ADVERTISEMENT

കൊളംബോ∙ ശ്രീലങ്കൻ ക്രിക്കറ്റിനെ കടുത്ത പ്രതിസന്ധിയിലാക്കിയ പ്രതിഫല വിഷയത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനൊപ്പം നിന്ന് വിമർശനം ഉന്നയിച്ച ഇതിഹാസ താരം മുത്തയ്യ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി ദിമുത് കരുണരത്‌നെ, എയ്ഞ്ചലോ മാത്യൂസ് എന്നിവരുടെ സംയുക്ത കത്ത്. വളരെ കുറച്ചു പണത്തിനുവേണ്ടി നാലു മുതിർന്ന ലങ്കൻ താരങ്ങൾ മറ്റ് 37 താരങ്ങളുടെ കരിയർ അപകടത്തിലാക്കുന്നുവെന്നായിരുന്നു ഒരു ടിവി ചാനലിൽ മുത്തയ്യ മുരളീധരന്റെ വിമർശനം. ‘എന്തറിഞ്ഞിട്ടാണ് ഇത്തരമൊരു വിമർശനം’ എന്ന ചോദ്യവുമായാണ് മാത്യൂസും കരുണരത്‌നെയും ചേർന്ന് മുരളീധരന് കത്തെഴുതിയത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലും അനാവശ്യമായ വിദ്വേഷത്തിന്റെ വെളിച്ചത്തിലുമാണ് മുരളീധരന്റെ വിമർശനമെന്ന് ഇരുവരും കത്തിൽ ആരോപിച്ചു.

‘കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ കാരണം സാമ്പത്തികം മാത്രമാണെന്ന താങ്കളുടെ പ്രസ്താവന അനുചിതവും അസത്യവുമാണ്. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ താങ്കൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നതായി ഞങ്ങൾ സംശയിക്കുന്നു. താരങ്ങളും ബോർഡും തമ്മിൽ യോജിപ്പിലെത്തരുതെന്നും ഈ പ്രശ്നങ്ങൾ അനന്തമായി നീളണമെന്നും ആഗ്രഹിക്കുന്നവരാകും ഇതിനെല്ലാം പിന്നിൽ’ – ഇവരുടെ കത്തിൽ പറയുന്നു.

‘ഞങ്ങളിലും ശ്രീലങ്കൻ ടീമിനുമേലും താങ്കൾക്കുള്ള അതൃപ്തിയും വെറുപ്പുമാണ് ചാനലിലൂടെ പ്രകടമാക്കിയത്. ഞങ്ങളെ പേരെടുത്തുതന്നെ താങ്കൾ വിമർശിച്ചു. സ്വകാര്യ യോഗങ്ങളിലോ മറ്റോ പറയേണ്ട അഭിപ്രായമാണ് താങ്കൾ പരസ്യമായി ഒരു ടിവി ചാനലിനെ തത്സമയ പരിപാടിയിൽ പറഞ്ഞത്’ – കത്തിൽ ആരോപിക്കുന്നു.

പ്രതിഫല വിഷയത്തിലെ തർക്കത്തെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ വാർഷിക കരാറിൽ ഒപ്പിടാൻ താരങ്ങൾ വിസമ്മതിച്ചത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്ന് താൽക്കാലിക കരാറുകളുടെ അടിസ്ഥാനത്തിലാണ് ശ്രീലങ്കൻ താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിനു തയാറായതും ഇപ്പോൾ ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നതും.

ഇന്ത്യയ്ക്ക‌െതിരായ പരമ്പരയ്ക്കായി ശ്രീലങ്കൻ ബോർഡ് 30 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തതെങ്കിലും വെറ്ററൻ താരം എയ്ഞ്ചലോ മാത്യൂസ് വ്യക്തിപരമായ കാരണങ്ങളാൽ പിൻമാറിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, മാത്യൂസിനെയും കരുണരത്‌നെയെയും കരാറിൽനിന്ന് ബോർഡ് ഒഴിവാക്കിയതാണെന്ന് പിന്നീട് വ്യക്തമായി. ഇതിൽ ക്ഷുഭിതനായ മാത്യൂസ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന കാര്യം പരിഗണിക്കുന്നതായി ബോർഡിനെ അറിയിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ മാത്യൂസ് വി‌രമിക്കൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

English Summary: Angelo Mathews, Dimuth Karunaratne hit back at Muralitharan’s allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com