ADVERTISEMENT

ചെന്നൈ∙ കഴിഞ്ഞ ദിവസം തുടക്കമായ തമിഴ്നാട് പ്രിമിയർ ലീഗ് (ടിഎൻപിഎൽ) മത്സരത്തിൽ കമന്ററിക്കിടെ ‘ജാതി പറ‍ഞ്ഞ’ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയ്ക്ക് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ‘ബ്രാഹ്മണനായതിനാൽ ചെന്നൈയിലെ സംസ്കാരവുമായി പെട്ടെന്ന് ഇഴുകിച്ചേരാൻ തനിക്ക് സാധിച്ചെന്ന’ റെയ്നയുടെ പരാമർശമാണ് വിവാദമായത്. തമിഴ്നാട് പ്രിമിയർ ലീഗിന്റെ അഞ്ചാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കമന്ററി പറയുമ്പോഴാണ് ഉത്തർപ്രദേശുകാരനായ റെയ്ന ‘ജാതി പറഞ്ഞ്’ വിവാദത്തിൽ ചാടിയത്.

അഞ്ചാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ലൈക്ക കോവൈ കിങ്സും സേലം സ്പാർട്ടൻസുമാണ് തിങ്കളാഴ്ച ഏറ്റുമുട്ടിയത്. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ റെയ്നയോട്, മത്സരത്തിനിടെ കമന്റേറ്റർമാരിൽ ഒരാൾ, ‘ദക്ഷിണേന്ത്യൻ സംസ്കാരവുമായി എങ്ങനെ ഇഴുകിച്ചേർന്നു’ എന്ന് ചോദിച്ചിരുന്നു. മത്സരത്തിനായി റെയ്ന ദക്ഷിണേന്ത്യൻ വേഷത്തിലെത്തിയ സാഹചര്യത്തിലായിരുന്നു ചോദ്യം.

ഇതിന് റെയ്നയുടെ മറുപടി ഇങ്ങനെ:

‘ഞാനും ബ്രാഹ്മണനാണ്. 2004 മുതൽ ഞാൻ ചെന്നൈയിൽ കളിക്കുന്നുണ്ട്. ഇവിടുത്തെ സംസ്കാരവും എന്റെ സഹതാരങ്ങളെയും ഞാൻ ഇഷ്ടപ്പെടുന്നു. അനിരുദ്ധ ശ്രീകാന്ത്, ബദ്രി (സുബ്രഹ്മണ്യം ബദരീനാഥ്), ബാല ഭായ് (ലക്ഷ്മിപതി ബാലാജി) തുടങ്ങിയവർക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ട്. ഇവിടെനിന്ന് പഠിച്ചെടുക്കേണ്ട ചില നല്ല പാഠങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു. നമുക്ക് നല്ലൊരു ക്രിക്കറ്റ് ഭരണമുണ്ട്. സ്വയം നവീകരിക്കാനുള്ള അവസരവുമുണ്ട്. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഈ സംസ്കാരത്തിന്റെ‌യും ചെന്നൈ സൂപ്പർ കിങ്സിന്റെയും ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. ചെന്നൈയിൽ കൂടുതൽ മത്സരങ്ങൾ കളിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ – റെയ്ന പറഞ്ഞു.

മുപ്പത്തിനാലുകാരനായ റെയ്ന കഴിഞ്ഞ വർഷമാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ പ്രിമിയർ ലീഗിനു മുന്നോടിയായി, മഹേന്ദ്രസിങ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 19ന് ഐപിഎൽ പുനരാരംഭിക്കുമ്പോൾ റെയ്നയെ വീണ്ടും ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ കാണാം.

English Summary: Suresh Raina called out for his ‘Brahmin’ comment during TNPL 2021 commentary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com