പിഴവുകൾക്കിടയിൽ 8 മാസം ഇടവേളയുണ്ടോ, ദീർഘകാലം കളിക്കാം: ധോണിയുടെ ‘ഉപദേശം’
Mail This Article
കേപ് ടൗൺ ∙ ചെറിയൊരു ഇടവേളയ്ക്കുശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഇന്നലെ വീണ്ടും മാധ്യമങ്ങൾക്കു മുന്നിലെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ 3–ാം ടെസ്റ്റിനു മുന്നോടിയായി കോലി പറഞ്ഞത്:
∙ പൂജാരയും രഹാനെയും
തലമുറമാറ്റം സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതു ബലമായി അടിച്ചേൽപിക്കാനാവില്ല. ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ എന്നിവരെ ഒഴിവാക്കാൻ നിലവിൽ ആലോചനയില്ല.
∙ പന്തും ധോണിയും
എന്റെ കരിയറിന്റെ തുടക്കത്തിൽ ഒരിക്കൽ എം.എസ്.ധോണി പറഞ്ഞു: ‘നിങ്ങളുടെ ആദ്യത്തെയും രണ്ടാമത്തെയും പിഴവുകൾക്ക് 8 മാസത്തെ ഇടവേളയെങ്കിലും ഉണ്ടായിരിക്കണം. എങ്കിൽ ദീർഘകാലം ടീമിലുണ്ടാകും...’ പരിശീലനത്തിനിടെ ഞാനും കോച്ചും ഋഷഭ് പന്തുമായി സംസാരിച്ചിരുന്നു. അടുത്ത മത്സരത്തിൽ പന്ത് ഉത്തരവാദിത്തത്തോടെ കളിക്കും.
∙ ആശങ്കയോ, എനിക്കോ?
കരിയറിൽ ഉയർച്ചയും താഴ്ചയും സ്വാഭാവികമാണ്. 2014ൽ ഇതുപോലെ മോശം ഫോമിലൂടെ ഞാൻ കടന്നുപോയതാണ്. ഇപ്പോൾ നിങ്ങൾ പറയുന്ന മാനദണ്ഡം ഞാൻ എന്റെ ബാറ്റിങ്ങിലൂടെ സൃഷ്ടിച്ചെടുത്തതാണ്. എല്ലായ്പ്പോഴും നമ്മൾ വിചാരിക്കുന്നതുപോലെ തന്നെ സംഭവിക്കണമെന്നില്ലല്ലോ. കണക്കും റെക്കോർഡുകളും മാത്രം നോക്കിയാണു വിലയിരുത്തൽ നടത്തുന്നതെങ്കിൽ ഒരുകാലത്തും തൃപ്തിയുണ്ടാകില്ല. നിലവിലെ എന്റെ ഫോമിൽ എനിക്ക് ആശങ്കയില്ല.
English Summary: Indian Captain Confirms he is ‘Fit’