ADVERTISEMENT

സിഡ്നി∙ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ തോൽവിക്കു പിന്നാലെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പാളിയ തന്ത്രങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഷെയ്ൻ വോൺ. സ്റ്റീവ് സ്മിത്ത് തനിക്കേറെ പ്രിയപ്പെട്ട താരമാണെങ്കിലും ട്വന്റി20 ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തരുതെന്ന് വോൺ ആവശ്യപ്പെട്ടു. ലോകകപ്പ് പോരാട്ടത്തിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനോട് എട്ടു വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് വോണിന്റെ വിമർശനം. മത്സരത്തിൽ ഓസ്ട്രേലിയയെ വെറും 125 റൺസിനു പുറത്താക്കിയ ഇംഗ്ലണ്ട്, ജോസ് ബട്‍ലറിന്റെ അർധസെഞ്ചുറിക്കരുത്തിലാണ് എട്ടു വിക്കറ്റ് വിജയം നേടിയത്. ബട്‍ലർ 32 പന്തിൽ 71 റൺസുമായി പുറത്താകാതെ നിന്നു.

ഈ മത്സരത്തിൽ മിച്ചൽ മാർഷിനെ പുറത്തിരുത്തി സ്മിത്തിന് ഓസ്ട്രേലിയ അവസരം നൽകിയതാണ് വോണിനെ ചൊടിപ്പിച്ചത്. ഗ്ലെൻ മാക്സ്‌വെലിനെ പവർപ്ലേ ഓവറുകളിൽ കളത്തിലിറക്കിയതിനേയും വോൺ വിമർശിച്ചു.

‘ഓസ്ട്രേലിയയുടെ ടീം സിലക്ഷൻ തീർത്തും നിരാശപ്പെടുത്തി. മിച്ചൽ മാർഷിനെ പുറത്തിരുത്തിയതും ഗ്ലെൻ മാക്സ്‌വെലിനെ പവർപ്ലേ ഓവറുകളിൽ കളത്തിലിറക്കിയതും തെറ്റായിപ്പോയി. മാക്സ്‌വെൽ എല്ലായ്പ്പോലും പവർപ്ലേ ഓവറുകൾക്കുശേഷമാണ് വരേണ്ടത്. മാക്സ്‌വെലിന്റെ സ്ഥാനത്ത് മാർക്കസ് സ്റ്റോയ്നിസാണ് ഇറങ്ങേണ്ടിയിരുന്നത്. ഓസ്ട്രേലിയക്കാരുടെ തന്ത്രങ്ങളും മന്ത്രങ്ങളുമെല്ലാം പാളിപ്പോയി. സ്റ്റീവ് സ്മിത്തിനെ എനിക്കിഷ്ടമാണ്. പക്ഷേ, അദ്ദേഹത്തെ ട്വന്റി20 ടീമിൽ ആവശ്യമില്ല. പകരം മാർഷായിരുന്നു കളിക്കേണ്ടിയിരുന്നത്’ – വോൺ ട്വിറ്ററിൽ കുറിച്ചു.

എങ്ങനെയാണ് ട്വന്റി20 ക്രിക്കറ്റ് കളിക്കേണ്ടത് എന്നതിന്റെ ഉദാഹരണമാണ് ഈ ലോകകപ്പിൽ പാക്കിസ്ഥാന്റെയും ഇംഗ്ലണ്ടിന്റെയും പ്രകടനങ്ങളെന്ന് വോൺ ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയും ശൈലിയിൽ സമാനമായ മാറ്റങ്ങൾ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇംഗ്ലണ്ടിന്റേതാണ് യഥാർഥ ട്വന്റി20 പ്രകടനം. ഓസ്ട്രേലിയക്കാർ അതു കണ്ടു പഠിക്കുമെന്നാണ് എന്റെ പ്രതീക്ഷ. എങ്ങനെയാണ് ട്വന്റി20 കളിക്കേണ്ടതെന്ന് ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനേയും കണ്ടു പഠിക്കണം. ടീമിലും ചിന്താരീതിയിലും ഓസ്ട്രേലിയ മാറ്റം വരുത്തണം’ – വോൺ പറഞ്ഞു.

English Summary: Love Steve Smith but he shouldn't be in this team, poor tactics from Australia - Shane Warne

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com