ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ കിരീടം മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് നേടുമെന്ന പ്രവചനവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ രംഗത്ത്. ക്യാപ്റ്റനായി മഹേന്ദ്രസിങ് ധോണിയുള്ളത് ചെന്നൈ ടീമിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അപേക്ഷിച്ച് മുൻതൂക്കം നൽകുന്നുണ്ടെന്ന് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. തനിക്ക് ലഭ്യമായ കളിക്കാരെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള കഴിവ് ധോണിക്കുണ്ടെന്നും ചെന്നൈയുടെ കിരീടവിജയം പ്രവചിച്ച് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.

‘ഇന്നത്തെ ഐപിഎൽ കലാശപ്പോരാട്ടത്തിലെ വിജയിയെ പ്രവചിക്കുമ്പോൾ, ചെന്നൈ സൂപ്പർ കിങ്സിന് മുൻതൂക്കമുണ്ടെന്നാണ് എന്റെ നിരീക്ഷണം. ഒയിൻ മോർഗനെ അപേക്ഷിച്ച് തന്റെ കുറവുകളും പരിമിതികളും കൈകാര്യം ചെയ്യുന്നതിൽ മിടുക്കനാണ് ചെന്നൈ നായകൻ മഹേന്ദ്രസിങ് ധോണി. കൊൽക്കത്തയെ നയിക്കുന്ന മോർഗനും മികച്ച ക്യാപ്റ്റൻ തന്നെ. പക്ഷേ, ഇവർ രണ്ടുപേരിൽ ടീമിന്റെ ദൗർബല്യങ്ങളെ മറച്ച് താരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ധോണിക്ക് അൽപം മുൻതൂക്കമുണ്ട്’ – മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.

മത്സരത്തിനു വേദിയാകുന്ന ദുബായ് രാജ്യാന്തര സ്റ്റേഡിയം കൊൽക്കത്തയേക്കാൾ അനുയോജ്യം ചെന്നൈ സൂപ്പർ കിങ്സിനാണെന്നും മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. യുഎഇയിലെ രണ്ടാം പാദ മത്സരങ്ങളിൽ കൊൽക്കത്ത തകർപ്പൻ പ്രകടനം കാഴ്ചവച്ചെങ്കിലും, അവരുടെ കൂടുതൽ മത്സരങ്ങളും ഷാർജയിലായിരുന്നുവെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.

‘ദുബായിലെ പിച്ച് കൂടുതൽ അനുയോജ്യം ചെന്നൈയ്ക്കാണെന്ന് തോന്നുന്നു. അടുത്തിടെ കൊൽക്കത്ത നേടിയ വിജയങ്ങളിലധികവും ഷാർജയിൽ വച്ചു നേടിയതാണ്. മത്സരം നടക്കുന്നത് ദുബായിലായതിനാൽ, ഷാക്കിബ് അൽ ഹസനു പകരം വെസ്റ്റിൻഡീസ് താരം ആന്ദ്രെ റസ്സലിനെ കളിപ്പിക്കുന്നതാണ് കൊൽക്കത്തയ്ക്ക് ഗുണകരമാകുക’ – മഞ്ജരേക്കർ പറഞ്ഞു.

English Summary: Sanjay Manjrekar reveals why CSK will have an advantage over KKR in their title clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com