ADVERTISEMENT

മുംബൈ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ (ഇപിഎൽ) വൻകിട ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിക്കറ്റിലേക്കും. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഒരു ടീമിനെ വാങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾക്കു താൽപര്യമുള്ളതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത സീസണിൽ ഐപിഎലിൽ രണ്ടു ടീമുകളെക്കൂടി ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഈ രണ്ടു ടീമുകളിലൊന്നിനെ സ്വന്തമാക്കാനാണ് യുണൈറ്റഡ് അധികൃതർ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

യുഎസ് ആസ്ഥാനമായുള്ള ഗ്ലേസിയർ കുടുംബമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥർ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ കൂടാതെ അമേരി‍ക്കൻ നാഷനൽ ഫുട്ബോൾ ലീഗിലെ ടാംബ ബേ ബുക്കാനിയേഴ്സും ഗ്ലേസിയർ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതിനു പിന്നാലെയാണ് ഇന്ത്യൻ പ്രിമിയർ ലീഗിൽ ഒരു ടീമിനെക്കൂടി സ്വന്തമാക്കാനുള്ള നീക്കം.

പുതിയ രണ്ടു ടീമുകളെ വാങ്ങുന്നതിനായി ബിസിസിഐ ടെൻഡർ ക്ഷണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തിരക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ ബിസിസിഐയെ സമീപിച്ചതായി ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് റിപ്പോർട്ട് ചെയ്തത്. ഐപിഎലുമായി ബന്ധപ്പെട്ട ചലനങ്ങൾ ഇവർ ശ്രദ്ധാപൂർവം വീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ടീമുകൾക്കായുള്ള ടെൻഡറുകൾ ഈ മാസം അവസാനത്തോടെ സമർപ്പിക്കണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ടീം സ്വന്തമാക്കാൻ ശ്രമിക്കുന്ന കമ്പനികൾക്ക് കുറഞ്ഞത് 3,000 കോടി രൂപയുടെ വിറ്റുവരവു വേണം. വ്യക്തികളാണെങ്കിൽ 2,500 കോടി രൂപയുടെ ആസ്തിയും വേണം.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥർക്കു പുറമേ അദാനി ഗ്രൂപ്പ്, ടോറന്റ് ഫാർമ, ഔരബിന്ദോ ഫാർമ, ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ ടൈംസ് മീഡിയ, ജിൻഡാൽ സ്റ്റീൽ (നവീൻ ജിൻഡാൽ), സംരംഭകനായ റോണി സ്ക്ര്യൂവാല തുടങ്ങിയവരും പുതിയ ടീമിനായി രംഗത്തുണ്ട്.

English Summary: Manchester United owners Glazer family show interest in buying IPL team: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com