ADVERTISEMENT

സെന്റ് ലൂസിയ∙ ആന്ദ്രെ റസ്സലിന്റെ അമിത ആത്മവിശ്വാസമോ മിച്ചൽ സ്റ്റാർക്കിന്റെ അവിശ്വസനീയ പ്രകടനമോ? കാരണം എന്തായാലും ഓസ്ട്രേലിയയുടെ കയ്യിൽനിന്ന് വെസ്റ്റിൻഡീസ് തട്ടിയെടുത്തു എന്ന് ഉറപ്പിച്ച നാലാം ട്വന്റി20യിൽ ഒടുവിൽ ഓസീസിന് ആശ്വാസ ജയം. ആദ്യ മൂന്നു മത്സരങ്ങളും തോറ്റ് പരമ്പര കൈവിട്ട ഓസീസ്,  നാലു റൺസിനാണ് നാലാം ട്വന്റി20യിൽ ജയിച്ചു കയറിയത്. ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര 3–1 എന്ന നിലയിലായി. തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ ഓസീസ് താരം മിച്ചൽ മാർഷാണ് കളിയിലെ കേമൻ. ഓസീസിനായി 44 പന്തിൽ 75 റൺസെടുത്ത മാർഷ്, നാല് ഓവറിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റും പിഴുതു. ബാറ്റിങ്ങിലും ബോളിങ്ങിലും മാർഷിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. വിൻഡീസ് നിരയിൽ ക്യാപ്റ്റൻ കയ്റൻ പൊള്ളാർഡ് കളിച്ചില്ല.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ്, 18 ഓവർ പൂർത്തിയാകുമ്പോൾ തോൽവിയുടെ വക്കിലായിരുന്നു. ഒരു ഓവർ കൂടി പൂർത്തിയാകുമ്പോൾ തോൽവിയുടെ വക്കിൽ ആശങ്കപ്പെട്ടിരുന്നത് ഓസ്ട്രേലിയയായി! റൈലി മെറിഡത്ത് എറിഞ്ഞ 19–ാം ഓവറിൽ ഫാബിയൻ അലൻ – ആന്ദ്ര റസ്സൽ സഖ്യം നാലു സിക്സറുകൾ സഹിതം 25 റൺസ് അടിച്ചുകൂട്ടിയതോടെയാണ് വിൻഡീസ് വിജയതീരത്തെത്തിയത്. എന്നാൽ, ഈ ഓവറിന്റെ അവസാന പന്തിൽ അലൻ പുറത്തായിരുന്നു.

അവസാന ഓവറിൽ ക്രീസിലെത്തിയ ഹെയ്ഡൻ വാൽഷിനെ സാക്ഷിയാക്കി മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ഓവർ നേരിട്ടത് ആന്ദ്രെ റസ്സൽ. വിൻഡീസിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് ആറു പന്തിൽ 11 റൺസ് മാത്രം. ഹെയ്ഡൻ വാൽഷിലുള്ള വിശ്വാസക്കുറവു കൊണ്ടായിരിക്കാം, സിംഗിളുകൾ നേടാനുള്ള അവസരമുണ്ടായിട്ടും നിഷേധിച്ച് ക്രീസിൽ തുടർന്ന റസ്സൽ ആദ്യ നാലു പന്തുകളും പാഴാക്കി. അഞ്ചാം പന്തിലെ ഡബിളും അവസാന പന്തിലെ ഫോറും ചേർന്നിട്ടും വിൻഡീസിന് നാലു റൺസ് തോൽവി! റസ്സൽ 13 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ, ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ലെൻഡ്ൽ സിമ്മൺസ് – എവിൻ ലൂയിസ് സഖ്യം തകർപ്പൻ തുടക്കമാണ് വിൻഡീസിന് സമ്മാനിച്ചത്. സിമ്മൺസ് 48 പന്തിൽ 10 ഫോറും രണ്ടു സിക്സും സഹിതം 72 റൺസെടുത്തു. ലൂയിസ് 13 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 31 റൺസും നേടി. പിന്നീട് വന്നവരിൽ ക്രിസ് ഗെയ്‍ൽ (1), ആന്ദ്രെ ഫ്ലെച്ചർ (6) എന്നിവർ നിരാശപ്പെടുത്തി.

മധ്യ ഓവറുകളിൽ ആദം സാംപ റൺനിരക്ക് നിയന്ത്രിച്ചുനിർത്തിയതോടെ വിൻഡീസ് സമ്മർദ്ദത്തിലായി. നിക്കോളാസ് പുരാൻ 15 പന്തിൽ 16 റൺസെടുത്ത് പുറത്തായി. ഇതിനുശേഷമായിരുന്നു 19–ാം ഓവറിലെ റസ്സൽ – അലൻ ബാറ്റിങ് വെടിക്കെട്ട്. ഓസീസിനായി മിച്ചൽ മാർഷ് നാല് ഓവറിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. സാംപ നാല് ഓവറിൽ 20 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ, രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി തിളങ്ങിയ ആരോൺ ഫിഞ്ച് – മിച്ചൽ മാർഷ് സഖ്യമാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 114 റൺസ്. മാർഷ് 44 പന്തിൽ നാലു ഫോറും ആറു സിക്സും സഹിതം 75 റൺസെടുത്തു. ഫിഞ്ച് 37 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 53 റൺസെടുത്തു. ഇവർക്കു പുറമെ ഓസീസ് നിരയിൽ രണ്ടക്കം കണ്ടത് 14 പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 22 റൺസുമായി പുറത്താകാതെ നിന്ന ‍ഡാൻ ക്രിസ്റ്റ്യൻ മാത്രം.

മാത്യു വെയ്ഡ് (5), അലക്സ് കാരി (0), മോയ്സസ് ഹെൻറിക്വസ് (6), ആഷ്ടൺ ടേണർ (6) എന്നിവർ നിരാശപ്പെടുത്തി. മിച്ചൽ സ്റ്റാർക്ക് ഏഴു പന്തിൽ എട്ടു റൺസുമായി പുറത്താകാതെ നിന്നു. വിൻഡീസിനായി വാൽഷ് നാല് ഓവറിൽ 27 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

English Summary: West Indies vs Australia, 4th T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com