ADVERTISEMENT

കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ അവശേഷിക്കുന്ന 2 ട്വന്റി20 മത്സരങ്ങളിൽ ഭുവനേശ്വർ കുമാർ ഇന്ത്യയെ നയിച്ചേക്കുമെന്നു റിപ്പോർട്ടുകൾ. ഇന്ത്യൻ താരം ക്രുനാൽ പാണ്ഡ്യ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ക്രുനാലുമായി അടുത്ത സമ്പർക്കത്തിൽ ഏർപ്പെട്ട 8 താരങ്ങളെ നിരീക്ഷണത്തിലാക്കാൻ തീരുമാനിച്ചതോടെയാണു പുതിയ നീക്കം എന്നാണു റിപ്പോർട്ടുകൾ. 

ക്യാപ്റ്റൻ ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചെഹൽ, സൂര്യകുമാർ യാദവ്, പൃഥ്വി ഷാ, മനീഷ് പാണ്ഡെ, കൃഷ്ണപ്പ ഗൗതം, ഇഷൻ കിഷൻ എന്നീ താരങ്ങൾക്കാണ് ഐസലേഷൻ നിർദേശിച്ചിരിക്കുന്നത്. പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ ഇവർക്കു കളിക്കാനായേക്കില്ല. 

നായകൻ ശിഖർ ധവാൻ ഒഴിവാകുന്ന പശ്ചാത്തലത്തിലാണു വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ നായകനായി എത്തുക. ആദ്യ ട്വന്റി20യിൽ 4 ഓവറിൽ 20 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ഭുവനേശ്വറാണു മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും സ്വന്തമാക്കിയത്.  മലയാളി താരങ്ങളായ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, ദീപക് ചാഹർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, നീതിഷ് റാണ, നവ്‌ദീപ് സെയ്നി, ഋതുരാജ് ഗെയിക്‌വാദ്, രാഹുൽ ചാഹർ, ചേതൻ‍ സാകരിയ തുടങ്ങിയവർ രണ്ടാം ട്വന്റി20യിൽ ടീം സിലക്ഷനു പരിഗണിക്കപ്പെട്ടേക്കുമെന്നാണു റിപ്പോർട്ട്.  

അതിനിടെ ക്രുനാലിനെ ഇന്ത്യൻ ടീം അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിൽനിന്നു മറ്റൊരു ഹോട്ടലിലേക്കു മാറ്റി. ജൂലൈ 30ന് ഇന്ത്യയിലേക്കു തിരിക്കുന്ന ടീം അംഗങ്ങൾക്കൊപ്പം ക്രുനാൽ ഉണ്ടാകില്ല. രണ്ട് ആഴ്ചത്തെ നിർബന്ധിത ക്വാറന്റീനും ആർടിപിസിആർ പരിശോധനയും പൂർത്തിയാക്കിയതിനു ശേഷമേ ക്രുനാലിനു നാട്ടിലേക്കു മടങ്ങാനാകൂ. 

ഏകദിന പരമ്പരയിൽ ലങ്കയെ 2–1നു കീഴടക്കിയ ഇന്ത്യ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം 38 റൺസിനും ജയിച്ചിരുന്നു. എന്നാൽ 8 പ്രമുഖ താരങ്ങൾ ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യയ്ക്ക് ഇനിയുള്ള മത്സരങ്ങളിൽ ലങ്കയെ കീഴടക്കാൻ മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. 

English Summary: Bhuvneshwar Kumar To Captain Team India In The Remaining T20Is Against Sri Lanka- Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com