്യാച്ചുകളുമായി രാജസ്ഥാൻ ഫീൽഡർമാർ ബോളർമാർക്ക് നൽകിയ ഉറച്ച പിന്തുണയും നിർണായകമായി.

നിതീഷ് റാണ (25 പന്തിൽ 22), ശുഭ്മാൻ ഗിൽ (19 പന്തിൽ 11) എന്നിവർ നൽകിയ മങ്ങിയ തുടക്കത്തിൽനിന്ന് ഒരിക്കൽപ്പോലും കരകയറാനാകാതെയാണ് കൊൽക്കത്ത 132 റൺസിൽ ഒതുങ്ങിയത്. ഇവർക്കു പുറമെ കൊൽക്കത്ത നിരയിൽ രണ്ടക്കം കണ്ട ഏക താരം ദിനേഷ് കാർത്തിക്കാണ്. 24 പന്തുകൾ നേരിട്ട കാർത്തിക് നാലു ഫോറുകളോടെ 25 റൺസെടുത്തു. സുനിൽ നരെയ്ൻ (ആറ്), ക്യാപ്റ്റൻ ഒയിൻ മോർഗൻ (0), ആന്ദ്രെ റസ്സൽ (ഏഴു പന്തിൽ ഒൻപത്) എന്നിവർ നിരാശപ്പെടുത്തി. പാറ്റ് കമ്മിൻസ് ആറു പന്തിൽ ഒരു സിക്സ് സഹിതം 10 റൺസെടുത്തു. ഏഴു പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസെടുത്ത ശിവം മാവി ഇന്നിങ്സിലെ അവസാന് പന്തിൽ പുറത്തായി.

പവർപ്ലേ ഓവറുകളിൽ രാജസ്ഥാൻ റോയൽസ് നായകൻ സ‍ഞ്ജു സാംസൺ നാല് ബോളർമാരെ മാറിമാറി പരീക്ഷിച്ചതോടെ, ആദ്യ ആറ് ഓവറിൽ കൊൽക്കത്തയ്ക്ക് നേടാനായത് 25 റൺസ് മാത്രം. ജയ്ദേവ് ഉനദ്കട്, ‌മുസ്താഫിസുർ റഹ്മാൻ, ക്രിസ് മോറിസ്, ചേതൻ സകാരിയ എന്നിവർ ചേർന്നാണ് ആദ്യ ആറ് ഓവർ എറിഞ്ഞത്. പവർപ്ലേയിലെ മന്ദഗതിയിലുള്ള ബാറ്റിങ്ങിന്റെ ‘ക്ഷീണം’ ഇന്നിങ്സിലുടനീളം കൊൽക്കത്തയെ പിന്തുടർന്നു. കൂട്ടത്തിൽ അൽപമെങ്കിലും ഭേദപ്പെട്ടുനിന്നത് രാഹുൽ ത്രിപാഠി മാത്രം. 26 പന്തുകൾ നേരിട്ട ത്രിപാഠി 36 റൺസെടുത്തെങ്കിലും, ക്യാപ്റ്റൻ ഒയിൻ മോർഗന്റെ റണ്ണൗട്ടിന് കാരണക്കാരനായി.

രാജസ്ഥാനായി ക്രിസ് മോറിസ് നാല് ഓവറിൽ 23 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മുസ്താഫിസുർ റഹ്മാൻ നാല് ഓവറിൽ 22 റൺസ് ജയ്ദേവ് ഉനദ്കട് നാല് ഓവറിൽ 25 റൺസ് വഴങ്ങിയും ചേതൻ സകാരിയ നാല് ഓവറിൽ 31 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

English Summary: Rajasthan Royals vs Kolkata Knight Riders, 18th Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com