ഐപിഎൽ ടീമുകളിലേക്ക് കോവിഡ് എങ്ങനെ വന്നു? ബിസിസിഐയ്ക്ക് നഷ്ടം 2000 കോടി രൂപ!
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് പിടിപെടുമ്പോഴും ജൈവസുരക്ഷാകുമിളയിൽ (ബയോ സെക്യുർ ബബ്‍ൾ) താരങ്ങളെ സുരക്ഷിതമായി പാർപ്പിച്ച് വിജയകരമായി തുടർന്നു കൊണ്ടിരുന്ന ഐപിഎലിലേക്ക് കോവിഡ് എങ്ങനെയെത്തി? ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും ഐപിഎൽ ഭരണസമിതിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 2 സാധ്യതകളാണു പ്രാഥമിക നിഗമനത്തിൽ തെളിയുന്നത്.
∙ സാധ്യത 1
ചെന്നൈയിലും മുംബൈയിലുമായി നടന്ന ലീഗ് മത്സരങ്ങളുടെ ആദ്യ പാദത്തിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. 20 മത്സരങ്ങളാണ് ആ 2 വേദികളിലായി നടന്നത്. ആ സമയത്തു കോവിഡ് അത്ര രൂക്ഷമായിരുന്നില്ല. ഏപ്രിൽ 26 മുതലാണു മത്സരങ്ങൾ ഡൽഹിയിലേക്കും അഹമ്മദാബാദിലേക്കും മാറ്റിയത്. ടീമുകളുടെ യാത്ര ചാർട്ടേഡ് വിമാനങ്ങളിലായിരുന്നുവെങ്കിലും യാത്രയിൽ വൈറസ് ബാധയ്ക്കുള്ള സാഹചര്യമുണ്ടായി എന്നാണു നിഗമനം. അഹമ്മദാബാദിൽ ക്യാംപ് ചെയ്യുന്ന ബാംഗ്ലൂർ, ഡൽഹി ടീമുകളിലും ഡൽഹിയിലുള്ള ഹൈദരാബാദ് ടീമിലും കോവിഡ് ബാധയുണ്ടായി.
∙ സാധ്യത 2
താരങ്ങളാരും മനഃപൂർവം ബയോ ബബ്ൾ ലംഘിച്ചിട്ടില്ലെന്നാണു കണ്ടെത്തൽ. എന്നാൽ, കൊൽക്കത്ത താരം വരുൺ ചക്രവർത്തി തോളിലെ വേദനയുടെ കാരണം തേടി ഒരു സ്വകാര്യ ആശുപത്രിയിൽ സ്കാനിങ്ങിനു വിധേയനായെന്നു റിപ്പോർട്ടുകളുണ്ട്. ആശുപത്രി യാത്രയുമായി ബന്ധപ്പെട്ട് കോവിഡ് പിടിപെട്ടോ എന്നുള്ള സംശയം അധികൃതർക്കുണ്ട്.
∙ ഇതുവരെ എത്ര പേർക്ക്?
4 ടീമുകളിലായി 4 താരങ്ങൾ ഉൾപ്പെടെ 7 പേർ ഇതുവരെ കോവിഡ് ബാധിതരായി. കൊൽക്കത്ത സ്പിന്നർ വരുൺ ചക്രവർത്തി, പേസർ സന്ദീപ് വാരിയർ എന്നിവരാണ് ആദ്യം കോവിഡ് പോസിറ്റീവായത്. പിന്നാലെ ചെന്നൈ ടീം ബോളിങ് പരിശീലകൻ എൽ.ബാലാജി, സിഇഒ: കാശി വിശ്വനാഥൻ എന്നിവർക്കും ടീമിനൊപ്പമുള്ള ഒരു ബസ് ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഹൈദരാബാദ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്കും പിന്നാലെ ഡൽഹി സ്പിന്നർ അമിത് മിശ്രയ്ക്കും കോവിഡ് പിടിപെട്ടു. ഇതിനുശേഷമാണു ബിസിസിഐയും ഐപിഎൽ ഭരണസമിതിയും അടിയന്തര യോഗം ചേർന്ന് ഐപിഎൽ നിർത്തിവയ്ക്കാൻ തീരുമാനമെടുത്തത്.
∙ ഇനി നടക്കുമോ?
