പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ സുഹൃത്തിന് സഹായം; പാക്ക് താരം കുരുക്കിൽ
Mail This Article
ലഹോർ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം യാസിർ ഷായ്ക്കും സുഹൃത്തിനുമെതിരെ ലൈംഗിക പീഡനക്കേസ്. തോക്കിൻമുനയിൽ നിർത്തി തന്നെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് യാസിർ ഷായ്ക്കും സുഹൃത്തിനുമെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ലഹോറിനു സമീപം ഷാലിമാറിലെ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പാക്ക് താരം കേസുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
യാസിർ ഷായുടെ സുഹൃത്തായ ഫർഹാൻ തന്നെ തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ നിർത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. മാത്രമല്ല, ഇതിന്റെ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. പീഡനത്തിനും ദൃശ്യങ്ങൾ പകർത്തുന്നതിനും പാക്ക് താരം സഹായം ചെയ്തു നൽകിയെന്നാണ് യാസിർ ഷായ്‌ക്കെതിരായ പരാതി. പീഡനത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ ആരോപിച്ചു.
ലൈംഗിക പീഡനത്തിനുശേഷം സഹായമഭ്യർഥിച്ച് വാട്സാപ്പ് വഴി യാസിർ ഷായെ ബന്ധപ്പെട്ടെങ്കിലും, ഷാ പരിഹസിച്ചതായും പീഡന വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു. പരാതിയുമായി പൊലീസിനെ സമീപിച്ച വിവരമറിഞ്ഞ് യാസിർ ഷാ തന്നെ വിളിച്ചെന്നും, പരാതി പിൻവലിച്ച് പീഡന വിവരം മറച്ചുവച്ചാൽ ഫ്ലാറ്റും 18 വർഷത്തേക്ക് എല്ലാ മാസവും നിശ്ചിത തുക വീതം നൽകാമെന്നും വാഗ്ദാനം ചെയ്തതായും പരാതിക്കാരി വ്യക്തമാക്കി.
അടുത്തിടെ ബംഗ്ലദേശിൽ പര്യടനം നടത്തിയ പാക്കിസ്ഥാൻ ടീമിൽ യാസിർ ഷാ ഉണ്ടായിരുന്നില്ല. കൈവിരലിനേറ്റ പരുക്കിനെ തുടർന്നാണ് യാസിർ ഷാ പരമ്പരയിൽനിന്ന് വിട്ടുനിന്നത്.
English Summary: FIR against Pakistan spinner Yasir Shah for aiding in alleged rape of minor girl