ADVERTISEMENT

ന്യൂഡൽഹി∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആവേശകരമായ കലാശപ്പോരാട്ടത്തിൽ അയൽക്കാരായ കർണാടകയെ വീഴ്ത്തി കിരീടം നിലനിർത്തി തമിഴ്നാട്. ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരത്തിൽ നാലു വിക്കറ്റിനാണ് തമിഴ്നാട് കർണാടകയെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കർണാടക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 151 റൺസ്. തമിഴ്നാട് ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്നിങ്സിലെ അവസാന പന്തിൽ വിജയത്തിലെത്തി.

പ്രതീക് ജയിൻ എറിഞ്ഞ അവസാന ഓവറിൽ തമിഴ്നാടിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 16 റൺസ്. ഷാരൂഖ് ഖാനും സായ് കിഷോറും ക്രീസിൽ. 19–ാം ഓവറിലെ അവസാന പന്തിൽ ഷാരൂഖ് സിക്സർ നേടിയതോടെയാണ് അവസാന ഓവറിൽ വിജയലക്ഷ്യം ആറു പന്തിൽ 16 റൺസെന്ന നിലയിലായത്.

ആദ്യ പന്തിൽ സായ് കിഷോർ വക ഫോർ. പിന്നീട് സിംഗിളും ഡബിളും വൈഡുമെല്ലാം ചേർന്ന് അവസാന പന്തിൽ തമിഴ്നാടിന്റെ വിജയലക്ഷ്യം ഒരു പന്തിൽ അഞ്ച് റൺസായി ചുരുങ്ങി. ക്രീസിൽ ഷാരൂഖ് ഖാൻ. പ്രതീക് ജയിനിന്റെ പന്ത് ഡീപ് സ്ക്വയർ ലെഗ്ഗിലൂടെ നിലംതൊടാതെ ഗാലറിയിലെത്തിച്ച ഷാരൂഖ് ഖാൻ തമിഴ്നാടിന് വിജയം സമ്മാനിച്ചു.

ഷാരൂഖ് ഖാൻ 15 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 33 റൺസുമായി പുറത്താകാതെ നിന്നു. 46 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 41 റൺസെടുത്ത എൻ. ജഗദീശനാണ് തമിഴ്നാടിന്റെ ടോപ് സ്കോറർ. ഹരി നിശാന്ത് (12 പന്തിൽ 23), ക്യാപ്റ്റൻ വിജയ് ശങ്കർ (22 പന്തിൽ 18) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം, സായ് സുദർശൻ (12 പന്തിൽ 9), സഞ്ജയ് യാദവ് (5), മുഹമ്മദ് (5) എന്നിവർ നിരാശപ്പെടുത്തി. സായ് കിഷോർ മൂന്നു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു. കർണാടകയ്ക്കായി കെ.സി. കരിയപ്പ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റഅ വീഴ്ത്തി. പ്രതീക് ജയിൻ, വിദ്യാധർ പാട്ടീൽ, കരുൺ നായർ, പ്രവീൺ ദുബെ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

നേരത്തെ, അവസാന ഓവറുകളിൽ തകർത്തടിച്ച അഭിനവ് മനോഹറിന്റെ ഇന്നിങ്സാണ് കർണാടകയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 32 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി തകർന്ന ശേഷമാണ് കർണാടക മികച്ച സ്കോറിലെത്തിചത്. മനോഹർ 37 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 46 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച പ്രവീൺ ദുബെ (25 പന്തിൽ 33), ജെ. സുചിത്ത് (ഏഴു പന്തിൽ 18) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. ക്യാപ്റ്റൻ മനീഷ് പാണ്ഡെ (15 പന്തിൽ 13), കരുൺ നായർ (14 പന്തിൽ 18), ശരത് (20 പന്തിൽ 16), രോഹൻ കദം (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

തമിഴ്നാടിനായി സായ് കിഷോർ നാല് ഓവറിൽ 12 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സന്ദീപ് വാരിയർ, സഞ്ജയ് യാദവ്, ടി.നടരാജൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

English Summary: Tamil Nadu vs Karnataka, Final - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com