ADVERTISEMENT

ഷാർജ∙ ന്യൂസീലൻഡിന്റെ അച്ചടക്കമുള്ള ബോളിങ്ങിനു മുന്നിൽ ചെറുതായി പകച്ചെങ്കിലും ശുഐബ് മാലിക്കിന്റെ പരിചയസമ്പത്തും ആസിഫ് അലിയുടെ കടന്നാക്രമണവും പാക്കിസ്ഥാനെ കാത്തു. ട്വന്റി20 ലോകകപ്പിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും പാക്കിസ്ഥാന് തകർപ്പൻ ജയം. പൊരുതിക്കളിച്ച ന്യൂസീലൻഡിനെ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 134 റൺസ്. പാക്കിസ്ഥാൻ എട്ടു പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ലോകകപ്പിനു തൊട്ടുമുൻപ് പാക്ക് പര്യടനം അപ്രതീക്ഷിതമായി റദ്ദാക്കി മടങ്ങിയ ന്യൂസീലൻഡിനോട് പാക്കിസ്ഥാന്റെ പ്രതികാരം കൂടിയായി ഈ വിജയം.

34 പന്തിൽ അഞ്ച് ഫോറുകളോടെ 33 റൺസെടുത്ത ഓപ്പണർ മുഹമ്മദ് റിസ്‌വാനാണ് ഈ മത്സരത്തിലും പാക്കിസ്ഥാന്റെ ടോപ് സ്കോറർ. അതേസമയം, സമ്മർദ്ദമേറിവന്ന ഘട്ടത്തിൽ ക്രീസിൽനിന്ന് പാക്കിസ്ഥാനെ വിജയതീരമണച്ചത് വെറ്ററൻ താരം ശുഐബ് മാലിക്ക്, ആസിഫ് അലി എന്നിവരുടെ ഇന്നിങ്സു‌കളും. മാലിക്ക് 20 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 26 റൺസുമായി പുറത്താകാതെ നിന്നു. നിർണായക സമയത്ത് ടിം സൗത്തിക്കെതിരെ നേടിയ ഇരട്ട സിക്സർ സഹിതം 12 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്ന ആസിഫ് അലിയുടെ ഇന്നിങ്സും നിർണായകമായി.

ക്യാപ്റ്റൻ ബാബർ അസം (11 പന്തിൽ ഒൻപത്), ഫഖർ സമാൻ (17 പന്തിൽ 11), മുഹമ്മദ് ഹഫീസ് (ആറു പന്തിൽ 11), ഇമാദ് വാസിം (12 പന്തിൽ 11) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ന്യൂസീലൻഡിനായി ഇഷ് സോധി നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മിച്ചൽ സാന്റ്നർ, ടിം സൗത്തി, ട്രെന്റ് ബോൾട്ട് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. ബോൾ ചെയ്തവരിൽ വിക്കറ്റ് ലഭിക്കാതെ പോയത് ജയിംസ് നീഷമിനു മാത്രം.

∙ ബാറ്റിങ്ങിൽ പതറി കിവീസ്

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 134 റൺസ് നേടിയത്. ഡാരിൽ മിച്ചൽ (20 പന്തിൽ 27), ഡെവോൺ‌ കോൺവേ (24 പന്തിൽ 27), ക്യാപ്റ്റന്‍ കെയ്ൻ വില്യംസൺ (26 പന്തിൽ 25) എന്നിവരാണു ന്യൂസീലൻഡിന്റെ പ്രധാന റൺവേട്ടക്കാർ. 36 റൺസിന്റെ ഭേദപ്പെട്ട ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടും ന്യൂസീലൻഡിന് പാക്കിസ്ഥാൻ ബോളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല.

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്ന പാക്ക് ബോളർമാർ കിവീസിനെ 134 റൺസിൽ ഒതുക്കി. മാർട്ടിൻ ഗപ്ടിൽ (17), ജെയിംസ് നീഷാം (ഒന്ന്), ഗ്ലെൻ ഫിലിപ്സ് (13), ടിം സെയ്ഫെർട്ട് (എട്ട്), മിച്ചൽ സാന്റ്നർ (ആറ്) എന്നിങ്ങനെയാണ് മറ്റ് കിവീസ് ബാറ്റർമാരുടെ സ്കോറുകൾ. നാല് ഓവറിൽ 22 റൺസ് വിട്ടുനൽകി പാക്ക് താരം ഹാരിസ് റൗഫ് നാല് വിക്കറ്റ് വീഴ്ത്തി. ഷഹീൻ അഫ്രീദി, ഇമാദ് വസീം, മുഹമ്മദ് ഹാഫിസ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

English Summary: Pakistan vs New Zealand, 19th Match, Super 12 Group 2 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com