ADVERTISEMENT

ന്യൂഡൽഹി∙ വിരാട് കോലിയേക്കാൾ കൂടുതൽ രാജ്യാന്തര മത്സരങ്ങൾ വിജയിപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഒരാൾ മാത്രമാണ്– എം.എസ്.ധോണി. ട്വന്റി20യിലും അങ്ങനെ തന്നെ. ഏകദിന ഫോർമാറ്റിൽ കൂടുതൽ വിജയം നേടിയ ക്യാപ്റ്റന്മാരിൽ കോലി നാലാം സ്ഥാനത്താണ്.

ടെസ്റ്റ് ക്രിക്കറ്റിലാകട്ടെ, ഏറ്റവും കൂടുതൽ വിജയം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡ് കോലിക്കു സ്വന്തം. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവു മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി കോലിയെ മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ കണക്കാക്കുന്നില്ല. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നു.

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരെക്കുറിച്ച് മഞ്ജരേക്കർ വിശദീകരിച്ചത്. എം.എസ്.ധോണിക്കാണ് മഞ്ജരേക്കറിന്റെ പട്ടികയിൽ ഒന്നാം സ്ഥാനം. ഐസിസി ടൂർണമെന്റുകളിലെ ടീമിന്റെ പ്രകടനമാണ് ക്യാപ്റ്റന്മാരെ വിലയിരുത്തുമ്പോൾ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറയുന്നു.

ഒന്നല്ല, മൂന്ന് ഐസിസി ട്രോഫികളാണ് ധോണി ഇന്ത്യയ്‌ക്കായി നേടിയത്- 2007ലെ ട്വന്റി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാംപ്യൻസ് ട്രോഫിയും. ‘എം.എസ്.ധോണി തീർച്ചയായും ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്. ഐസിസി ടൂർണമെന്റുകളിലാണ് ഒരു ക്യാപ്റ്റൻ യഥാർഥത്തിൽ പരീക്ഷിക്കപ്പെടുന്നത്. മറ്റു ടൂർണമെന്റുകളിൽ അത്രയ്ക്കു സമ്മർദമില്ല. അവിടെയാണ് ധോണി ഗംഭീരമാക്കിയത്.’– മഞ്ജരേക്കർ പറഞ്ഞു.

മറുവശത്ത്, 2017 ചാംപ്യൻസ് ട്രോഫി ഫൈനൽ, 2019 ഏകദിന ലോകകപ്പ് സെമിഫൈനൽ, 2021 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ എന്നിവയിൽ ക്യാപ്റ്റനെന്ന നിലയിൽ കോലി പരാജയപ്പെട്ടു. 2021 ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പുറത്തായി. ക്യാപ്റ്റനെന്ന നിലയിൽ കോലിയുടെ മനോഭാവം പ്രശംസനീയമാണ്. പക്ഷേ മത്സരഫലങ്ങൾ എപ്പോഴും കോലിക്ക് എതിരായിരുന്നു.

കപിൽ ദേവ്, സൗരവ് ഗാംഗുലി, സുനിൽ ഗവാസ്കർ എന്നിവരാണ് യഥാക്രമം ധോണിക്കുശേഷം മികച്ച ക്യാപ്റ്റന്മാരായി മഞ്ജരേക്കർ അഭിപ്രായപ്പെട്ടത്. ‘ഇന്ത്യൻ ക്രിക്കറ്റ് ടീം വളരെയധികം അപകര്‍ഷതാ ബോധം നേരിട്ടിരുന്ന കാലത്താണ് കപിൽ ദേവ് ടീമിനെ നയിച്ചത്. 1983ൽ ലോകകപ്പ് നേടുകയും ചെയ്തു.

‘ഒത്തുകളി യുഗ’ത്തിന് ശേഷം ഇന്ത്യൻ ടീമിന് ഊർജം പകർന്നത് സൗരവ് ഗാംഗുലിയാണ്. സുനിൽ ഗവാസ്കറും വിദേശമണ്ണിൽ ഇന്ത്യയ്ക്ക് വിജയങ്ങൾ നേടിക്കൊടുത്തു. അതിനാൽ ഇവരെല്ലാം മികച്ച നായകന്മാരാണ്. ഇപ്പോൾ ഒരുപാട് വേദികളുള്ളതിനാൽ പ്രശസ്തി കൂടുന്നു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് 10 വർഷം മുൻപ് ആരംഭിച്ചതല്ല. അതുകൊണ്ടുതന്നെ വിരാട് കോലിയേക്കാൾ മുകളിലാണ് ഇവരുടെ സ്ഥാനമെന്ന് ഞാൻ വിശ്വസിക്കുന്നു.’– മഞ്ജരേക്കർ വ്യക്തമാക്കി.

English Summary: Manjrekar explains why Kohli doesn't make his list of greatest IND captains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com