ADVERTISEMENT

കറാച്ചി∙ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ മാറ്റം വരുത്താനുള്ള സമയപരിധി ഈ മാസം പത്തിന് അവസാനിക്കാനിരിക്കെ, ആദ്യം പ്രഖ്യാപിച്ച ടീമിൽ നാലാമത് ഒരു മാറ്റം കൂടി വരുത്തി പാക്കിസ്ഥാൻ. പരുക്കേറ്റ ടോപ് ഓർഡർ ബാറ്റ്സ്മാൻ സുഹൈബ് മഖ്സൂദിനു പകരം മുപ്പത്തൊൻപതുകാരനായ ശുഐബ് മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തി. വിശദമായ പരിശോധനയിൽ മഖ്സൂദിനു കളിക്കാനാകില്ലെന്നു വ്യക്തമായ സാഹചര്യത്തിലാണ് പകരക്കാരനായി മാലിക്കിനെ ഉൾപ്പെടുത്തിയത്. നാഷനൽ ട്വന്റി20 കപ്പിൽ കളിക്കുന്നതിനിടെയാണ് മഖ്സൂദിനു പരുക്കേറ്റത്.

നേരത്തെ, ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച തീരുമാനത്തിലൂടെ മുൻ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനെ പാക്ക് സിലക്ടർമാർ ടീമിലേക്കു തിരിച്ചുവിളിച്ചിരുന്നു. ആദ്യം പ്രഖ്യാപിച്ച 15 അംഗ ടീമിൽനിന്ന് മൂന്നുപേരെ ഒഴിവാക്കിയാണ് മുപ്പത്തിനാലുകാരനായ സർഫ്രാസ് അഹമ്മദ് ഉൾപ്പെടെ മൂന്നുപേരെ പുതുതായി ഉൾപ്പെടുത്തിയത്. സർഫ്രാസ് അഹമ്മദിനു പുറമേ ഫഖർ സമാൻ, ഹൈദർ അലി എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയത്.

ഖുഷ്ദിൽ ഷാ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അസം ഖാൻ, പേസ് ബോളർ മുഹമ്മദ് ഹസ്‌നയ്ൻ എന്നിവരെയാണ് ആദ്യം പ്രഖ്യാപിച്ച 15 അംഗ ടീമിൽനിന്ന് ഒഴിവാക്കിയത്. ഇതിനു പിന്നാലെയാണ് പരുക്കേറ്റ മഖ്സൂദിനു പകരം മാലിക്കിനെയും ടീമിൽ ഉൾപ്പെടുത്തിയത്.

ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ നേരത്തേതന്നെ പ്രഖ്യാപിച്ചതാണെങ്കിലും ഈ ടീമിൽ മാറ്റം വരുത്താൻ ഒക്ടോബർ 10 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിലവിലെ ടീമിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മാറ്റം വരുത്തിയത്. ഒക്ടോബർ 17 മുതൽ യുഎഇയിലാണ് ലോകകപ്പ് നടക്കുന്നത്. പാക്കിസ്ഥാനിലെ ദേശീയ ട്വന്റി20 ടൂർണമെന്റിലെ താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകകപ്പ് ടീമിലും മാറ്റങ്ങൾ വരുത്തിയതെന്ന് പാക്കിസ്ഥാൻ ചീഫ് സിലക്ടർ മുഹമ്മദ് വാസിം അറിയിച്ചു.

‘പാക്കിസ്ഥാൻ ദേശീയ ട്വന്റി20 ടൂർണമെന്റിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തിയും ടീം മാനേജ്മെന്റുമായി സംസാരിച്ചും സർഫ്രാസ് അഹമ്മദ്, ഫഖർ സമാൻ, ഹൈദർ അലി എന്നിവരെ ട്വന്റി20 ലോകകപ്പിനുള്ള പാക്കിസ്ഥാൻ ടീമിൽ ഉൾപ്പെടുത്താൻ സിലക്ടർമാർ തീരുമാനിച്ചിരിക്കുന്നു’ – മുഹമ്മദ് വാസിം പറഞ്ഞു.

യുഎഇയിൽവച്ചു നടന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ രണ്ടാം പാദ മത്സരങ്ങൾക്കിടെ ബയോ സെക്യുർ ബബ്ൾ ലംഘിച്ചതിന്റെ പേരിൽ ലോകകപ്പ് ടീമിൽനിന്ന് സിലക്ടർമാർ ഒഴിവാക്കിയിരുന്ന താരമാണ് ഹൈദർ അലി. എന്നാൽ, ദേശീയ ട്വന്റി20 ലീഗിൽ എട്ടു മത്സരങ്ങളിൽനിന്ന് മൂന്ന് അർധസെഞ്ചുറികൾ സഹിതം 315 റൺസടിച്ച പ്രകടനമാണ് താരത്തിന് ലോകകപ്പ് ടീമിൽ ഇടംനൽകിയത്.

ലോകകപ്പിലെ സൂപ്പർ 12 ഘട്ടത്തിൽ ഇന്ത്യ ഉൾപ്പെടുന്ന രണ്ടാം ഗ്രൂപ്പിലാണ് പാക്കിസ്ഥാൻ. ഒക്ടോബർ 24ന് ബദ്ധവൈരികളായ ഇന്ത്യയ്‌ക്കെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം.

ലോകകപ്പിനുള്ള പാക്കിസ്ഥാൻ ടീം: ബാബർ അസം (ക്യാപ്റ്റൻ), ഷദബ് ഖാൻ, ആസിഫ് അലി, ഫഖർ സമാൻ, ഹൈദർ അലി, ഹാരിസ് റൗഫ്, ഹസൻ അലി, ഇമാദ് വാസിം, മുഹമ്മദ് ഹഫീസ്, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് വാസിം ജൂനിയർ, സർഫറാസ് അഹമ്മദ്, ഷഹീൻ ഷാ അഫ്രീദി, ശുഐബ് മാലിക്ക്

റിസർവ് താരങ്ങൾ: ഖുഷ്ദിൽ ഷാ, ഷഹ്നവാസ് ദഹാനി, ഉസ്മാൻ ഖാദിർ

English Summary: Sarfaraz Ahmed returns as Pakistan make three changes to T20 World Cup squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com