ADVERTISEMENT

ബെംഗളൂരു∙ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറെ സ്വന്തമാക്കുന്നതിനായി പണം നീക്കിവച്ചിരുന്നില്ലെന്നും പെട്ടെന്നുണ്ടായ തീരുമാനത്തിലാണ് അദ്ദേഹത്തെ ടീമിലെത്തിച്ചതെന്നും മുകേഷ് അംബാനിയുടെ മകനും മുംബൈ ഇന്ത്യൻസ് ഉടമയുമായ ആകാശ് അംബാനി. 2 കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ആർച്ചറെ, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുടെ കടുത്ത വെല്ലുവിളി മറികടന്ന് 8 കോടി രൂപയ്ക്കാണ് മുംബൈ വാങ്ങിയത്.

താര ലേലത്തിന്റെ ആദ്യ ദിവസം ട്രെന്റ് ബോൾട്ട്, മാർക്ക് വുഡ്, ജെയ്സൻ ഹോൾഡർ, ഭുവനേശ്വർ കുമാർ തുടങ്ങിയ പേസർമാർക്കായി മുംബൈ ശ്രമിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. 

‘ആദ്യ ദിവസം മികച്ച പേസർമാരെ സ്വന്തമാക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. ജോഫ്ര ആർച്ചർ മാത്രമാണ് ആവശേഷിച്ചിരുന്ന മാർക്വി പേസർ. അദ്ദേഹത്തിനായി പണം നീക്കിവച്ചിരുന്നില്ല. പെട്ടെന്നെടുത്ത തീരുമാനത്തിലാണ് ടീമിലെത്തിച്ചതും’– വെർച്വൽ മാധ്യമ സമ്മേളനത്തിൽ ആകാശ് അംബാനി പറഞ്ഞു.

23.7 കോടി രൂപ പഴ്സിൽ ബാക്കിയുണ്ടായിരുന്ന മുംബൈയ്ക്കു തന്നെയായിരുന്നു ആർച്ചറെ വാങ്ങാൻ ഏറ്റവും അധികം സാധ്യത. ആർച്ചറുടെ പേര് ഉയർന്നുവന്നപ്പോൾത്തന്നെ മുംബൈ ലേലം വിളിയും തുടങ്ങി. ആർച്ചറുടെ മുൻ ടീമായ രാജസ്ഥാൻ 7 കോടി വരെ ഒപ്പം പിടിച്ചുനോക്കിയെങ്കിലും മുംബൈ വീണ്ടും തുക കയറ്റി വിളിച്ചതോടെ പിൻവാങ്ങി. അൽപസമയത്തേക്ക് ലേലം വിളിച്ചു നോക്കിയ ഹൈദരാബാദിനെയും മറികടന്ന് ഒടുവിൽ മുംബൈതന്നെ ആർച്ചറെ സ്വന്തമാക്കി. 

ഇതോടെ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസർമാര്‍ എന്നു വിലയിരുത്തപ്പെടുന്ന താരങ്ങളായ ജസ്പ്രീത് ബുമ്രയും ജോഫ്ര ആർച്ചറും ഒരുമിച്ചു കളിക്കാൻ വഴിതുറന്നിരിക്കുകയാണ്. യോർക്കറുകൾ, ബൗൺസറുകൾ, സ്ലോ ബോളുകൾ, ഇങ്ങനെ ആവനാഴിയിലെ അസ്ത്രങ്ങൾ കൂർപ്പിച്ച് ആർച്ചറും ബുമ്രയും ഒന്നിച്ചിറങ്ങുമ്പോൾ എതിർ ടീം ബാറ്റർമാരുടെ മുട്ടു വിറയ്ക്കുമെന്നുറപ്പ്. 

എന്നാൽ, പരുക്കിൽനിന്നു മോചിതനാകാത്ത ആർച്ചർ ഇത്തവണത്തെ ഐപിഎല്ലിൽ കളിക്കില്ലെന്ന കാര്യവും ഉറപ്പാണ്. 2023–2024 സീസണുകള്‍ മുൻനിർത്തായാണ് ആർച്ചറെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതെന്നു ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

വലതു കൈമുട്ടിലെ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന ആർച്ചർ 10 മാസമായി ക്രിക്കറ്റ് കളിച്ചിട്ടുമില്ല. ഇങ്ങനെയുള്ള ആർച്ചറെ ദീർഘകാലാടിസ്ഥാനത്തിൽ ടീമിലെത്തിച്ച മുംബൈ വലിയ റിസ്ക് തന്നെയാണ് എടുത്തിരിക്കുന്നതും.  

ആർച്ചറുടെ ഭാവിയെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിനായി വൻതുക മുടക്കേണ്ടതില്ലെന്നു പല ഫ്രാഞ്ചൈസികളും തീരുമാനിച്ചത്. ‘മോക്ക് താരലേലത്തിൽ ആർച്ചർ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു’ എന്നാണ് പഞ്ചാബ് കിങ്സ് മുഖ്യ പരിശീലകൻ അനിൽ കുംബ്ലെ തമാശ രൂപേണ പ്രതികരിച്ചത്. 

അതേ സമയം, ബാറ്റിങ് മികവിനു പേരുകേട്ട മലയാളി താരങ്ങൾ ഒന്നിച്ചതോടെ രാജസ്ഥാൻ റോയൽസ് ആരാധകരും ആവേശത്തിലാണ്. മുൻ സീസണുകളിൽ വിരാട് കോലിക്കൊപ്പം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ ഇന്നിങ്സ് ഓപ്പൺ ചെയ്തിരുന്ന ദേവ്ദത്ത് പടിക്കലിനെ ഇക്കുറി 7.75 കോടി രൂപയ്ക്കാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്. 

മറ്റൊരു മലയാളി താരമായ കരുൺ നായരും ഇക്കുറി രാജസ്ഥാന്റെ ഭാഗമാണ്. ക്യാപ്റ്റൻ സഞ്ജു സാംസണൊപ്പം ഇവർ കൂടി ഒന്നിക്കുന്നതോടെ രാജസ്ഥാൻ റോയൽസിന്റെ മലയാളി ആരാധകരിലും വർ‌ധന ഉണ്ടാകുമെന്നുറപ്പാണ്. 

എന്നാൽ ജോസ് ബട്‌ലർ, യശസ്വി ജെയ്സ്വാൾ എന്നീ ഓപ്പണർമാർ നിലവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സാഹചര്യത്തിൽ മറ്റൊരു ഓപ്പണറായ ദേവ്ദത്ത് കൂടി ടീമിലെത്തുമ്പോൾ, ബാറ്റിങ് ഓർഡറിൽ മാനേജ്മെന്റ് എന്തു പരീക്ഷണം നടത്തും എന്നു കാത്തിരുന്നുതന്നെ കാണണം. 

 

English Summary: MI unite Jasprit Bumrah, Archer--a dream team when fit and firing, RR unites Sanju Samson and Devdutt Padikkal

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com