ADVERTISEMENT

ബ്രിസ്ബേൻ ∙ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ പര്യടനത്തിൽനിന്ന് യാതൊരു മനഃസാക്ഷിയുമില്ലാതെ പിൻമാറുന്ന ടീമുകൾക്ക്, ഇന്ത്യയോടും അതേ സമീപനം സ്വീകരിക്കാൻ കഴിയുമോ എന്ന ചോദ്യവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജ. ന്യൂസീലൻഡ് ടീം പാക്കിസ്ഥാനിലെത്തിയ ശേഷം പര്യടനം റദ്ദാക്കി മടങ്ങുകയും പിന്നാലെ ഇംഗ്ലണ്ട് പാക്കിസ്ഥാനിലേക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പാക്ക് വംശജൻ കൂടിയായ ഉസ്മാൻ ഖവാജയുടെ രംഗപ്രവേശം. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) പണവും സ്വാധീനവുമുള്ളതുകൊണ്ട് ഒരു ടീമും ഇത്തരത്തിൽ പെരുമാറില്ലെന്നും ഖവാജ പരിഹസിച്ചു. 

ന്യൂസീലൻഡ് സർക്കാർ നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് പാക്കിസ്ഥാന്റ പര്യടനത്തിലെ ആദ്യ കളിയുടെ ടോസിനു തൊട്ടുമുൻപ് കിവീസ് ടീം പാക്ക് പര്യടനം റദ്ദാക്കി മടങ്ങിയത്. ഇതിനെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ലോകം പിസിബിയുെട നിയുക്ത അധ്യക്ഷൻ റമീസ് രാജയുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. ഇതിനിടെ വെസ്റ്റിൻഡീസ് താരങ്ങളിൽ ചിലർ പാക്കിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇവർക്കു പിന്നാലെയാണ് ഖവാജയുടെ വരവ്.

‘കളിക്കാർക്കും ടീം മാനേജ്മെന്റുകൾക്കും പാക്കിസ്ഥാനോട് ‘നോ’ പറയാൻ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് എനിക്ക് തോന്നുന്നു. കാരണം അവർ പാക്കിസ്ഥാനാണല്ലോ’ – ഖവാജ ബ്രിസ്ബേനിൽ പറഞ്ഞു.

ബംഗ്ലദേശാണെങ്കിലും ഒരുപക്ഷേ ഇതുതന്നെ നടക്കുമെന്ന് എനിക്കു തോന്നുന്നു. പക്ഷേ, ഇന്ത്യയിലും ഇത്തരത്തിലൊരു സാഹചര്യം ഉടലെടുത്താൽ ഇതേ രീതിയിൽ ‘നോ’ പറയാൻ ഏതെങ്കിലും ടീം തയാറാകുമോ? സംശയമാണ്. ഇക്കാര്യത്തിൽ പണം തന്നെയാണ് പ്രധാനപ്പെട്ടതെന്ന് ആർക്കാണ് അറിയാത്തത്’ – പാക്കിസ്ഥാനിൽ ജനിച്ച് അഞ്ചാം വയസ്സിൽ ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ഖവാജ ചൂണ്ടിക്കാട്ടി.

വിദേശ ടീമുകളോ താരങ്ങളോ പാക്കിസ്ഥാനിലേക്കു പോകാതിരിക്കാൻ യാതൊരു കാരണവും കാണുന്നില്ലെന്നും ഖവാജ പറഞ്ഞു. പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഖവാജ.

‘സുരക്ഷാപരമായ യാതൊരു പ്രശ്നവുമില്ലെന്ന് എത്രയോ ടൂർണമെന്റുകൾ വിജയകരമായി നടത്തി പാക്കിസ്ഥാൻ തെളിയിച്ചിരിക്കുന്നു. അവിടെ കളിക്കാൻ യാതൊരു ഭീഷണിയുമില്ലെന്ന് എല്ലാവർക്കും അറിയാം. പാക്കിസ്ഥാനിൽ പര്യടനം നടത്താതിരിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല’ – ഖവാജ പറഞ്ഞു.

പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിച്ചിട്ടുള്ള ഒരു താരം പോലും അവിടുത്തെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് പരാതി പറയില്ലെന്നും ഖവാജ ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയ്ക്കായി 44 ടെസ്റ്റുകളും 40 ഏകദിനങ്ങളും ഒൻപത് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഖവാജ. 

‘ഏറ്റവും മികച്ച സുരക്ഷയുള്ള സ്ഥലങ്ങളിലൊന്നാണ് പാക്കിസ്ഥാൻ. കനത്ത സുരക്ഷയാണ് അവിടെ ഒരുക്കാറുള്ളത്. സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് അവിടെയുണ്ടായിരുന്ന കാലത്ത് ഞാൻ കേട്ടിട്ടേയില്ല. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിച്ചിരുന്ന കാലത്തുപോലും പരാതി കേട്ടിട്ടില്ല. അവരോടു സുരക്ഷയേക്കുറിച്ച് ചോദിച്ചാലും 10 വർഷം മുൻപാണെങ്കിൽ അതു ശരിയായിരുന്നുവെന്ന് പറയും. ഇപ്പോൾ യാതൊരു പ്രശ്നങ്ങളും അവിടെയില്ലെന്നും പാക്കിസ്ഥാൻ 100 ശതമാനം സുരക്ഷിതമാണെന്നും തന്നെയാണ് അവരുടെ അഭിപ്രായം’ – ഖവാജ പറഞ്ഞു.

English Summary: ‘Money talks’: Usman Khawaja on teams pulling out of Pakistan tours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com