ADVERTISEMENT

അൽ അമീറത്ത്∙ ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രകടം കലാശപ്പോരാട്ടത്തിലേക്കു കാത്തുവച്ച ന്യൂസീലൻഡ് താരം കോറി ആൻഡേഴ്സന്റെ മികവിൽ പ്രഥമ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് കിരീടം വേൾഡ് ജയന്റ്സിന്. കലാശപ്പോരാട്ടത്തിൽ പൊരുതിക്കളിച്ച ഏഷ്യ ലയൺസിനെ 25 റൺസിന് വീഴ്ത്തിയാണ് വേൾഡ് ജയന്റ്സ് കിരീടം ചൂടിയത്. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത വേൾഡ് ജയന്റ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 256 റൺസ്. ഏഷ്യ ലയൺസിന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 231 റൺസിൽ അവസാനിച്ചു. ടൂർണമെന്റിൽ മത്സരിച്ച ഇന്ത്യൻ മഹാരാജാസ് ഫൈനൽ കാണാതെ പുറത്തായിരുന്നു.

വെറും 43 പന്തിൽനിന്ന് ഏഴു ഫോറും എട്ടു സിക്സും സഹിതം 94 റൺസടിച്ചുകൂട്ടി പുറത്താകാതെ നിന്ന വേൾഡ് ജയന്റ്സ് താരം കോറി ആൻഡേഴ്സനാണ് കളിയിലെ കേമൻ. ടൂർണമെന്റിൽ ആൻഡേഴ്സന്റെ ഇതിനു മുൻപത്തെ മികച്ച സ്കോർ 18 റൺസ് മാത്രമായിരുന്നു.

ആൻഡേഴ്സനു പുറമെ കെവിൻ പീറ്റേഴ്സൻ (22 പന്തിൽ രണ്ടു ഫോറും അഞ്ച് സിക്സും സഹിതം 48), ബ്രാഡ് ഹാഡിൻ (16 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 37), ക്യാപ്റ്റൻ ഡാരൻ സമി (17 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 38) എന്നിവരും വേൾഡ് ജയന്റ്സിനായി തകർപ്പൻ പ്രകടനം പുറത്തെടുത്തു. ആൽബി മോർക്കൽ എട്ടു പന്തിൽ ഓരോ സിക്സും ഫോറും സഹിതം 17 റൺസുമായി പുറത്താകാതെ നിന്നു.

ഏഷ്യ ലയൺസിനായി ആകെ തിളങ്ങിയത് നാല് ഓവറിൽ 45 റൺസ് വഴങ്ങിയെങ്കിലും മൂന്നു വിക്കറ്റ് പിഴുത നുവാൻ കുലശേഖര മാത്രം. ചാമിന്ദ വാസ് നാല് ഓവറിൽ 47 റൺസ് വഴങ്ങി ഒരു വിക്കറ്റും മുത്തയ്യ മുരളീധരൻ നാല് ഓവറിൽ 40 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഏഷ്യ ലയൺസിനായി മിക്കവരും തിളങ്ങിയെങ്കിലും ആർക്കം വലിയ സ്കോർ കണ്ടെത്താൻ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്. 21 പന്തിൽ ഒരു ഫോറും നാലു സിക്സും സഹിതം 39 റൺസുമായി പുറത്താകാതെ നിന്ന പാക്കിസ്ഥാൻ താരം മുഹമ്മദ് യൂസഫാണ് ടോപ് സ്കോറർ. സനത് ജയസൂര്യ 23 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 38 റൺസെടുത്തു.

തിലകരത്‌നെ ദിൽഷൻ (16 പന്തിൽ 25), ഉപുൽ തരംഗ (16 പന്തിൽ 25), അസ്ഗർ അഫ്ഗാൻ (10 പന്തിൽ 24), മുഹമ്മദ് റഫീഖ് (18 പന്തിൽ 22), കുലശേഖര (ആറു പന്തിൽ 17), ചാമിന്ദ വാസ് (അഞ്ച് പന്തിൽ 15) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. മുത്തയ്യ മുരളീധരൻ രണ്ട് പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു. നിരാശപ്പെടുത്തിയത് മൂന്നു പന്തിൽ രണ്ട് റൺസെടുത്ത ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖ് മാത്രം.

വേൾഡ് ജയന്റ്സിനായി ആർബി മോർക്കൽ നാല് ഓവറിൽ 35 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മോണ്ടി പനേസർ നാല് ഓവറിൽ 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി.

English Summary: All-round World Giants thump Asia Lions to win maiden title in Legends League Cricket 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com