ADVERTISEMENT

ഇന്ത്യ ഹാർദിക് പാണ്ഡ്യയിൽ തേടുന്നതെന്താണോ അതാണ് പാക്കിസ്ഥാന്റെ ആസിഫ് അലി. ക്രീസിൽ പിടിച്ചു നിൽക്കാനും മനസ്സു പറയുമ്പോൾ സിക്സറുകൾകൊണ്ട് കവിത രചിക്കാനും അനായാസം കഴിയുന്ന ഫിനിഷർ. ആഭ്യന്തര ക്രിക്കറ്റിലെ സിക്സ് ഹിറ്റിങ് ഹീറോയായ ഈ മുപ്പതുകാരൻ രാജ്യാന്തര ക്രിക്കറ്റിലും ഫിനിഷിങ് മികവ് പുറത്തെടുത്ത് ‘പേര് മറക്കല്ലേ’ എന്ന് ഓർമിപ്പിക്കുകയാണ്. 

പാക്ക് ആരാധകരും ആസിഫ് അലിയുടെ ഫിനിഷിങ് മികവിൽ ലോകകപ്പിൽ കുറഞ്ഞതൊന്നും മതിയാകില്ലെന്ന കണക്കുകൂട്ടലിലാണ്. ന്യൂസീലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെ എളുപ്പം വിജയത്തിലെത്തിച്ച ആസിഫ് അലി, അഫ്ഗാനിസ്ഥാനെതിരെ ‘തനിനിറം പുറത്തെടുത്തു.

12 പന്തിൽ 24 റൺസ് വിജയലക്ഷ്യം മുന്നിലുള്ളപ്പോഴാണ് കരീം ജാനത്തിനെ 4 സിക്സറുകൾ പായിച്ച് പുഷ്പം പോലെ ടീമിനെ രക്ഷിച്ചെടുത്തത്. 18ാം ഓവറിലെ അവസാന പന്തിൽ സ്ട്രൈക് മാറാതെ ലക്ഷ്യത്തിനു മുന്നിൽ ചങ്കൂറ്റത്തോടെ നിന്നത് താരത്തിന്റെ ആത്മവിശ്വാസത്തിനു തെളിവായിരുന്നു. 19 പന്തുകളാണ് ലോകകപ്പിൽ ഇതുവരെ ആസിഫ് അലി നേരിട്ടത്. അതിൽ 7 എണ്ണം സിക്സറുകളെ തൊട്ടു. ഇന്ത്യ ആദ്യ രണ്ടു മത്സരങ്ങളിൽനിന്ന് ആകെ നേടിയത് 6 സിക്സറുകളാണ്.

ആസിഫിന്റെ സിക്സറുകൾ വെറുപ്പും വേദനയും സമ്മാനിച്ച ദിനങ്ങളെ മറക്കാനുള്ള വേദന സംഹാരി കൂടിയാണ്. 

2019ലെ ഏകദിന ലോകകപ്പിനു തൊട്ടു മുൻപാണ് താരത്തിന്റെ ഒന്നര വയസ്സുകാരിയായ മകൾ കാൻസർ ബാധിച്ചു മരിച്ചത്. ആ വേദനയും പേറി ടീമിനൊപ്പം ചേർന്ന ആസിഫലിക്ക് മികച്ച പ്രകടനം നടത്താനായില്ല. അന്ന് ആരാധകരുടെ കൂരമ്പുകൾ ഏറെ ഏൽക്കേണ്ടി വന്നു. മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളിലെ കളിയെഴുത്തുകാരും വെറുതേ വിട്ടില്ല. 

ആസിഫ് അലി
ആസിഫ് അലി

ആ മുറിവിലെ വേദന മാറാത്തതാണ് സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്തതിന്റെ കാരണമായി താരം അടുത്തിടെ പറഞ്ഞത്. അഫ്ഗാനിസ്ഥാനെതിരായ കളി ജയിപ്പിച്ച ശേഷം ആസിഫ് അലി ആദ്യം നന്ദി പറഞ്ഞത് പാക്കിസ്ഥാൻ സൂപ്പർ ലീഗ് ടീമായ ഇസ്‌ലമാബാദ് യുണൈറ്റഡിനോടാണ്. ഒപ്പം കഠിനകാലത്തും തനിക്കൊപ്പം നിന്നവരോടും നന്ദി അറിയിച്ചു. അതിനു കാരണമുണ്ട്. 

