ADVERTISEMENT

ന്യൂഡൽഹി∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങിയ കേരളത്തിന് തോൽവി. ആവേശം അവസാന പന്തുവരെ കൂട്ടിനെത്തിയ മത്സരത്തിൽ റെയിൽവേസാണ് കേരളത്തെ തോൽപ്പിച്ചത്. ആറു റൺസിനാണ് റെയിൽവേസിന്റെ വിജയം. അവസാന ഓവറിൽ വിജയത്തിലേക്ക് 18 റൺസ് വേണമെന്നിരിക്കെ കേരളത്തിന് നേടാനായത് 11 റൺസ് മാത്രം. ടൂർണമെന്റിൽ മൂന്നു ദിവസത്തിനിടെ കേരളത്തിന്റെ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ ഗുജറാത്തിനോടു തോറ്റ കേരളം രണ്ടാം മത്സരത്തിൽ ബിഹാറിനെ തോൽപ്പിച്ചിരുന്നു.

ന്യൂഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റെയിൽവേസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 144 റൺസ്. മറുപടി ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ കേരളത്തിന് നേടാനായത് 138 റൺസ് മാത്രം.

43 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 62 റൺസുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ മനു കൃഷ്ണനെ കൂട്ടുപിടിച്ച് വിഷ്ണു വിനോദ് നടത്തിയ പോരാട്ടം കേരളത്തിന് വിജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും, ആറു റൺസ് അകലെ കേരളത്തിന്റെ പോരാട്ടം അവസാനിച്ചു. മനു 10 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 21 റൺസുമായി പുറത്താകാതെ നിന്നു.

24 റൺസിനിടെ ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെ നാലു പേരുടെ വിക്കറ്റ് നഷ്ടമാക്കിയ കേരളത്തിന്, അഞ്ചാം വിക്കറ്റിൽ വിഷ്ണു വിനോദ് – സച്ചിൻ ബേബി സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. കൂട്ടത്തകർച്ചയിൽനിന്ന് കരകയറിയശേഷം ആഞ്ഞടിച്ച് വിജയം പിടിക്കാനായിരുന്നു കേരളത്തിന്റെ ശ്രമമെങ്കിലും ഫലിച്ചില്ല. അഞ്ചാം വിക്കറ്റിൽ 54 പന്തിൽനിന്ന് ഇരുവരും കൂട്ടിച്ചേർത്തത് 70 റൺസാണ്. സച്ചിൻ ബേബി 27 പന്തിൽ ഒരു സിക്സ് സഹിതം 25 റൺസെടുത്ത് പുറത്തായി.

പിരിയാത്ത ആറാം വിക്കറ്റിൽ വിഷ്ണു വിനോദ് – മനു കൃഷ്ണൻ സഖ്യം 14 പന്തിൽനിന്ന് 25 റൺസടിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

കേരള നിരയിൽ രോഹൻ എസ്. കുന്നുമ്മൽ (15 പന്തിൽ 10), മുഹമ്മദ് അസ്ഹറുദ്ദീൻ (ആറു പന്തിൽ ആറ്), ജലജ് സക്സേന (0), സഞ്ജു സാംസൺ (ഏഴു പന്തിൽ ആറ്), കെ.ജി. രോജിത്ത് (ഒൻപതു പന്തിൽ ഏഴ്) എന്നിവർ നിരാശപ്പെടുത്തി. റെയിൽവേസിനായി യുവരാജ് സിങ് നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റെയിൽവേസിന് ഉപേന്ദ്ര യാദവ് (37 പന്തിൽ പുറത്താകാതെ 39), ഓപ്പണർ പ്രതാം സിങ് (21 പന്തിൽ 22), ശിവം ചൗധരി (17 പന്തിൽ 23), ശുഭം ചൗബി (ആറു പന്തിൽ പുറത്താകാതെ 19) എന്നിവരുടെ ഇന്നിങ്സുകളാണ് കരുത്തായത്. കേരളത്തിനായി എസ്. മിഥുൻ നാല് ഓവറിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മനുകൃഷ്ണൻ, ബേസിൽ തമ്പി, ജസജ് സക്സേന എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

English Summary: Railways vs Kerala, Round 3, Elite Group D - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com