ADVERTISEMENT

ബെംഗളൂരു∙ വമ്പൻ തുക സ്വപ്നം കണ്ട പല സൂപ്പർ താരങ്ങളും വെറുംകയ്യോടെ നിരാശരായി മടങ്ങുന്നതും താരതമ്യേന തുച്ഛമായ അടിസ്ഥാന വിലയുമായെത്തിയ പല താരങ്ങളും കോടിപതികളായി മടങ്ങുന്ന കാഴ്ചയും ഐപിഎൽ മെഗാ താര ലേലത്തിൽ കണ്ടു. എന്നാൽ കഴിഞ്ഞ ഐപിഎൽ സീസണിൽ മോശം പ്രകടനം കാഴ്ചവച്ചിട്ടും വമ്പൻ തുക സ്വന്തമാക്കി ആരാധകരുടെ കണക്കുകൂട്ടലുകൾ പാടേ തെറ്റിച്ച ചില താരങ്ങളുമുണ്ട്, അവർ ആരൊക്കെയെന്നു നോക്കാം; 

∙ നിക്കോളാസ് പുരാൻ (അടിസ്ഥാന വില– 1.50 കോടി; ഹൈദരാബാദ് വാങ്ങിയത് 10.75 കോടിക്ക്)

പ്രതിഭാസമ്പന്നതയിലും മികവിലും സംശയം തെല്ലുമില്ലെങ്കിലും ഫോമില്ലായ്മയാണു പ്രശ്നം. 2021 സീസണിൽ പഞ്ചാബ് കിങ്സിനായി 11 ഇന്നിങ്സിൽ 7.72 ശരാശരിയിൽ വെറും 85 റൺസാണു സമ്പാദ്യം. പുരാൻ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ഇത്തവണ ഹൈദരാബാദിന്റെ സകല കണക്കുകൂട്ടലും പിഴയ്ക്കും.

∙ വാനിന്ദു ഹസാരങ്ക (അടിസ്ഥാന വില– 1 കോടി; ബാംഗ്ലൂർ വാങ്ങിയത് 10.75 കോടിക്ക്)

ഐസിസി ട്വന്റി20 ബോളിങ് റാങ്കിങ്ങിൽ ഒന്നാം റാങ്കുകാരനായ ഹസാരങ്കയും കഴിഞ്ഞ ഐപിഎൽ സീസൺ മറക്കാൻ ആഗ്രഹിക്കുന്നുണ്ടാകും. കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിനായി കളിച്ച 2 മത്സരങ്ങളിൽ 6 ഓവർ ബോൾ ചെയ്ത ഹസാരങ്ക 60 റൺസാണു വഴങ്ങിയത്. ഒരു വിക്കറ്റ് പോലും കിട്ടിയതുമില്ല. ഓവറിൽ 10 റൺസായിരുന്നു ഇക്കോണമി നിരക്ക്. 

∙ രാഹുൽ തെവാത്തിയ (അടിസ്ഥാന വില 40 ലക്ഷം; ഗുജറാത്ത് വാങ്ങിയത് 9 കോടിക്ക്)

2020ൽ നടന്ന ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനായി ഷെൽഡൻ കോട്രാലിനെതിരെ ഒരോവറിൽ നേടിയ 5 സിക്സറിന്റെ തിളക്കത്തിലാണു തെവാത്തിയ ഇപ്പോഴും. അതിനു ശേഷം എടുത്തു പറയത്തക്ക ഒരു പ്രകടനവും തെവാത്തിയയിൽനിന്ന് ഉണ്ടായിട്ടുമില്ല.

കഴിഞ്ഞ സീസണിൽ രാജസ്ഥാനായി 14 കളിയിൽ 9.18 ഇക്കോണമി നിരക്കിൽ 8 വിക്കറ്റ് നേടിയ തെവാത്തിയയ്ത്ത് ബാറ്റിങ്ങിലും തിളങ്ങാനായിരുന്നില്ല. 15.50 ശരാശരിയിൽ 155 റൺസാണു നേടാനായതും.  

∙ ശിവം മവി (അടിസ്ഥാന വില– 2 കോടി; കൊൽക്കത്ത വാങ്ങിയത് 7.25 കോടിക്ക്)

2018 അണ്ടർ 19 ലോകകപ്പിലെ ഉജ്വല പ്രകടനത്തിനു ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റിന്റെ ‘കണ്ണിലുണ്ണികളായി’ മാറിയ 2 താരങ്ങളാണ് ശിവം മവിയും കമലേഷ് നാഗർകോട്ടിയും. 9 കളിയിൽ 7.24 ഇക്കോണമി നിരക്കിൽ 11 വിക്കറ്റോടെ കൊൽക്കത്തയ്ക്കായുള്ള ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതു കഴിഞ്ഞ സീസണിൽ ആണെങ്കിലും, മവിക്കു ലഭിച്ച തുക അൽപം കൂടിപ്പോയെന്നാണു വിലയിരുത്തൽ. 

 

English Summary: IPL Auction 2022: Surprise Big Money Picks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com