ADVERTISEMENT

അബുദാബി∙ നമീബിയ ബാറ്റർമാർ അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ, പാക്കിസ്ഥാൻ ഉയർത്തിയ വിജയലക്ഷ്യം അതിനും അപ്പുറത്തായിപ്പോയി. ഫലം, ട്വന്റി20 ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ ഗ്രൂപ്പ് രണ്ടിൽനിന്ന് തുടർച്ചയായ നാലാം ജയത്തോടെ പാക്കിസ്ഥാൻ സെമിഫൈനലിൽ. 45 റൺസിനാണ് പാക്കിസ്ഥാൻ നമീബിയയുടെ പോരാട്ടവീര്യത്തെ മറികടന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. നമീബിയയുടെ മറുപടി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസിൽ അവസാനിച്ചു.

ഇന്ത്യ, ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കു പിന്നാലെ നമീബിയയേയും വീഴ്ത്തിയതോടെയാണ് പാക്കിസ്ഥാൻ സെമി ഉറപ്പാക്കിയത്. 31 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 43 റൺസുമായി പുറത്താകാതെ നിന്ന ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്കോറർ. ക്രെയ്ഗ് വില്യംസ് 37 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 40 റണ്‍സെടുത്തു. നമീബിയ താരങ്ങൾ വിക്കറ്റ് കളയാതെ ക്രീസിൽ നിൽക്കാൻ ശ്രമിച്ചതോടെയാണ് അവർക്ക് 20 ഓവറും ബാറ്റു ചെയ്യാനായത്. ഓപ്പണർ സ്റ്റീഫൻ ബാർഡ് (29 പന്തിൽ 29), ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസ് (10 പന്തിൽ 15) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഓപ്പണർ മൈക്കൽ വാൻ ലിൻഗൻ (4), ജെ.ജെ. സ്മിത്ത് (2) എന്നിവർ നിരാശപ്പെടുത്തി. ജാൻ നിക്കോൾ ലോഫ്റ്റി – ഈറ്റൺ ഏഴു റൺസുമായി പുറത്താകാതെ നിന്നു. പാക്കിസ്ഥാനായി ഹസൻ അലി, ഇമാദ് വാസിം, ഹാരിസ് റൗഫ്, ഷതബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

∙ അവസാന 10 ഓവറിൽ പാക്ക് വെടിക്കെട്ട്

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നമീബിയയ്ക്കു മുന്നിൽ ഉയർത്തിയത് 190 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് പാക്കിസ്ഥാൻ 189 റൺസെടുത്തത്. ആദ്യ 10 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 59 റൺസെന്ന നിലയിലായിരുന്ന പാക്കിസ്ഥാൻ, അവസാന 10 ഓവറിൽ 130 റൺസ് അടിച്ചുകൂട്ടിയാണ് മികച്ച സ്കോർ കണ്ടെത്തിയത്. അവസാന ഓവറിൽ അടിച്ചുകൂട്ടിയ 24 റൺസ് സഹിതം 50 പന്തിൽ എട്ടു ഫോറുകളുടെയും നാലു സിക്സിന്റെയും അകമ്പടിയോടെ 79 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ മുഹമ്മദ് റിസ്‌വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ബാബർ അസം 49 പന്തിൽ ഏഴു ഫോറുകൾ സഹിതം 70 റൺസെടുത്തു. ഈ ലോകകപ്പിൽ നാല് മത്സരങ്ങളിൽനിന്ന് അസമിന്റെ മൂന്നാം അർധസെഞ്ചുറിയാണിത്.

ഓപ്പണിങ് പങ്കാളി മുഹമ്മദ് റിസ്‌വാനൊപ്പം ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർക്കാനും അസമിന് കഴിഞ്ഞു. വെറും 86 പന്തിൽനിന്ന് റിസ്‌വാൻ – ബാബർ അസം സഖ്യം സ്കോർ ബോർഡിലെത്തിച്ചത് 113 റൺസാണ്. വൺഡൗണായി എത്തിയ ഫഖർ സമാൻ അഞ്ച് പന്തിൽ അഞ്ച് റൺസുമായി നിരാശപ്പെടുത്തിയെങ്കിലും 16 പന്തിൽ അഞ്ചു ഫോറുകളോടെ 32 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഹഫീസ് പാക്കിസ്ഥാന് മികച്ച സ്കോർ ഉറപ്പാക്കി. പിരിയാത്ത മൂന്നാം വിക്കറ്റിൽ റിസ്‌വാൻ – ഹഫീസ് സഖ്യം 26 പന്തിൽ 67 റൺസ് കൂട്ടിച്ചേർത്തു.

നമീബിയയ്ക്കു ലഭിച്ച രണ്ടു വിക്കറ്റുകൾ ഡേവിഡ് വീസ്, യാൻ ഫ്രൈലിങ്ക് എന്നിവർ പങ്കിട്ടു. നാല് ഓവറിൽ 31 റൺസ് വഴങ്ങിയാണ് ഫ്രൈലിങ്ക് ഒരു വിക്കറ്റ് വീഴ്ത്തിയത്. ഡേവിഡ് വീസ് നാല് ഓവറിൽ 30 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് വീഴ്ത്തി.

English Summary: Pakistan vs Namibia, 31st Match, Super 12 Group 2 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com