ADVERTISEMENT

മസ്കത്ത് ∙ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് യോഗ്യതാ റൗണ്ടിൽ ബംഗ്ലദേശിനെ അട്ടിമറിച്ച് സ്കോട്ട്‌ലൻഡ്. യോഗ്യതാ റൗണ്ടിലെ 2–ാം മത്സരത്തിൽ 6 റൺസിനാണ് സ്കോട്ട്‌ലൻഡ് ബംഗ്ലദേശിനെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സ്കോട്‌ലൻഡ് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 140 റൺസ്. ബംഗ്ലദേശിന്റെ മറുപടി നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 134 റൺസിൽ അവസാനിച്ചു. സ്കോട്‌ലൻഡിനായി 25 പന്തിൽ 42 റൺസെടുത്തും പിന്നീട് 2 വിക്കറ്റ് വീഴ്ത്തിയും മിന്നിയ ക്രിസ് ഗ്രീവ്സാണ് പ്ലെയർ ഓഫ് ദ് മാച്ച്.

സ്കോട്‌ലൻഡ് താരം സഫ്യാൻ ഷരീഫ് എറിഞ്ഞ അവസാന ഓവറിൽ മൂന്നു വിക്കറ്റ് കയ്യിലിരിക്കെ ബംഗ്ലദേശിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 24 റൺസ്. അദ്ഭുദം സംഭവിച്ചാൽ മാത്രമേ ബംഗ്ലദേശ് ജയിക്കൂ എന്നിരിക്കെ ഒരു സിക്സും രണ്ടു ഫോറും ഉൾപ്പെടെ അവർക്ക് നേടാനായത് 17 റൺസ് മാത്രം.

നേരത്തെ, 6ന് 53 എന്ന നിലയിൽ കൂട്ടത്തകർച്ച നേരിട്ട സ്കോട്‌ലൻഡിനെ ക്രിസ് ഗ്രീവ്സും മാർക് വാട്ടും (17 പന്തിൽ 22) ചേർന്ന 51 റൺസ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇവർക്കു പുറമെ സ്കോട്‌ലൻഡ് നിരയിൽ രണ്ടക്കം കണ്ടത് ഓപ്പണർ മുൻസീ (23 പന്തിൽ 29), മാത്യു ക്രോസ് (17 പന്തിൽ 11) എന്നിവർ മാത്രം. ബാക്കിയുള്ളവരെല്ലാം നിരാശപ്പെടുത്തി. രണ്ടു പന്തു മാത്രം നേരിട്ട സഫ്യാൻ ഷരീഫ് ഒരു സിക്സ് സഹിതം എട്ടു റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ ബംഗ്ലദേശ് ബാറ്റ്സ്മാൻമാരെ നിലയുറപ്പിക്കാൻ സ്കോട്ടിഷ് ബോളർമാർ അനുവദിച്ചില്ല. മുഷ്ഫിഖുർ റഹിമാണ് (36 പന്തിൽ 38) ബംഗ്ലദേശിന്റെ ടോപ് സ്കോറർ. സ്കോട്ട്ലൻഡിനു വേണ്ടി ബ്രാഡ് വീൽ 3 വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ 2 വിക്കറ്റ് വീഴ്ത്തിയ ബംഗ്ലദേശ് താരം ഷാക്കിബുൽ ഹസൻ രാജ്യാന്തര ട്വന്റി20യിൽ കൂടുതൽ വിക്കറ്റെടുക്കുന്ന ബോളറായി (108 വിക്കറ്റുകൾ).

നേരത്തേ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഒമാൻ 10 വിക്കറ്റിന് പാപ്പുവ ന്യൂഗിനിയെ തോൽപിച്ചു. സ്കോർ: പാപ്പുവ ന്യൂഗിനി– 20 ഓവറിൽ 9 വിക്കറ്റിന് 129. ഒമാൻ– 13.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 131.

English Summary: Bangladesh vs Scotland, 2nd Match, Group B - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com