ADVERTISEMENT

മുംബൈ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി മുൻ ഇന്ത്യൻ താരം കൂടിയായ ശിവസുന്ദർ ദാസിനെ നിയമിച്ചു. ഡബ്ല്യു.വി. രാമനെ നീക്കി പഴയ പരിശീലകൻ രമേഷ് പൊവാറിനെ മുഖ്യ പരിശീലകനായി പുനർനിയമിച്ചതിനു പിന്നാലെയാണ് ബാറ്റിങ് പരിശീലകനായി ശിവസുന്ദർ ദാസിനെ നിയോഗിച്ചത്. 2000–02 കാലഘട്ടത്തിൽ ഇന്ത്യയ്ക്കായി 23 ടെസ്റ്റുകളും നാല് ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് ദാസ്. രാഹുൽ ദ്രാവിഡ് തലവനായ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലകനായിരിക്കെയാണ് ഇന്ത്യൻ വനിതാ ടീമിന്റെ ബാറ്റിങ് പരിശീലക സ്ഥാനത്തെത്തുന്നത്.

‘കഴിഞ്ഞ 4–5 വർഷമായി ഞാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയുെട ഭാഗമാണ്. കുറച്ചുകാലമായി ബാറ്റിങ് പരിശീലകനായാണ് പ്രവർത്തനം. ഈ അവസരം എനിക്കു തന്ന രാഹുൽ ദ്രാവിഡിനും സൗരവ് ഗാംഗുലിക്കും നന്ദി’ – ശിവസുന്ദർ ദാസ് പറഞ്ഞു. ദ്രാവിഡിനു കീഴിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ ഗുണം ഇന്ത്യൻ ടീമിനൊപ്പമുള്ള ജോലിയിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

നാൽപ്പത്തിമൂന്നുകാരനായ ശിവസുന്ദർ ദാസ് മുൻപ് ആഭ്യന്തര ക്രിക്കറ്റിൽ ഒഡീഷയുടെ ക്യാപ്റ്റനായിരുന്നു. 23 ടെസ്റ്റുകളിൽനിന്ന് 34.89 ശരാശരിയിൽ 1326 റൺസ് നേടി. ഇതിൽ രണ്ടു സെഞ്ചുറികളും ഒൻപത് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 110 റൺസാണ് ഉയർന്ന സ്കോർ. 34 ക്യാച്ചുകളും ദാസിന്റെ പേരിലുണ്ട്. ഏകദിനത്തിൽ നാല് ഇന്നിങ്സുകളിൽനിന്ന് 39 റൺസാണ് സമ്പാദ്യം.

ആഭ്യന്തര ക്രിക്കറ്റിൽ 180 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 38.68 ശരാശരിയിൽ 10,908 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 24 സെഞ്ചുറികളും 52 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 300 റൺസാണ് ഉയർന്ന സ്കോർ. 81 ലിസ്റ്റ് എ മത്സരങ്ങളിൽനിന്ന് 32.71 ശരാശരിയിൽ 2421 റൺസ് നേടി. ഇതിൽ നാലു സെഞ്ചുറികളും 13 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 133 റൺസാണ് ഉയർന്ന സ്കോർ. കരിയറിലാകെ കളിച്ച മൂന്ന് ട്വന്റി20 മത്സരങ്ങളിൽനിന്ന് 28 റണ്‍സ് നേടി.

English Summary: BCCI appoints Shiv Sunder Das as batting coach of India women cricket team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com