പിഎസ്എൽ തുടങ്ങിയ കാലം മുതലേ സിക്സർ വീരൻമാരുടെ നിരയിൽ മുൻപന്തിയിലുള്ള ആസിഫ് അലി പക്ഷേ രാജ്യാന്തര മത്സരങ്ങളിലെത്തുമ്പോൾ കളി മറക്കുന്നത് പതിവായിരുന്നു. താരത്തിന് കാര്യമായ അവസരം നൽകിയില്ലെന്ന് ആരാധകർ പരിതപിക്കുമ്പോൾ, എന്നേ ടീമിൽനിന്ന് ഒഴിവാക്കേണ്ട താരം എന്നായിരുന്നു വിമർശക പക്ഷം. അപ്പോഴും ഇസ്‌ലമാബാദ് ആസിഫലിയെ ചേർത്തു പിടിച്ചു. ഇസ്‌ലമാബാദ് കോച്ചായിരുന്ന അന്തരിച്ച, ഡീൻ ജോൺസ് ആസിഫ് അലിയുടെ കഴിവിൽ ഏറെ വിശ്വാസമുള്ളയാളായിരുന്നു. 

∙ ലക്ഷ്യം കണ്ട പരിശീലനം

ദക്ഷിണാഫ്രിക്കയ്ക്കും സിംബാബ്‌വേയ്ക്കുമെതിരായ പര്യടനങ്ങളിലെ പ്രകടനങ്ങൾ മോശമായ ശേഷം പരിശീലനത്തിൽ വരുത്തിയ മാറ്റമാണ് ആസിഫലിയുടെ ബാറ്റിങ്ങിൽ ഇപ്പോൾ പ്രതിഫലിക്കുന്നത്. അതിനു പാക്ക് ടീം മാനേജ്മെന്റിന്റെ റോളും പ്രധാനമാണ്. ഡെത്ത്ഓവർ സാഹചര്യം മുന്നിൽ കണ്ടുള്ള പരിശീലനമാണ് നടത്തിയത്. 

നെറ്റിലെത്തി ബോളർമാരെ കയ്യും കണക്കുമില്ലാതെ നേരിടുന്നതിനു പകരം അവസാന അഞ്ചോ ആറോ ഓവർ ബാക്കിയുള്ളപ്പോൾ നിശ്ചിത ലക്ഷ്യംതേടി ഇറങ്ങുന്ന വിധമാണ് പരിശീലനം ക്രമീകരിച്ചത്. അത് ആസിഫിലെ ഫിനിഷറെ പാകപ്പെടുത്തുന്നതിൽ സഹായിച്ചു. മുൻപ് വലച്ചിരുന്ന ഷോർട് ബോളുകളെ നേരിടുന്നതിൽ നടത്തിയ പരിശീലനും ഗുണം ചെയ്തു.

കൂടെ കളിക്കുകയും പിന്നീട് പരിശീലകനാകുകയും ചെയ്ത മുൻ പാക്ക് ക്യാപ്റ്റൻ മിസ്ബ ഉൾഹഖിന്റെ പിന്തുണയും താരം വിസ്മരിക്കുന്നില്ല. 33 ട്വന്റി 20 മത്സരങ്ങളിൽനിന്ന് 396 റൺസാണ് ആസിഫ് ഇതുവരെ നേടിയത്. ശരാശരി 18.86. സ്ട്രൈക് റേറ്റ്133.33. 20 ഏകദിനങ്ങളിൽനിന്ന് 25.47 ശരാശരിയിൽ 382 റൺസും നേടി. 

English Summary: Asif Alis evolution as finisher for Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com