ADVERTISEMENT

മഹാസംഭവമല്ല; പക്ഷേ, ക്ഷതമേറ്റ മനസ്സിന് ഒരു ബൂസ്റ്റർ ഡോസ്. ട്വന്റി20 ലോകകപ്പിലെ നാണംകെട്ട പുറത്താകലിനുശേഷം നാട്ടിൽ തിരിച്ചെത്തി ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരിയ ഇന്ത്യയുടെ പ്രകടനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ലോകകപ്പ് തോൽവിക്ക് മധുര പ്രതികാരം എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും സ്ഥിരം ക്യാപ്റ്റനായി രോഹിത് ശർമയുടെയും പരിശീലകനായി രാഹുൽ ദ്രാവിഡിന്റെയും അരങ്ങേറ്റ പരമ്പരയിലെ ടീം ഇന്ത്യയുടെ പ്രകടനം ഒരു കാര്യം വിളിച്ചു പറയുന്നുണ്ട്:

‘ടീമിലാകെ ഒരു പോസിറ്റീവ് എനർജി നിറഞ്ഞിരിക്കുന്നു.’ അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പിലേക്ക് ഈ ടീമിനെ പാകപ്പെടുത്തിയെടുക്കുകയെന്ന ശ്രമകരമായ ദൗത്യമാണു രോഹിത്–ദ്രാവിഡ് സഖ്യത്തിനുള്ളത്. ദ്രാവിഡ് പറഞ്ഞതുപോലെ വലിയൊരു യാത്രയാണു ടീം ഇന്ത്യയ്ക്കു മുന്നിലുള്ളത്.

∙ മൈൻഡ് ഗെയിം

ലോകകപ്പിലെ നിർണായക മത്സരത്തിൽ കിവീസിനെതിരെ ടോസ് നഷ്ടപ്പെട്ട നിമിഷം ക്യാപ്റ്റൻ വിരാട് കോലിയുടെ മുഖഭാവവും ശരീരഭാഷയും ഒരു പ്രഫഷനൽ ടീമിനെ നയിക്കുന്നയാൾക്കു ചേരുന്ന രീതിയിലായിരുന്നില്ല. ‘എല്ലാം പോയല്ലോ’ എന്ന ഭാവം ക്യാപ്റ്റനിൽനിന്നു സഹതാരങ്ങളിലേക്കു പടർന്നതോടെ ടീമൊരു ദുരന്തമായി. എന്നാൽ, കഴിഞ്ഞ ദിവസം അവസാന ട്വന്റി20യിൽ ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുക്കുമ്പോൾ ‘കൂൾ മൂഡി’ലായിരുന്നു രോഹിത് ശർമ. ചേസ് ചെയ്യുന്ന ടീമിന് ഗുണകരമാകുന്ന ‘ഡ്യൂ ഫാക്ടറി’നെ (മഞ്ഞു വീഴ്ച) തോൽപിക്കും എന്ന ചങ്കൂറ്റമായിരുന്നു ആ മുഖം നിറയെ. ടീമിനെയും താരങ്ങളെയും വിശ്വാസത്തിലെടുക്കുന്നതിൽ കാട്ടിയ ആ മികവിനാണു കയ്യടി.

അവസാന മത്സരത്തിൽ, ആദ്യ 2 ഓവറിൽ 23 റൺസ് വഴങ്ങി ‘തളർന്ന’ യുസ്‌വേന്ദ്ര ചെഹലിനെ വീണ്ടും പന്തേൽപിച്ച് 3–ാം ഓവറിൽ മാർട്ടിൻ ഗപ്റ്റിലിന്റെ നിർണായക വിക്കറ്റ് വീഴ്ത്തിപ്പിച്ചതിൽ ഒരു ‘ധോണി സ്പാർക്’ കാണാം. തിരിച്ചുവരവിൽ ഉജ്വല പ്രകടനം നടത്താൻ ആർ.അശ്വിനും അക്ഷർ പട്ടേലിനും ആത്മവിശ്വാസമേകാനും രോഹിത്തിനായി.

∙ ക്യാപ്റ്റൻ ഷോ

പരമ്പരയിലെ പ്രകടനം വിലയിരുത്തി വലിയ കണക്കുകൂട്ടലുകൾ നടത്തുന്നതിൽ കാര്യമില്ലെങ്കിലും വേറിട്ടുനിന്ന രോഹിത്തിന്റെ പ്രകടനത്തെപ്പറ്റി പറയാതെ വയ്യ. 2 അർധ സെഞ്ചുറി നേടി ഉജ്വല ഫോമിലായിരുന്നു രോഹിത്. അരങ്ങേറ്റ പരമ്പരയിൽതന്നെ ക്യാപ്റ്റൻ രോഹിത് തന്റെ മുൻഗാമിയുടെ പേരിലുണ്ടായിരുന്ന ഒരു വലിയ റെക്കോർഡും തിരുത്തി. ഏറ്റവും കൂടുതൽ രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ അൻപതോ അതിലധികമോ റൺസ് സ്കോർ ചെയ്ത താരമെന്ന റെക്കോർഡ് കോലിയിൽനിന്ന് (29) രോഹിത് (30) സ്വന്തം പേരിലാക്കി.

∙ കോച്ചിന്റെ കുറിപ്പ്

ഡഗ്ഔട്ടിൽ കാഴ്ചക്കാരനായി ഇരിക്കുന്ന പരിശീലകനല്ല രാഹുൽ ദ്രാവിഡെന്ന് ഓരോ മത്സരവും തെളിയിച്ചു. ഡിജിറ്റൽ അനലിസ്റ്റുകളുടെ കാലത്തും കയ്യിലൊരു റൈറ്റിങ് പാഡും പേനയുമായി കളി വിവരങ്ങൾ കുത്തിക്കുറിക്കുന്ന കോച്ച് കാണികൾക്കു വേറിട്ട കാഴ്ചയാണു സമ്മാനിച്ചത്. കോച്ചിന്റെ കുറിപ്പുകൾ ഭാവിയിൽ ടീമിൽ എന്തു മാറ്റമാണു കൊണ്ടുവരികയെന്നറിയാൻ കാത്തിരിക്കാം.

ജയത്തോടെ തുടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അത്ര വലിയ വിജയമൊന്നുമല്ല ഇത്. ലോകകപ്പ് ഫൈനൽ കഴിഞ്ഞു 3 ദിവസത്തിനുശേഷം ഗ്രൗണ്ടിലിറങ്ങി 6 ദിവസത്തിനുള്ളിൽ 3 മത്സരങ്ങളാണു കിവീസ് കളിച്ചത്. അവർ ക്ഷീണിതരായിരുന്നു.

ടീമിൽ ആരോഗ്യകരമായ ഒരു അന്തരീക്ഷമുണ്ടാക്കാനാണു ഞങ്ങളുടെ ശ്രമം. പേടിയില്ലാതെ കളിക്കാൻ യുവതാരങ്ങളെ പ്രാപ്തരാക്കുകയാണു ലക്ഷ്യം. പ്രതിഭയുള്ള ഒട്ടേറെപ്പേർ പുറത്തുണ്ട്.

English Summary: Rahul Dravid starts with series win as the head coach of team India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com