ADVERTISEMENT

കൊൽക്കത്ത ∙ കരിയർ അവസാനിച്ചെന്ന് ഉറപ്പുള്ളപ്പോഴും വെറുതെ പ്രതീക്ഷ നൽകുന്നവരേക്കാൾ നല്ലത് സത്യം പറയുന്ന പരിശീലകനാണെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. വെറ്ററൻ താരം വൃദ്ധിമാൻ സാഹയോട് ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുമ്പോഴാണ് പഠാൻ നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ തന്റെ നിലപാട് ട്വിറ്ററിലൂടെ വിശദീകരിച്ച പഠാൻ, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞിട്ടുമുണ്ട്.

‘ടീമിന്റെ ഭാവി പദ്ധതികളിൽ ഒരു താരത്തിന് ഇനിമുതൽ ഇടമില്ലെന്ന് ഉറപ്പായിട്ടും അദ്ദേഹത്തിന് വെറുതെ പ്രതീക്ഷ നൽകുന്ന വ്യക്തിയോ അതോ സത്യസന്ധനായ പരിശീലകനോ? നിങ്ങളുടെ അഭിപ്രായമെന്താണ്? ഞാൻ സത്യസന്ധനായ പരിശീലകന്റെ ഒപ്പമാണ്’ – പഠാൻ ട്വിറ്ററിൽ കുറിച്ചു.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്നു പുറത്തായതിനു പിന്നാലെയാണ് ദ്രാവിഡിനും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കുമെതിരെ വിമർശനവുമായി മുപ്പത്തിയേഴുകാരൻ സാഹ രംഗത്തെത്തിയത്. അതേസമയം, സാഹയുടെ വെളിപ്പെടുത്തലുകളോടു പ്രതികരിച്ച് ‍ദ്രാവിഡും പിന്നാലെ രംഗത്തെത്തിയിരുന്നു.

‘വൃദ്ധിയുടെ പരാമർശങ്ങളിൽ  എനിക്കു പരിഭവമില്ല. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കുന്നു. അതുകൊണ്ടു തന്നെയാണു ടീമിലേക്കു പരിഗണിക്കാത്തതിനെക്കുറിച്ച് അദ്ദേഹത്തിനു വിശദീകരണം നൽകിയതും. ആശയക്കുഴപ്പത്തിൽ നിർത്താതെ കൃത്യവും വ്യക്തവുമായ ഒരു വിശദീകരണം അദ്ദേഹം അർഹിക്കുന്നു എന്നതു കൊണ്ടാണ് അതു ചെയ്തത്’– വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പര വിജയത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ ദ്രാവിഡ് പറ‍ഞ്ഞു. കളിക്കാരോടു കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതാണ് തന്റെ രീതിയെന്നും അതിനിയും തുടരുമെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു. 

English Summary: Irfan Pathan reacts to Wriddhiman Saha's comments on Rahul Dravid 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com