ADVERTISEMENT

എന്താ ഒരു ടൈമിങ്! ചെന്നൈ സൂപ്പർ കിങ്സിന്റെ പുത്തൻ റൺ മെഷീൻ ഋതുരാജ് ഗെയ്‌ക്ക്‌വാദിന്റെ ബാറ്റിങ് കണ്ടു മനസ്സിലെങ്കിലും ഇങ്ങനെ പറയാത്തവർ ചുരുക്കമാകും. ഒന്നിനു പുറകെ ഒന്നായി ഒന്നാന്തരം ഇന്നിങ്സുകൾ കളിച്ചു ക്രീസ് വിടുമ്പോൾ ഒരുവട്ടമെങ്കിലും ഋതുരാജും ഓർത്തിട്ടുണ്ടാകും സ്വന്തം ‘ടൈമിങ്ങിന്റെ’ മൂല്യം. ഐപിഎലിൽ ചെന്നൈയുടെ മോശം സമയങ്ങളിലൊന്നിലായിരുന്നു പുണെയിൽ നിന്നുള്ള വലംകയ്യൻ ഓപ്പണറുടെ ‘സമയം’ തെളിഞ്ഞത്.

ടീം അവിശ്വസനീയമായി തകർന്നുപോയ കഴിഞ്ഞ സീസണിൽ അപ്രതീക്ഷിതമായാണു ഋതുരാജിന് അവസരമൊരുങ്ങിയത്. വിശ്വസിച്ചു കളത്തിലിറക്കാൻ പോന്ന ‘സ്പാർക്’ ഉള്ള യുവതാരങ്ങളില്ലെന്ന പരിഭവങ്ങൾക്കിടയിൽ പരീക്ഷണമായിട്ടായിരുന്നു മഹാരാഷ്ട്ര താരത്തിനു വിളിയെത്തിയത്. തുടക്കമൊന്നു പതറിയെങ്കിലും കിട്ടിയ അവസരം ഋതുരാജ് മുതലാക്കി. അന്നു യുഎഇയിൽ നിന്നു തല താഴ്ത്തി മടങ്ങിയ ചെന്നൈ ടീമിലെ ആശ്വാസത്തിന്റെ ഏകമുഖമായിരുന്നു തുടർച്ചയായി 3 അർധശതകം കണ്ടെത്തിയ യുവതാരം. 

ഒരു വർഷത്തിനപ്പുറം ഐപിഎൽ അതേ മണ്ണിൽ തിരിച്ചെത്തുമ്പോൾ സൂപ്പർ കിങ്സിന്റെ തിരിച്ചുവരവിലെ സൂപ്പർ താരമാകുകയാണ് ഋതുരാജ് ഗെയ്‌ക്ക്‌വാദ്. 15 മത്സരങ്ങളിൽ നിന്നു 603 റൺസ്. ഒരു സെഞ്ചുറിയും 4 അർധ സെഞ്ചുറിയും, ബാറ്റിങ് ശരാശരി 46.38, സ്ട്രൈക്ക് റേറ്റ് 137.35 – എം.എസ്. ധോണി ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ ബാറ്റ് കൊണ്ടു കാര്യമായി തിളങ്ങാത്ത ചെന്നൈയുടെ ഫൈനൽ കുതിപ്പിന്റെ രഹസ്യം ഈ ഇരുപത്തിനാലുകാരന്റെ കളിക്കണക്കുകൾ പറയും. 

2019ലെ താരലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കു ടീമിലെത്തിയ ഋതുരാജ് ലീഗിൽ 25 മത്സരം പോലും പൂർത്തിയാക്കും മുൻപേ ചെന്നൈയുടെ എക്കാലത്തെയും മികച്ച ബാറ്റേഴ്സിന്റെ നിരയിൽ ഇടംപിടിച്ചു കഴിഞ്ഞു. ഒരു സീസണിൽ 600 റൺസ് തികച്ച ഋതുരാജിന് മുൻഗാമികളായി ചെന്നൈയുടെ പേരുകേട്ട താരനിരയിൽ രണ്ടേ രണ്ടു താരങ്ങളേയുള്ളൂ. മൈക്ക് ഹസ്സിയാണ് ഒരാൾ. രണ്ടാമൻ അമ്പാട്ടി റായുഡുവും. ക്ലാസും മാസ്സും ഒരുപോലെ വഴങ്ങുമെന്നു തെളിയിച്ചാണു ഋതുരാജിന്റെ പ്രകടനങ്ങൾ.

ഫസ്റ്റ് ഗിയറിൽ തുടങ്ങി ടോപ് ഗിയറിലേക്കു മാറുന്ന പഴയ ഏകദിന ശൈലിയിലാണു ക്രീസിൽ താരത്തിന്റെ സഞ്ചാരം. സാങ്കേതികത്തികവും സ്ട്രോക്ക് മെയ്ക്കിങ് പാടവവും ഒത്തുചേരുന്ന ആ യാത്ര പക്ഷേ, ലക്ഷ്യം പൂർത്തിയാക്കുമ്പോൾ കറതീർന്ന ട്വന്റി20 ഇന്നിങ്സായി മാറിക്കഴിഞ്ഞിരിക്കും. ഐപിഎലിൽ വെറും 21 മത്സരങ്ങളിൽ നിന്നു നേടിയ 7 മാൻ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ മാത്രം മതിയാകും ഇതിനു തെളിവായി. 

ഐപിഎലിൽ മിന്നിത്തെളിയുന്ന യുവതാരങ്ങളുടെ കൂട്ടത്തിലും ഒറ്റയാനാണീ കക്ഷി. രാജ്യമെങ്ങും പരക്കം പായുന്ന ഐപിഎൽ സ്കൗട്ടിങ് സംഘങ്ങളുടെ റഡാറിൽ പെടുന്നനെ തെളിഞ്ഞൊരു പ്രതിഭയല്ല ഋതുരാജ്. മഹാരാഷ്ട്രയ്ക്കു വേണ്ടി ജൂനിയർ തലങ്ങളിൽ സ്ഥിരമായി കളിച്ചു വളർന്ന ‘ട്രഡീഷനൽ’ താരമാണ്. രണ്ടു വർഷം മുൻപു സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ മഹാരാഷ്ട്രയുടെ ടോപ് സ്കോററായതാണു ഐപിഎലിലേക്കുള്ള വഴിത്തിരിവ്.  

English Summary: Ruturaj Gaikwad Becomes Only the 3rd CSK Batter to Score 600 Runs in a Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com