മേയ് 30നു ഫൈനൽ നിശ്ചയിച്ചാണ് ഈ സീസൺ ഐപിഎൽ നടന്നുവന്നത്. ഈ മാസം ഇനി ടൂർണമെന്റ് നടക്കാൻ സാധ്യതയില്ല. ജൂൺ 18ന് ഇംഗ്ലണ്ടിൽ ഇന്ത്യ–ന്യൂസീലൻഡ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് നടക്കുന്നതിനാൽ അടുത്ത മാസവും സാധ്യത കുറവ്. ജൂലൈയിൽ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയ്ക്കും പരമ്പരകളുണ്ട്. ഓഗസ്റ്റ് ആദ്യം ഇന്ത്യയുടെ 2 മാസത്തെ ഇംഗ്ലണ്ട് പര്യടനം തുടങ്ങുന്നതിനാൽ ആ സമയത്തും പറ്റില്ല. ഒക്ടോബറിലും നവംബറിലുമായി ട്വന്റി20 ലോകകപ്പ്. അതിനുശേഷമേ ഇനി ഐപിഎലിനെപ്പറ്റി ആലോചിക്കാൻ കഴിയൂ.
∙ ബിസിസിഐ നഷ്ടം 2000 കോടി
ഐപിഎൽ നിർത്തിവച്ചതിനാൽ ബിസിസിഐക്കു 2000 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടാകുമെന്നാണു കണക്ക്. ഐപിഎലിന്റെ ബ്രാൻഡ് മൂല്യം 680 കോടി ഡോളർ വരുമെന്നാണു കണക്ക്. ഏകദേശം 50,180 കോടി രൂപ. ബിസിസിഐക്കും ടീമുകൾക്കും കോടികളുടെ വരുമാനമാണു സ്പോൺസർഷിപ്പിലൂടെയും മറ്റും ഓരോ സീസണിലും ലഭിക്കുക. താരങ്ങൾക്കും ഐപിഎൽ വരുമാനമാർഗം തന്നെ. ചാനൽ സംപ്രേഷണവും കോടികളുടെ ലാഭമാണു നേടിക്കൊടുക്കുന്നത്.
∙ വിദേശതാരങ്ങൾ ത്രിശങ്കുവിൽ
ഐപിഎൽ ടീമുകളിലെ വിദേശതാരങ്ങളിൽ ഓസ്ട്രേലിയക്കാരായ ആദം സാംപ, കെയ്ൻ റിച്ചഡ്സൻ, ആൻഡ്രൂ ടൈ എന്നിവർ കോവിഡ് പേടിമൂലം നേരത്തേ സ്വദേശത്തേക്കു മടങ്ങിയിരുന്നു. എന്നാൽ ഓസ്ട്രേലിയക്കാരായ പാറ്റ് കമ്മിൻസ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ്‌വെൽ, കരീബിയൻ ദ്വീപുകളിൽനിന്നുള്ള ക്രിസ് ഗെയ്ൽ, നിക്കോളാസ് പുരാൻ, ഡ്വെയ്ൻ ബ്രാവോ, ന്യൂസീലൻഡ് താരങ്ങളായ കെയ്‌ൻ വില്യംസൻ, ട്രെന്റ് ബോൾട്ട്, ദക്ഷിണാഫ്രിക്കക്കാരായ എബി ഡിവില്ലിയേഴ്സ്, ക്വിന്റൻ ഡികോക്ക്, കഗീസോ റബാദ, ഇംഗ്ലിഷ് താരങ്ങളായ ഒയിൻ മോർഗൻ, ജോസ് ബട്‌ലർ, ജോണി ബെയർസ്റ്റോ തുടങ്ങിയവർ ഉൾപ്പെടെ 57 വിദേശതാരങ്ങൾ ഇപ്പോഴും ഇന്ത്യയിലുണ്ട്.
