ADVERTISEMENT

അബുദാബി∙ അഫ്ഗാനിസ്ഥാനായി കളിച്ച അവസാന മത്സരം ജയിക്കാനായതിന്റെ ചാരിതാർഥ്യത്തോടെ അസ്ഗർ അഫ്ഗാന്‍ രാജ്യാന്തര ക്രിക്കറ്റിനോടു വിട പറഞ്ഞു. ട്വന്റി20 ലോകകപ്പിൽ നമീബിയ്ക്കെതിരെ നേടിയ 62 റൺസിന്റെ തകർപ്പൻ ജയത്തോടെ സഹ താരങ്ങൾ തങ്ങളുടെ മുൻ ക്യാപ്റ്റന് അർഹിക്കുന്ന യാത്രയയപ്പു നൽകി. സ്കോർ: അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 160–5; നമീബിയ 20 ഓവറിൽ 98–9. 

ട്വന്റി20 ക്രിക്കറ്റിലെ പുതുമുഖങ്ങളായ നമീബിയയെ സൂപ്പർ 12ലെ 3–ാം മത്സരത്തിൽ കീഴടക്കിയതോടെ അഫ്ഗാനിസ്ഥാൻ ഇന്ത്യ ഉൾപ്പെട്ട ഗ്രൂപ്പ് 2ൽനിന്നു സെമി പ്രതീക്ഷ സജീവമാക്കി. മൂന്നു കളിയിൽ 4 പോയിന്റുള്ള അഫ്ഗാനിസ്ഥാൻ പട്ടികയിൽ പാക്കിസ്ഥാനു പിന്നിൽ രണ്ടാം സ്ഥാനത്താണിപ്പോൾ. മികച്ച നെറ്റ് റൺ റേറ്റും (+3.097) അഫ്ഗാനിസ്ഥാന് അനുകൂല ഘടകമാണ്. ന്യൂസീലൻസിനും ഇന്ത്യയ്ക്കുമെതിരെയാണ് അഫ്ഗാനിസ്ഥാന്റെ ഇനിയുള്ള മത്സരങ്ങൾ. ഇതിൽ ഒരു മത്സരം ജയിക്കാനായാൽപ്പോലും അഫ്ഗാനിസ്ഥാനു സെമി സാധ്യതയുണ്ട്. 

അബുദാബിയിലെ വേഗം കുറഞ്ഞ വിക്കറ്റിൽ കളിച്ചു പരിചയമുള്ള അഫ്ഗാനിസ്ഥാൻ തുടർച്ചയായ 3–ാം മത്സരത്തിലും ടോസ് നേടി ബാറ്റിങ്ങാണു തിരഞ്ഞെടുത്തത്. മികച്ച ടോട്ടൽ പടുത്തുയർത്തിയ അവർ, പിന്നീട് നമീബിയൻ ബാറ്റിങ് നിരയെ കശക്കിയെറിഞ്ഞു. ഓൾറൗണ്ടർ ഡേവിഡ് വീസെയാണ് (30 പന്തിൽ 26) നമീബിയയുടെ ടോപ് സ്കോറർ. മറ്റെല്ലാ ബാറ്റർമാരും നിരാശപ്പെടുത്തി. 

3 വിക്കറ്റ് വീതം വീഴ്ത്തിയ നവീൻ ഉൾ ഹഖ്, ഹമീദ് ഹസൻ, 2 വിക്കറ്റെടുത്ത ഗുൽബദീൽ നായ്ബ്, 4 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത റാഷിദ് ഖാൻ, എന്നിവർ ചേർന്നാണു നമീബിയയെ തകർത്തത്. 

ഓപ്പണർമാരായ മുഹമ്മദ് ഷെഹ്സാദ് (33 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 45), ഹസ്രത്തുല്ല സാസി (27 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 33), വിടവാങ്ങൽ മത്സരത്തിൽ മികച്ച ഇന്നിങ്സ് പുറത്തെടുത്ത മുൻ ക്യാപ്റ്റൻ അസ്ഗർ അഫ്ഗാൻ (23 പന്തിൽ 3 ഫോറും 1 സിക്സും അടക്കം 31), ക്യാപ്റ്റൻ മുഹമ്മദ് നബി (17 പന്തിൽ 5 ഫോറും 1 സിക്സും അടക്കം പുറത്താകാതെ 32) എന്നിവരാണ് അഫ്ഗാനിസ്ഥാന്റെ പ്രധാന സ്കോറർമാർ. 

അഫ്ഗാനിസ്ഥാനെ മധ്യ ഓവറുകളിലെ കണിശതയാർന്ന ബോളിങ്ങിലൂടെ നമീബിയ പിടിച്ചു നിർത്തിയെങ്കിലും ഡെത്ത് ഓവറുകളിൽ കൂടുതൽ റൺസ് വഴങ്ങിയത് അവർക്കു തിരിച്ചടിയായി.ഷെഹ്സാദ്– സാസി സഖ്യം ആദ്യ വിക്കറ്റിൽ അഫ്ഗാനിസ്ഥാനായി 51 റൺസ് ചേർത്തു.

നമീബിയയ്ക്കായി ലെഗ് സ്പിന്നർ നിക്കോൾ ലോഫ്റ്റി ഈറ്റൻ 4 ഓവറിൽ 21 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. 4 ഓവറിൽ 34 റൺസ് വഴങ്ങിയ ഇടംകൈയൻ പേസർ റൂബെൻ ട്രെംപെൽമാനും 2 വിക്കറ്റ് കിട്ടി. ജൊനാഥൻ സ്മിത്ത് ഒരു വിക്കറ്റ് വീഴ്ത്തി. 

∙ അസ്ഗർ അഫ്ഗാന് ഗാർഡ് ഓഫ് ഓണർ

അവസാന രാജ്യാന്തര മത്സരത്തിൽ ബാറ്റുചെയ്യാനിറങ്ങിയ ഇറങ്ങിയ അസ്ഗർ അഫ്ഗാനെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് നമീബിയൻ താരങ്ങൾ വരവേറ്റത്. 33 കാരനായ അഫ്ഗാൻ ഇന്നത്തെ മത്സരത്തിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അഫ്ഗാനിസ്ഥാനായി 6 ടെസ്റ്റുകളും 114 ഏകദിനങ്ങളും 75 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് അഫ്ഗാൻ. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലുമായി അഫ്ഗാനിസ്ഥാനെ 115 മത്സരങ്ങളിൽ നയിച്ചിട്ടുണ്ട്. 2018ൽ അഫ്ഗാനിസ്ഥാൻ ഇന്ത്യയ്ക്കെതിരായ മത്സരത്തോടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചപ്പോഴും അഫ്ഗാനായിരുന്നു നായക സ്ഥാനത്ത്. 2009ലായിരുന്നു അസ്ഗർ അഫ്ഗാന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം.

 

English Summary: Afghanistan vs Namibia, 27th Match, Super 12 Group 2 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com