ADVERTISEMENT

ഷാർജ ∙ ഇന്ത്യൻ ആരാധകരുടെ ‘പ്രാർഥന’യും നമീബിയയ്ക്ക് അട്ടിമറി ജയം നേടിക്കൊടുത്തില്ല. ഫലം, ട്വന്റി20 ലോകകപ്പി‍ൽ നമീബിയയെ 52 റൺ‌സിനു തോൽപിച്ച ന്യൂസീലൻഡ് സെമിയിലേക്കു കൂടുതൽ അടുത്തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻ‌ഡ് 163 റൺസ് നേടിയപ്പോൾ നമീബിയയുടെ ഇന്നിങ്സ് 111ൽ‌ അവസാനിച്ചു. നിർണായകമായ ടോസ് സ്വന്തമാക്കിയ നമീബിയ ബോളിങ്ങിന്റെയും ബാറ്റിങ്ങിന്റെയും  തുടക്കത്തിൽ ഇന്ത്യയെ ‘മോഹിപ്പിച്ചതാണ്’. അട്ടിമറി പ്രതീക്ഷ നൽകിയശേഷം അവർ കനത്ത തോൽവിയിലേക്കു കൂപ്പുകുത്തി.

കിവീസ് തോറ്റാൽ ഇന്ത്യയുടെ സെമി സാധ്യതകൾ വർധിപ്പിക്കുമെന്നതിനാൽ നമീബിയയുടെ അട്ടിമറി ജയത്തിനായി കാത്തിരിക്കുകയായിരുന്നു ഇന്ത്യൻ ആരാധകർ. നാളെ അഫ്ഗാനിസ്ഥാനെ തോൽപിച്ചാൽ ന്യൂസീലൻഡ് സെമിയിലെത്തും. തോറ്റാൽ നെറ്റ്‌ റൺറേറ്റിന്റെ അടിസ്ഥാനത്തിലാകും സാധ്യതകൾ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡിനെ വരിഞ്ഞുമുറുക്കിയ ബോളിങ് പ്രകടനത്തിലൂടെ നമീബിയ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയതാണ്. മാർട്ടൻ ഗപ്ടിലും ഡാരിൽ മിച്ചലും കെയ്ൻ വില്യംസനും ഉൾപ്പെടെയുള്ള വമ്പൻമാരെ പിടിച്ചുകെട്ടിയ നമീബിയ, 16 ഓവറിൽ ന്യൂസീലൻഡിന് വിട്ടുകൊടുത്തത് 96 റൺസ് മാത്രം.

എന്നാൽ, അവസാന നാല് ഓവറിൽ എല്ലാം നമീബിയയുടെ കയ്യിൽനിന്നു പോയി! അവസാന ഓവറുകളിൽ ആ‍ഞ്ഞടിച്ച ഗ്ലെൻ ഫിലിപ്സും (21 പന്തിൽ 39) ജിമ്മി നീഷമും (23 പന്തിൽ 35) ചേർന്നാണ് അവരെ മികച്ച സ്കോറിലെത്തിച്ചത്. പിരിയാത്ത അഞ്ചാം വിക്കറ്റിൽ വെറും 36 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 76 റൺസാണ്. 

മറുപടി ബാറ്റിങ്ങഇൽ വിക്കറ്റ് നഷ്ടമില്ലാതെ 47 റൺസ് എന്ന നിലയിലായിരുന്നു നമീബിയ. 8–ാം ഓവർ മുതൽ തുടരെ വിക്കറ്റുകൾ നഷ്ടമായത് അവർ‌ക്കു തിരിച്ചടിയായി. 5 ബാറ്റർമാർക്കു രണ്ടക്കം കടക്കാനായില്ല. കിവീസിനായി ടിം സൗത്തിയും ട്രെന്റ് ബോൾട്ടും 2 വിക്കറ്റ് വീതം നേടി. ഒടുവിൽ നമീബിയയുടെ പോരാട്ടം 111 റൺസിൽ അവസാനിച്ചു.