റിക്കി പോണ്ടിങ്, മഹേള ജയവർധനെ, മൈക് ഹെസൻ തുടങ്ങിയ പരിശീലകരും മാത്യു ഹെയ്ഡൻ, കെവിൻ പീറ്റേഴ്സൻ, ഇയാൻ ബിഷപ്, സൈമൺ ദൂൾ തുടങ്ങിയ കമന്റേറ്റർമാരും ഇന്ത്യയിലുണ്ട്. ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്കു 15 വരെ ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ബ്രിട്ടനും യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
∙ ലക്ഷ്യമിട്ടത് ഓസ്ട്രേലിയ; എത്തിയത് മാലദ്വീപിൽ
കോവിഡ് ഭീതിയിൽ ഇന്ത്യ വിട്ട ഐപിഎൽ കമന്റേറ്ററും മുൻ ഓസീസ് താരവുമായ മൈക്കൽ സ്ലേറ്റർ എത്തിപ്പെട്ടതു മാലദ്വീപിൽ. ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയതിനാലാണു സ്ലേറ്റർക്കു മാലദ്വീപിലേക്കു പോകേണ്ടി വന്നത്. അവിടെയെത്തിയശേഷം ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസനെ സ്ലേറ്റർ രൂക്ഷമായി വിമർശിച്ചിരുന്നു. ‘സ്വന്തം പൗരൻമാർക്കു നേരെയുള്ള കാടൻ നടപടി’ എന്നാണ് ഇന്ത്യയിൽനിന്നുള്ളവരെ വിലക്കിയ നീക്കത്തെ സ്ലേറ്റർ വിമർശിച്ചത്. 3–ാം തരംഗം തടയുകയെന്ന ലക്ഷ്യത്തോടെയാണു നിർദേശമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. 14 ദിവസമെങ്കിലും ഇന്ത്യയിൽ കഴിഞ്ഞവർ ഓസ്ട്രേലിയയിൽ പ്രവേശിച്ചാൽ 5 വർഷത്തെ ജയിൽ ശിക്ഷയും പിഴയും നേരിടേണ്ടി വരും.
∙ യുഎഇ സാധ്യത തള്ളി
ഇന്ത്യയിലെ കോവിഡ് സാഹചര്യം കണക്കിലെടുത്തു കഴിഞ്ഞ സീസൺ ഐപിഎൽ യുഎഇയിലെ വിവിധ വേദികളിലായാണു നടത്തിയത്. ടിക്കറ്റ് വരുമാനം നഷ്ടമായെങ്കിലും ബിസിസിഐക്കു കഴിഞ്ഞ സീസൺ ലാഭം നേടിക്കൊടുത്തിരുന്നു. ഇന്ത്യയിൽ 2–ാം കോവിഡ് തരംഗം ഉണ്ടായേക്കാമെന്ന സാധ്യത മുന്നിൽക്കണ്ട് ഈ സീസൺ ഐപിഎലും യുഎഇയിൽ നടത്താമെന്ന് ഐപിഎൽ ഭരണസമിതി ശുപാർശ ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ബിസിസിഐ സമ്മതിച്ചില്ല. ബയോ ബബ്‌ൾ സംവിധാനത്തിൽ കർശന നിയന്ത്രണങ്ങളോടെ 5 വേദികളിലായി (ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്ത, അഹമ്മദാബാദ്) നടത്താൻ തീരുമാനിക്കുകയായിരുന്നു.
∙ ലോകകപ്പ് യുഎഇയിൽ?
ഐപിഎൽ നിർത്തിവയ്ക്കേണ്ടി വന്നതോടെ, ഒക്ടോബറിൽ ഇന്ത്യ വേദിയാകുന്ന ട്വന്റി20 ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടും ആശങ്ക ഉയർന്നു. റിസർവ് വേദിയായി യുഎഇയെ കഴിഞ്ഞയാഴ്ച ബിസിസിഐ നിശ്ചയിച്ചിരുന്നു.
∙ സ്റ്റാൻലി കപ്പ് മുതൽ ഐപിഎൽ വരെ
പകർച്ചവ്യാധിമൂലം ലോകത്താദ്യമായി ഒരു പ്രധാന കായിക മത്സരം ഉപേക്ഷിച്ചത് 1919ലാണ്; സ്റ്റാൻലി കപ്പ് ഐസ് ഹോക്കി ഫൈനൽ. 1919 മാർച്ച് 19നു തുടങ്ങിയ ടൂർണമെന്റിൽ പ്രമുഖതാരങ്ങൾക്കെല്ലാം പനി ബാധിക്കുകയും ചെയ്തിരുന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും പാരമ്പര്യമുള്ള പ്രഫഷനൽ ഐസ് ഹോക്കി ടൂർണമെന്റാണു സ്റ്റാൻലി കപ്പ്. കോവിഡ് മൂലം കഴിഞ്ഞ വർഷം ഒട്ടേറെ മത്സരങ്ങളാണു മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തത്. ടോക്കിയോ ഒളിംപിക്സാണ് അതിൽ പ്രധാനം. ഈ വർഷം ജൂലൈ 23ന് ഒളിംപിക്സ് നടത്തുമെ ന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും ആശങ്കകൾ ബാക്കിയാണ്.
Content Highlights: IPL 2021, COVID 19, BCCI, T20 World Cup 2021