ADVERTISEMENT

മുംബൈ ∙ വാങ്കഡെ സ്റ്റേഡിയത്തിൽ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. അദ്ഭുതങ്ങൾക്കും ഇടമില്ല. പ്രതീക്ഷിച്ചതിലും നേരത്തേ ന്യൂസീലൻഡ് മധ്യനിരയും വാലറ്റവും ബാറ്റുവച്ചു കീഴടങ്ങിയതോടെ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റൺസുമായി നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലൻഡിന്, ആദ്യ സെഷനിൽത്തന്നെ ശേഷിച്ച അഞ്ചു വിക്കറ്റുകളും നഷ്ടമായി. 540 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ന്യൂസീലൻഡ്, 56.3 ഓവറിൽ 167 റൺസിനാണ് ഓൾഔട്ടായത്. ഇന്ത്യൻ വിജയം 372 റൺസിന്. ഇതോടെ രണ്ടു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. കാൻപുരിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു.

സ്കോർ: ഇന്ത്യ 325 & 276/7 d, ന്യൂസീലൻഡ് – 62 & 167

ഒന്നാം ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറിയും നേടിയ മയാങ്ക് അഗർവാളാണ് കളിയിലെ കേമൻ. രവിചന്ദ്രൻ അശ്വിൻ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലൻഡിന്റെ ഇന്നത്തെ പ്രകടനത്തെ ഇങ്ങനെ ചുരുക്കിയെഴുതാം: നാലാം ദിനം ന്യൂസീലൻഡ് ആകെ നേരിട്ടത് 69 പന്തുകൾ. നേടിയത് 27 റൺസ്. നഷ്ടമാക്കിയത് അഞ്ച് വിക്കറ്റും.

ന്യൂസീലൻഡിന് ഇന്നു നഷ്ടമായ അഞ്ചു വിക്കറ്റുകളിൽ നാലും ഇന്ത്യൻ ടെസ്റ്റ് ടീമിൽ അത്ര പരിചിത മുഖമല്ലാത്ത ജയന്ത് യാദവ് നേടി. രണ്ടാം ഇന്നിങ്സിലാകെ 14 ഓവർ ബോൾ ചെയ്ത ജയന്ത് യാദവ് 49 റൺസ് മാത്രം വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. ശേഷിച്ച വിക്കറ്റ് രവിചന്ദ്രൻ അശ്വിനാണ്. രണ്ടാം ഇന്നിങ്സിൽ രവിചന്ദ്രൻ അശ്വിൻ 22.3 ഓവറിൽ 34 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. അക്ഷർ പട്ടേൽ ഒരു വിക്കറ്റും സ്വന്തമാക്കി.

മത്സരത്തിന്റെ മൂന്നാം ദിനം വിൽ യങ്ങിനെ പുറത്താക്കി അശ്വിൻ കലണ്ടർ വർഷത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ തികച്ചിരുന്നു. കരിയറിൽ 4–ാം വർഷമാണ് അശ്വിൻ ടെസ്റ്റിൽ 50 വിക്കറ്റ് നേടുന്നത്.

പരുക്കേറ്റ ക്യാപ്റ്റൻ കെയ്ന‍് വില്യംസന്റെ പകരക്കാരനായി ടീമിലെത്തിയ ഡാരിൽ മിച്ചലാണ് രണ്ടാം ഇന്നിങ്സിൽ ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. 92 പന്തുകൾ നേരിട്ട മിച്ചൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 60 റൺസെടുത്തു. ഒരറ്റത്തു പൊരുതിനിന്ന് ഏറ്റവും ഒടുവിൽ പുറത്തായ ഹെൻറി നിക്കോൾസാണ് അവസാന ദിനം ഇന്ത്യൻ വിജയം വൈകിച്ചത്. 111 പന്തുകൾ നേരിട്ട നിക്കോൾസ് എട്ടു ഫോറുകൾ സഹിതം 44 റണ്‍സെടുത്താണ് പുറത്തായത്.

ടോം ലാതം (15 പന്തിൽ ആറ്), വിൽ യങ് (41 പന്തിൽ 20), റോസ് ടെയ്‍ലർ (എട്ടു പന്തിൽ ആറ്), ടോം ബ്ലണ്ടൽ (0), രചിൻ രവീന്ദ്ര (50 പന്തിൽ 18), കൈൽ ജയ്മിസൻ (0), ടിം സൗത്തി (0), വില്യം സോമർവിൽ (1) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. രണ്ടാം ഇന്നിങ്സിലും അജാസ് പട്ടേൽ (0) പുറത്താകാതെ നിന്നു.

∙ വാങ്കഡെയിൽ മയാങ്കിന്റെ മായാജാലം

ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ മയാങ്ക് അഗർവാൾ 62 റൺസ് നേടി രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ടോപ് സ്കോററായി. ചേതേശ്വർ പൂജാരയുമൊത്ത് (47) ഒന്നാം വിക്കറ്റിൽ 107 റൺസ് നേടിയ ശേഷമാണ് മയാങ്ക് പുറത്തായത്. വൺഡൗൺ പൊസിഷനിൽ ആദ്യമായിറങ്ങിയ ശുഭ്മൻ ഗില്ലും (47) തിളങ്ങി. എന്നാൽ രാജ്യാന്തര ക്രിക്കറ്റിലെ തന്റെ സെഞ്ചുറി വരൾച്ചയ്ക്കു പരിഹാരം കാണാ‍ൻ ഇന്നലെയും ക്യാപ്റ്റൻ കോലിക്കു (36) കഴിഞ്ഞില്ല.

26 പന്തിൽ 41 റൺസെടുത്ത അക്ഷർ പട്ടേലിന്റെ ഇന്നിങ്സും ഇന്ത്യൻ സ്കോർ ഉയർത്തുന്നതിൽ നിർണായകമായി. 7 ന് 276ൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇന്ത്യയുടെ 4 വിക്കറ്റുകൾ വീഴ്ത്തി അജാസ് പട്ടേൽ രണ്ടാം ഇന്നിങ്സിലും മികവ് ആവർത്തിച്ചു. ടീമിലെ മറ്റൊരു ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്രയാണ് മറ്റു 3 വിക്കറ്റുകൾ നേടിയത്.

കൂറ്റൻ‌ ലക്ഷ്യത്തിനു മുൻപിലേക്കിറങ്ങിയ കിവീസിന്റെ തകർച്ച നാലാം ഓവറിൽ തന്നെ ആരംഭിച്ചു. ക്യാപ്റ്റൻ ടോം ലാതമിനെ ആർ.അശ്വിൻ വിക്കറ്റിനു മുൻപിൽ കുരുക്കി. വിൽ യങ്ങിനെയും (20) റോസ് ടെയ്‌ലറെയും 6) പുറത്താക്കിയതും അശ്വി‍ൻ തന്നെയാണ്. ഡാരിൽ മിച്ചലിനെ (60) അക്ഷർ പുറത്താക്കി. ടോം ബ്ലണ്ടൽ റണ്ണൗട്ടായി.

English Summary: India vs New Zealand, 2nd Test - Live Cricket Score 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com