∙ പ്രതീക്ഷ അഫ്ഗാനിൽ

ഇനി സെമി പ്രവേശം യാഥാർഥ്യമാക്കാൻ ഇന്ത്യയ്ക്ക് ഏറ്റവും നിർണായകം അഫ്ഗാനിസ്ഥാന്റെ സഹായമാണ്. അടുത്ത മത്സരത്തിൽ നാളെ അഫ്ഗാനും ന്യൂസീലൻഡും ഏറ്റുമുട്ടുമ്പോൾ ഇന്ത്യൻ ആരാധകർ അഫ്ഗാനായി ആർപ്പുവിളിക്കും. നാളെ അഫ്ഗാൻ ജയിച്ചെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ.

ഇന്നലെ സ്കോട്‌ലൻഡിനെതിരെ നേടിയ കൂറ്റൻ വിജയത്തോടെ റൺറേറ്റിന്റെ കാര്യത്തിൽ ഇന്ത്യ മുൻതൂക്കം നേടിക്കഴിഞ്ഞു. റൺറേറ്റിൽ ഗ്രൂപ്പ് രണ്ടിൽ നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ ഒന്നാം സ്ഥാനത്തുണ്ട്. +1.619 ആണ് ഇന്ത്യയുടെ നെറ്റ് റൺറേറ്റ്.

ഗ്രൂപ്പിൽ സെമി സാധ്യതയുള്ള മറ്റു ടീമുകളെ റൺറേറ്റ് ഇങ്ങനെ:

അഫ്ഗാനിസ്ഥാൻ  +1.481

ന്യൂസീലൻഡ് +1.277

പാക്കിസ്ഥാൻ – +1.065

ഇതിൽ നെറ്റ് റൺറേറ്റിൽ പിന്നിലാണെങ്കിലും പാക്കിസ്ഥാൻ എട്ടു പോയിന്റോടെ സെമി ഉറപ്പിച്ചുകഴിഞ്ഞു. ന്യൂസീലൻഡിന് നിലവിൽ നാലു മത്സരങ്ങളിൽനിന്ന് ആറു പോയിന്റുണ്ട്. ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും നാലു പോയിന്റു വീതം.

അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ന്യൂസീലൻഡിനെയും ഇന്ത്യ നമീബിയയെയും തോൽപ്പിച്ചാൽ മൂന്നു ടീമുകൾക്കും ആറു പോയിന്റു വീതമാകും. ഇതോടെ നെറ്റ് റൺറേറ്റ് നിർണായകമാകും. ഇതു മുന്നിൽക്കണ്ടാണ് ഇന്ത്യ അഫ്ഗാനെയും സ്കോട്‌ലൻഡിനെയും വൻ മാർജിനിൽ തോൽപ്പിച്ച് മുന്നിൽ കടന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അഫ്ഗാൻ ന്യൂസീലൻഡിനെതിരെ നേടുന്ന വിജയത്തിലും ചെറിയ വിജയംകൊണ്ട് ഇന്ത്യയ്ക്ക് സെമി കളിക്കാം. പക്ഷേ, അഫ്ഗാൻ ജയിക്കണമെന്നു മാത്രം. 

മുജീബുർ റഹ്മാന് വൈദ്യസഹായം നൽകി കളത്തിലിറക്കാൻ സഹായിക്കാമെന്ന് കഴിഞ്ഞ ദിവസം തമാശരൂപേണയാണെങ്കിലും രവിചന്ദ്രൻ അശ്വിൻ പറഞ്ഞത് ഈ സാഹചര്യത്തിലാണ്. എങ്ങനെയും അഫ്ഗാൻ ന്യൂസീലൻഡിനെ തോൽപ്പിച്ചാലേ ഇന്ത്യയ്ക്ക് സാധ്യതയുള്ളൂ. ഓരോ പോരാട്ടവും തങ്ങൾക്ക് ക്വാർട്ടർ ഫൈനലാണെന്ന് പറഞ്ഞ് റാഷിദ് ഖാൻ മത്സരത്തിനു മുൻപേ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിക്കഴിഞ്ഞു.

English Summary: All eyes on Afghanistan vs New Zealand Match now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com