ADVERTISEMENT

സിഡ്നി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ 2–ാം ടെസ്റ്റിലെ 2–ാം ഇന്നിങ്സ് ബാറ്റിങ്ങിനിടെ മോശം ഷോട്ട് സിലക്‌ഷനിലൂടെ പുറത്തായതിനു പിന്നാലെ രൂക്ഷ വിമർശനം നേരിടുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനു പിന്തുണയുമായി മുൻ ഓസീസ് സ്പിന്നർ ബ്രാഡ് ഹോഗ്.

മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ബൗണ്ടറിക്കു ശ്രമിച്ചായിരുന്നു പന്തിന്റെ പുറത്താകൽ. ഷോട്ട് സിലക്ഷൻ സംബന്ധിച്ച് പന്തുമായി ആശയ വിനിമയം നടത്തുമെന്നു മത്സരത്തിനു പിന്നാലെ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡും പ്രതികരിച്ചിരുന്നു. എന്നാൽ പന്തിന്റെ യഥാർഥ പ്രശ്നം ഇതല്ലെന്നും പന്തിന്റെ ടെക്നിക്കിൽ ദ്രാവിഡ് ഇടപെടാതിരിക്കുന്നതാകും നന്നെന്നും യു ട്യൂബ് ചാനലിലൂടെ ഹോഗ് അഭിപ്രായപ്പെട്ടു.

‘ആവേശം കൊള്ളിക്കുന്ന ബാറ്റിങ്ങാണു പന്തിന്റേത്. പക്ഷേ പന്തിന്റെ കളി കാണുമ്പോൾ നിരാശയും തോന്നുന്നു. ഒന്നുകിൽ മികച്ച സ്കോർ നേടും, അല്ലെങ്കിൽ തുച്ഛമായ സ്കോറിനു പുറത്താകും. ടീമിന് ആവശ്യമുള്ള സമയത്ത് മികച്ച പ്രകടനം നടത്താൻ ചിലപ്പോഴൊക്കെ പന്തിനു കഴിയുന്നുമില്ല.

പക്ഷേ, ഭേദപ്പെട്ട ബാറ്റിങ് ടെക്നിക്കിന് ഉടമയാണു പന്തെന്നു നമുക്ക് ഇപ്പോൾ അറിയാം. സമ്മർദം അതിജീവിച്ചു ബാറ്റു ചെയ്യാൻ കെൽപ്പുള്ള ആളാണു പന്ത്. ഓസ്ട്രേലിയൻ പരമ്പരയിൽ ഗാബ്ബയിൽ പന്ത് ഇതു തെളിയിച്ചതാണ്. പക്ഷേ ദക്ഷിണാഫ്രിക്കയിൽ ഇതല്ല സ്ഥിതി. കയറി അടിക്കാനുള്ള ശ്രമത്തിനിടെയാണു പന്ത് വിക്കറ്റ് കളയുന്നത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ പ്രകോപനത്തിൽ പന്ത് വീണുപോകുന്നതും കണ്ടു.

ഞങ്ങൾക്ക് അറിയാവുന്ന ഋഷഭ് പന്ത് ഇതല്ല. മത്സരത്തിനു ശേഷം ഷോട്ട് തിരഞ്ഞെടുപ്പു സംബന്ധിച്ചു പന്തുമായി സംസാരിക്കുമെന്നാണു രാഹുൽ ദ്രാവിഡ് പറഞ്ഞത്. അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. 

കാരണം സാങ്കേതിക വിദ്യയിലും ഷോട്ട് സിലക്‌ഷനിലും പന്തു മികവു പുലർത്തുന്നുണ്ട്. മനശ്ശാസ്ത്രപരമായ പ്രശ്നങ്ങളാണു പന്തിനുള്ളത്. പന്തിന്റെ മാനസികാവസ്ഥ അനുകൂലമാണോ അതോ പ്രതികൂലമോ? ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ പ്രകോപനമാണോ പന്തിനു വിനയായത്? ഇത്തരം കാര്യങ്ങളാണു പരിശോധിക്കേണ്ടത്. 

ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ പന്തിന്റെ മാനസികാവസ്ഥ അത്ര മികച്ചതായിരുന്നില്ലെന്ന് എനിക്കു പറയാനാകും’– ബ്രാഡ് ഹോഗിന്റെ വാക്കുകൾ. 

 

English Summary: 'It wasn't the Rishabh Pant we know': Ex-AUS spinner advises Dravid to 'stay away' from discussing Pant's 'technique'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com