ADVERTISEMENT

ഹൈദരാബാദ്∙ ട്വന്റി20 ലോകകപ്പിൽ ന്യൂസീലൻഡിനോടു തോറ്റ് ഇന്ത്യയുടെ സെമി സാധ്യതകൾ ഏറെക്കുറെ അവസാനിച്ചതിനു പിന്നാലെ, വാർത്താ സമ്മേളനത്തിൽ തോൽവിയുടെ കാരണങ്ങൾ വിശദീകരിക്കാൻ പേസ് ബോളർ ജസ്പ്രീത് ബുമ്രയെ അയച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ഇന്ത്യയുടെ തോൽവിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നേരിടാൻ മാധ്യമപ്രവർത്തകരുടെ മുന്നിലേക്ക് ബുമ്രയെ അയച്ചത് ശരിയായ നടപടിയല്ലെന്ന് അസ്ഹർ വിമർശിച്ചു. വിരാട് കോലിക്ക് മാധ്യമ സമ്മേളനത്തിൽ പങ്കെടുക്കാൻ താൽപര്യമില്ലെങ്കിൽ പരിശീലകൻ രവി ശാസ്ത്രിയാണ് വരേണ്ടിയിരുന്നതെന്നും അസ്ഹർ തുറന്നടിച്ചു.

‘എന്റെ അഭിപ്രായത്തിൽ ബുമ്രയുടെ സ്ഥാനത്ത് പരിശീലകൻ രവി ശാസ്ത്രിയാണ് ന്യൂസീലൻഡിനെതിരായ മത്സരശേഷം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. ക്യാപ്റ്റൻ വിരാട് കോലിക്ക് വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാൻ താൽപര്യമില്ലെങ്കിൽ അതു മനസ്സിലാക്കാം. പക്ഷേ, കോലിക്കു പകരം വന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടിയിരുന്നത് രവി ശാസ്ത്രിയാണ്’ – അസ്ഹർ പറഞ്ഞു.

‘ജയിക്കുമ്പോൾ മാത്രം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് മാധ്യമപ്രവർത്തകരെ അഭിമുഖീകരിച്ചാൽ മതിയോ? തോൽക്കുമ്പോഴും വിശദീകരണം നൽകാനും കഴിയണം. ബുമ്രയെ വാർത്താ സമ്മേളനത്തിന് പറഞ്ഞയച്ചത് ഒട്ടും ശരിയായില്ല. ഒന്നുകിൽ ക്യാപ്റ്റനോ അല്ലെങ്കിൽ പരിശീലകനോ ആണ് വരേണ്ടിയിരുന്നത്. ഇരുവർക്കും അസൗകര്യമുണ്ടെങ്കിൽ പരിശീലക സംഘത്തിലെ ആരെയങ്കിലും അയയ്ക്കണം’ – അസ്ഹർ ചൂണ്ടിക്കാട്ടി.

ഒരു മത്സരം തോറ്റെന്നു കരുതി അതിൽ നാണക്കേടൊന്നുമില്ലെന്നും തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആളു വേണമെന്നും അസ്ഹർ പറഞ്ഞു.

‘ഒന്നോ രണ്ടോ കളി തോറ്റെന്നു കരുതി അതിൽ നാണക്കേടിന്റെ വിഷയമൊന്നുമില്ല. പക്ഷേ, ക്യാപ്റ്റനോ പരിശീലകനോ വന്ന് തോൽവിയുടെ കാരണം  രാജ്യത്തോട് വിശദീകരിക്കണം. എങ്ങനെയാണ് ബുമ്രയെ ഇത്തരമൊരു അവസ്ഥയിൽ വാർത്താ സമ്മേളനത്തിന് അയയ്ക്കുന്നത്? ജയിക്കുമ്പോൾ വാർത്താ സമ്മേളനത്തിന് വരുന്നവർ തന്നെ തോൽക്കുമ്പോഴും ഉത്തരവാദിത്തത്തോടെ മുന്നോട്ടുവരണം’ – അസ്ഹർ ചൂണ്ടിക്കാട്ടി.

English Summary: Azharuddin slams Kohli and Shastri for their absence from post-match press conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com